‘ഗോൾ’ഡൻ ഡേ
text_fieldsദൈവം മൈതാനത്തിറങ്ങി പന്തുതട്ടിയ ദിനം. തരംപോലെ പിറന്ന ഗോളിെൻറ എണ്ണം മാത്രമല്ല, ഓരോ ഗോളിനു പിന്നിലുമുള്ള മാന്ത്രിക സ്പർശമായിരുന്നു ശനിയാഴ്ചയിലെ ഹൈലൈറ്റ്.അടുത്ത പത്തുവർഷമെങ്കിലും ആരാധക മനസ്സിൽ ഇടംലഭിക്കാവുന്ന ഏതാനും ഗോളുകൾകൊണ്ട് കളിയാരാധകരുടെ മനംനിറച്ച ഗോൾഡൻ ഡേ.
സൂപ്പർ സൺ
ടോട്ടൻഹാമിെൻറ ഹ്യൂങ് മിൻ സൺ ആയിരുന്നു ശനിയാഴ്ചയിലെ ആദ്യ താരം. പ്രീമിയർ ലീഗിൽ ബേൺലിക്കെതിരെ സൂപ്പർ സോണിക് വേഗത്തിൽ ബോക്സ് ടു ബോക്സായി കുതിച്ച്, ഗോളിയടക്കം ഏഴ് എതിർതാരങ്ങളെ വെട്ടിച്ച് നേടിയ ഗോൾ സണ്ണിനെ എക്കാലവും ഫുട്ബാൾ ആരാധകരുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ വകുപ്പുള്ളതാക്കി. കളിയുടെ 32ാം മിനിറ്റിലായിരുന്നു അതിശയ ഗോൾ. 80 വാര ദൂരം 12 സെക്കൻഡിലായിരുന്നു ഓടിയത്.
ഒപ്പമോടിയവരെയും പ്രതിരോധിക്കാൻ വന്നവരെയും മറികടന്ന് മനോഹര ഫിനിഷ്. കോച്ച് ഹൊസെ മൗറീന്യോ ബ്രസീലിെൻറ റൊണാൾഡോയോട് താരതമ്യം ചെയ്ത് ‘സൊനാൾഡോ’ എന്ന വിളിപ്പേരും നൽകി. ഡീഗോ മറഡോണയും (1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ) ലയണൽ മെസ്സി ഗെറ്റാഫക്കെതിരെയും നേടിയ സോളോ ഗോളുമായാണ് സൺ ഗോളിനെ ഫുട്ബാൾ ലോകം താരതമ്യം ചെയ്തത്. മത്സരത്തിൽ ടോട്ടൻഹാം 5-0ത്തിന് ബേൺലിയെ തോൽപിച്ചു.
ലൂയി സുവാരസ് vs റയൽ മയ്യോർക്ക
കരിയറിലെ ഏറ്റവും മികച്ച ഗോളെന്നാണ് മയ്യോർക്കക്കെതിരായ ബാക്ക് ഹീൽ ഗോളിനെ ഉറുഗ്വായ് സ്ട്രൈക്കർ ലൂയി സുവാരസ് വിശേഷിപ്പിച്ചത്. ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു ഫ്രാങ്ക് ഡി യോങ് എതിർ ബോക്സിനുള്ളിൽവെച്ച് നൽകിയ പാസ് പോസ്റ്റിനോട് പുറംതിരിഞ്ഞുനിന്ന സുവാരസ് വലംകാലിെൻറ പിൻഭാഗംകൊണ്ട് മയ്യോർക്ക ഗോളി മനോല റെയ്നയെ കാഴ്ചക്കാരനാക്കി വലയിലാക്കിയത്. ഇതോടെ ലാ ലിഗയിൽ നേരിട്ട 28 ടീമുകൾക്കെതിരെയും ഗോൾ നേടാൻ സുവാരസിനായി.
നെയ്മർ vs മോണ്ട്പെല്ലിയെർ
പരിക്കു ഭേദമായി പി.എസ്.ജി കുപ്പായത്തിൽ മടങ്ങിയെത്തിയ നെയ്മർ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ വരവറിയിച്ചു. മോണ്ട്പെല്ലിയെറിനെതിരായ മത്സരത്തിെൻറ 76ാം മിനിറ്റിൽ 25 വാര അകലെനിന്ന് നെയ്മറെടുത്ത ഫ്രീകിക്ക് മോണ്ട്പെല്ലിയെർ ഗോൾകീപ്പർ ജെറോനിമോ റുല്ലിയെയും മറികടന്ന് പോസ്റ്റിെൻറ ഇടതു വശത്ത് മുകളിൽ ചെന്ന് വിശ്രമിക്കുകയായിരുന്നു. മത്സരത്തിൽ 3-1ന് വിജയിച്ച പി.എസ്.ജി 39 പോയൻറുമായി ഒന്നാം സ്ഥാനം ഭദ്രമാക്കി.
ലയണൽ മെസ്സി vs റയൽ മയ്യോർക്ക
ആറാം ബാലൺ ഡി ഓർ പുരസ്കാരനേട്ടം ഹാട്രിക്കടിച്ച് ആഘോഷിച്ച ലയണൽ മെസ്സി റയൽ മയ്യോർക്കക്കെതിരെ നേടിയ രണ്ടു ഗോളുകൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. 17ാം മിനിറ്റിൽ ഗ്രീൻസ്മാെൻറ പന്ത് സ്വീകരിച്ച മെസ്സി ബോക്സിെൻറ ഒരറ്റത്തുനിന്നും ഓടിക്കയറി ട്രേഡ്മാർക്ക് ഷോട്ടിലൂടെ തൊടുത്ത പന്ത് വളഞ്ഞുപുളഞ്ഞ് വലയുടെ വലതുമൂലയിൽ പതിച്ചു. എം.എസ്.ജി ത്രയം ക്ലിക്കായ മത്സരത്തിൽ 5-2നായിരുന്നു കറ്റാലന്മാരുടെ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.