കിരീടം നിലനിർത്താൻ ജർമനി വരുന്നു
text_fieldsലോക റാങ്കിങ്: 1
കോച്ച്: യോ ആഹിം ലോയ്വ്
ലോകകപ്പ് പങ്കാളിത്തം: 19ാം തവണ
ആര്യന്മാർക്ക് കീഴാളന്മാരോട് കളിച്ചു ജയിക്കുവാൻ പറ്റിയതല്ല കാൽപന്തുകളിയെന്ന ഗ്യോബൽസിെൻറ ഉപദേശംകേട്ട് ജർമനിയിൽ പന്തുകളി നിരുത്സാഹപ്പെടുത്തിയ ഹിറ്റ്ലറുടെ കണ്ണുകൾ അടഞ്ഞു അധികം കഴിയുംമുമ്പ് ലോക കിരീടം നേടിയവരാണ് ജർമൻകാർ. ലോക മഹായുദ്ധാനന്തരം നടന്ന 1950 ലോകകപ്പിൽനിന്ന് അവർ മാറ്റിനിർത്തപ്പെടുകയും ചെയ്തു. എന്നാൽ, വെളുത്തവനെ മാത്രം അണിനിരത്തി ജർമനി 1954, ’74, ’90 വർഷങ്ങളിൽ ലോകകപ്പ് സ്വന്തമാക്കി.
തൊട്ടടുത്ത ലോകകപ്പുമുതൽ അവരും മഴവിൽ ടീമായിമാറി. ഇവിടെ പിറന്ന വിദേശികൾക്കും കുടിയേറിയവർക്കും ദേശീയ ടീമിൽ ഇടംലഭിച്ചതോടെ 2014 ആയപ്പോഴേക്കും ഹിറ്റ്ലറുടെ പ്രേതം പോലും ഞെട്ടിവിറക്കുംവിധം വിവിധ രാജ്യക്കാരുടെ കൂട്ടായ്മയായി ജർമനി കിരീടാവകാശികളായി. അഭയാർഥികളായി എത്തി അവഗണിക്കപ്പെട്ടവരുടെ രണ്ടും മൂന്നും തലമുറക്കാരാണ് ഇന്ന് ഇൗ നാടിെൻറ കരുത്ത്. ഒാസിലും, ഖെദീരയും, ബോെട്ടങ്ങും, േക്ലാസെയും, െപാഡോൾസ്കിയും ഒക്കെ തുറന്നുെവച്ച വഴിയിലൂടെ എണ്ണിയാലൊടുങ്ങാത്ത പുതിയ കളിക്കാർ അവരുടെ എല്ലാ ടീമുകളിലും ഇടംതേടുന്നു.
ബ്രസീൽ ലോകകപ്പിലെ വിസ്മയ സംഘമായിരുന്നു ജർമനി. ഫുട്ബാൾ ചക്രവർത്തിമാരായ ബ്രസീലിനെ അവരുടെ സിംഹാസനത്തിൽ ചെന്ന് അരിഞ്ഞു വീഴ്ത്തിയതും ഫൈനലിൽ നാടകീയമായ ഒരു ഗോളിൽ മെസ്സിയുടെ അർജൻറീനയെ മറികടന്നതും സകല പ്രവചനങ്ങളും കാറ്റിൽപറത്തിക്കൊണ്ടായിരുന്നു. അതേ ആവേശത്തോടെയാണ് ഇത്തവണയും യോഗ്യത മത്സരങ്ങളിലെ പ്രകടനങ്ങൾ. കളിച്ച 10 മത്സരങ്ങളിലും ജയം. 43 ഗോളുകളുടെ റെേക്കാഡ്. ലോകകപ്പിെൻറ ഡ്രസ് റിഹേഴ്സൽ ആയ കോൺഫെഡറേഷൻ കപ്പും നേടിക്കൊണ്ടാണ് ബ്രസീലിനൊപ്പം കപ്പു നിലനിർത്തുന്ന രണ്ടാമന്മാരാകാൻ അവർ വരുന്നത്.
പന്തുകളിക്കാരുടെ നാടാണ് ജർമനി. ഒരു ശരാശരി ജർമൻകാരെൻറ കാർ ഡിക്കിയിൽ എപ്പോഴും പന്തും ഒരു ജോടി ഷൂസുകളും കാണും. എവിടെ വെച്ചും ഏത് നിമിഷവും ഫുട്ബാൾ കളിക്കാൻ ആഗ്രഹിക്കുന്ന ജനത. ഫുട്ബാളിന് മുന്നിൽ അവർ മനുഷ്യെൻറ നിറവും രാജ്യവും മറക്കും. തോളോടുതോൾ ചേർന്ന് അവർ ഒന്നായിമാറും. അങ്ങനെയാണ് തുർക്കി വംശജനായ മെസ്യൂത് ഒാസിൽ ബൂട്ട് കെട്ടുംമുമ്പ് 10 മിനിറ്റ് ഖുർആൻ വായിക്കുേമ്പാൾ സഹതാരങ്ങൾ കാത്തിരിക്കുന്നത്.
1900ത്തിൽ ലൈപ്സിഷ് നഗരത്തിലായിരുന്നു ജർമൻ ഫുട്ബാൾ ഫെഡറേഷൻ രൂപവത്കരണം. കൈസർ, ചക്രവർത്തി എന്നറിയപ്പെടുന്ന ഫ്രാൻസ് ബെക്കൻബവർ അവരുടെ പെലെയും മറഡോണയുമായി. 1958ലും ’62ലും തുടർച്ചയായി കിരീടം നിലനിർത്തിയ ബ്രസീലിെൻറ പാത പിന്തുടരാനാണ് ജർമനി റഷ്യയിലെത്തുന്നത്. മെക്സികോ, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവരാണ് ജർമനിക്കൊപ്പം ഗ്രൂപ് ‘എഫിൽ’ മത്സരിക്കുന്നത്. യോആഹിം ലോയ്വ് ചുമതലയേറ്റെടുത്ത 2006നു ശേഷം മത്സരിച്ച എല്ലാ ടൂർണമെൻറുകളിലും അവർ കുറഞ്ഞത് സെമിഫൈനൽ വരെയെങ്കിലും എത്തിയിട്ടുണ്ട്.
പ്രവചനം
ലോക ജേതാക്കൾക്ക് ഗ്രൂപ് റൗണ്ട് അനായാസം കടക്കാം. സമ്മർദങ്ങളില്ലാതെ കളിക്കാനുള്ള മികവും, ടൂർണമെൻറ് ടീം എന്നുള്ള അവരുടെ വിശേഷണവും ജർമനിക്ക് മുതൽകൂട്ടാവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.