ആരാധകരുടെ ലോകകപ്പ്
text_fieldsവിവിധ രാജ്യങ്ങളിലെ ആരാധകരുടെ വ്യത്യസ്തങ്ങളായ പ്രകടനങ്ങളാൽ വൈവിധ്യം നിറഞ്ഞതാണ് ഇവിടത്തെ ഓരോ കളി മൈതാനങ്ങളും. ശ്രദ്ധ പിടിച്ചുപറ്റാൻ ഏതു വേഷംകെട്ടിനും ഇവർ തയാർ. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽനിന്നുള്ള മൂന്നു സർദാർജികൾ പഞ്ചാബി വേഷത്തിൽ മാസ് എൻട്രി നടത്തി ഞെട്ടിച്ചു. ബല്ലേ ബല്ലേ ഡാൻസും ഹിന്ദി ഗാനങ്ങളുമായി ആൾക്കൂട്ടത്തെ ഇളക്കിമറിച്ചാണ് അവർ മടങ്ങിയത്. കൂടുതൽ ആളുകൾ ആരാധകരുള്ളത് അർജൻറീനക്കാണ്.
റഷ്യൻ കാണികൾ അടക്കം സ്വന്തം കളിയില്ലാത്ത ദിവസം അർജൻറീന ഫാൻസ് ആവും. അടുത്ത റൂമുകളിൽ താമസിക്കുന്ന എട്ടു പേരും അർജൻറീനക്കാരാണ്. മുറി ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ കേൾക്കാൻ നല്ല രസം. ഇവരിൽ ഭൂരിഭാഗംപേരും സാധാരണ കൂലിപ്പണിയെടുക്കുന്നവർ. പെയിൻറിങ്, വെൽഡിങ്, ട്രക്ക് ഡ്രൈവിങ് തുടങ്ങി ശരാശരി വരുമാനക്കാർ. മാസം നിശ്ചിത തുക മിച്ചംപിടിച്ചാണ് പലരും കളി കാണാനെത്തുന്നത്. ഫിഫയുടെ സാമ്പത്തിക സ്രോതസ്സ് തന്നെയും അർജൻറീന അടക്കമുള്ള മുൻനിര ടീമുകളുടെ മുന്നോട്ടുള്ള കുതിപ്പിനെ ആശ്രയിച്ചാണ്. ഈ കളിക്കാരുടെ മാർക്കറ്റ് വാല്യു അവിഭാജ്യഘടകമാണ്. അടുത്ത റൗണ്ടിലെ ടിക്കറ്റ് തിരഞ്ഞെടുപ്പിലുമുണ്ട് ടീമുകളുടെ ഗ്ലാമറിസം. നമ്മുടെ നാട്ടിലും സ്ഥിതി മറിച്ചല്ലല്ലോ. കേരളത്തിലെ അർജൻറീന ആരാധകെൻറ മരണം ഇവിടെയുള്ള യഥാർഥ അർജൻറീനക്കാർക്ക് അദ്ഭുതവും അതിലേറെ അവിശ്വസനീയവുമാണ്.
വ്യത്യസ്തമായ പോസ്റ്ററുകളുമായി ഒരു മലയാളി സ്റ്റേഡിയത്തിൽ കറങ്ങുന്നുണ്ട്. മെസ്സിയുടെ കട്ട ഫാനാണ് കക്ഷി. മെസ്സിയുടെ അപദാനങ്ങൾ മലയാളത്തിൽ എഴുതി മുദ്രാവാക്യം വിളിച്ചു നടക്കുകയാണ്. ദുബൈ ഗോൾഡ് എഫ്.എം അവതാരകനും ടി.വി കുക്കറി ഷോ ഫെയിമുമായ റിജിൻ ആണ് കക്ഷി. അർജൻറീനയുടെ എല്ലാ കളിയിലും റിജിൻ ഗാലറിയിലുണ്ട്. ബംഗളൂരുവിൽ ജനിച്ച റിജിൻ ലോകകപ്പിനെത്തിയ ആഗോള കാണികളെ മലയാള ഭാഷ പരിചയപ്പെടുത്തുന്ന ദൗത്യവുമായാണ് ചുറ്റിക്കറങ്ങുന്നത്. അർജൻറീന ആരാധകർക്ക് താൻ എഴുതിയ ബാനറുകൾ വിശദീകരിച്ചു അവരോടൊപ്പം ഫോട്ടോയെടുത്തും മെസ്സി ആരാധന പങ്കുവെക്കുന്നു. ശേഷം, അതിരുകളില്ലാതെ, ഭാഷാ വേർതിരിവില്ലാതെ അടുത്ത സംഘത്തിനൊപ്പം. അല്ലെങ്കിലും ഫുട്ബാളിന് എന്ത് ഭാഷയും രാജ്യവും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.