ലോകകപ്പ് ഫൈനലിനെത്താൻ തായ് കുട്ടികൾക്ക് കഴിയില്ല- ഫിഫ
text_fieldsമോസ്കോ: ജൂലൈ 15 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിലെ മുഖ്യാതിഥികളാകാൻ തായ് ഗുഹയിൽനിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് കഴിയില്ലെന്ന് ഫിഫ. ചികിത്സാ കാരണങ്ങളാൽ കുട്ടികൾക്ക് മോസ്കോയിലേക്കുള്ള യാത്ര ചെയ്യാനാകില്ലെന്ന് ഫിഫ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഉൾപെട്ട എല്ലാവരുടെയും ആരോഗ്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഫിഫ നടത്തുന്ന മറ്റൊരു പരിപാടിക്ക് ഇവരെ ക്ഷണിക്കുമെന്നും ഫിഫ വക്താവ് അറിയിച്ചു.
ഗുഹയിൽനിന്ന് പുറത്തുവന്നാൽ കുട്ടികൾക്ക് ലോകകപ്പ് ഫൈനൽ കാണാമെന്ന് ഫിഫ പ്രസിഡൻറ് ജിയന്നി ഇൻഫാൻറിനോ അവർക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, രണ്ടാഴ്ച ഗുഹാന്തർഭാഗത്ത് കഴിഞ്ഞതിനാൽ അവരുടെ ആരോഗ്യം മോശമായിരിക്കുകയാണെന്നും ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നുമാണ് ഡോക്ടർമാർ ഇപ്പോൾ പറയുന്നത്. ‘‘ഒറ്റനോട്ടത്തിൽ അവർ ആരോഗ്യവാന്മാരാണെന്ന് തോന്നിക്കാം. എന്നാൽ, ഒരാഴ്ചയെങ്കിലും ശ്രദ്ധയോടെയുള്ള പരിചരണം അവർക്ക് ആവശ്യമാണ്. അതിനാൽ, ഫുട്ബാൾ മത്സരം കാണാൻ കഴിയില്ല’’ -തായ് പൊതു ആരോഗ്യമന്ത്രാലയം സെക്രട്ടറി ജെദ്സാദ ചോക്ദംരുങ്സാക് പറഞ്ഞു. നിലവിൽ അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ല.
രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുകയാണ് സർക്കാർ. ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുള്ള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. അതു കഴിഞ്ഞുമാത്രമേ മാതാപിതാക്കളെപ്പോലും കാണാൻ അനുവദിക്കൂ.
ഇന്നലെ ബെൽജിയത്തിനെതിരായ സെമി ഫൈനൽ വിജയത്തിന് പിന്നാലെ ഫ്രഞ്ച് താരം പോൾ പോഗ്ബ തങ്ങളുടെ വിജയം തായ് കുട്ടികൾക്ക് സമർപിച്ചിരുന്നു. വിഖ്യാതഫുട്ബാൾ താരങ്ങളായ ബ്രസീലിെൻറ റൊണാൾഡോയും ഇംഗ്ലണ്ടിെൻറ ജോൺ സ്റ്റോൺസും അർജൻറീനയുടെ ലയണൽ മെസ്സിയും കളിക്കളത്തിലെ ഭാവിതാരകങ്ങൾക്ക് പിന്തുണയുമായി എത്തിയിരുന്നു. ഫുട്ബാൾ പരിശീലനത്തിനുശേഷമാണ് കുട്ടികൾ പരിശീലകനൊപ്പം ഗുഹ കാണാൻ എത്തിയത്. ഒമ്പതു ദിവസത്തെ കഠിന പ്രയത്നത്തിനുശേഷം കണ്ടെത്തുേമ്പാൾ, അതിലൊരാൾ ഇംഗ്ലണ്ടിെൻറയും മറ്റൊരാൾ റയൽ മഡ്രിഡിെൻറയും ജഴ്സിയുടെ നിറമുള്ള ടീ ഷർട്ടുകളാണ് അണിഞ്ഞിരുന്നത്. ഇൗ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പെെട്ടന്ന് വൈറലായി. തുടർന്നാണ് ഫിഫ മേധാവി അവരെ കളി കാണാൻ ക്ഷണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.