ഒടുവിൽ ചെറിഷേവിനെ തേടി ഭാഗ്യമെത്തി
text_fields
ഡെനിസ് ചെറിഷേവ് എന്ന യുവതാരത്തെ ലോകകപ്പിനുള്ള റഷ്യൻ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ കോച്ച് സ്റ്റാനിസ്ലാവ് ചെർചെസോവിനെ കാത്തിരുന്നത് വിചാരണയുടെ നാളുകളായിരുന്നു. നാട്ടിലെ മാധ്യമങ്ങളും ഫുട്ബാൾ പണ്ഡിറ്റുകളും ആരാധകരും കോച്ചിനെ ചോദ്യമുനയിൽ നിർത്തി. രാജ്യം അഭിമാനത്തോടെ വേദിയൊരുക്കുന്ന ലോകകപ്പിൽ ആതിഥേയരുടെ സ്വപ്ന സംഘത്തിെൻറ ഭാഗമാകാൻ യോഗ്യതയില്ലാത്തവനായിരുന്നു അവർക്കവൻ. അതിന് രാഷ്ട്രീയമായും കായികമായും ഒേട്ടറെ കാരണങ്ങളുമുണ്ട്. മാതൃഭാഷയായ ‘റഷ്യൻ’ നല്ലപോലെ വശമില്ലാത്തവൻ. രാഷ്ട്രീയമായി എതിർചേരിയിലുള്ള സ്പെയിൻ പൗരത്വമുള്ളവൻ. എന്തിനേറെ, ശരാശരി റഷ്യക്കാരൻ വെറുക്കുംവിധം അടിമുടി പാശ്ചാത്യൻ. പിന്നെ, ഭാഗ്യം ഒട്ടുമില്ലാത്ത കളിക്കാരനും.
ചെർചെസോവിെൻറ 35 അംഗ സംഘത്തിൽ ഇടംനൽകിയ താരത്തെ വിമർശനങ്ങൾ കനത്തപ്പോൾ അന്തിമ ടീമിൽനിന്ന് ഒഴിവാക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ, 23 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോൾ ഡെനിസ് ചെറിഷേവിനെ കോച്ച് ചേർത്തുപിടിച്ചു. അവിടെ തുടങ്ങുകയായിരുന്നു ആ വഴിത്തിരിവു നാളുകൾ. ജാതകേദാഷക്കാരനായി റഷ്യക്കാർ കുറ്റപ്പെടുത്തിയ യുവതാരത്തിെൻറ ബൂട്ടിലൂടെ റഷ്യയുടെ ജാതകം തിരുത്തപ്പെടുന്ന കാഴ്ച.
ചെറിഷേവ് എന്ന ഹീറോ
ലോകകപ്പിന് കിക്കോഫ് കുറിച്ചതു മുതൽ അവൻ റഷ്യക്കാരുടെ അഭിമാനമായി. സൗദിക്കെതിരായ കളിയുടെ 24ാം മിനിറ്റിൽ പകരക്കാരനാണ് ചെറിഷേവ് കളത്തിലെത്തുന്നത്. അലൻ സഗോവിന് പരിക്കേറ്റപ്പോൾ കോച്ച് പകരക്കാരനായിറക്കി. പിന്നെ, വെറും 19 മിനിറ്റേ വേണ്ടിവന്നുള്ളൂ തലവരമാറ്റിയെഴുതാൻ. 43ാം മിനിറ്റിൽ ആദ്യ ഗോളെത്തി. കളിയുടെ അവസാന മിനിറ്റിൽ ഒരു ഗോൾകൂടി നേടിയ അവന്, ഇൗജിപ്തിനെതിരെ െപ്ലയിങ് ഇലവനിൽതന്നെ ഇടം നൽകി. അവിടെയും മോശമായില്ല. രണ്ടു കളിയിൽ മൂന്നു ഗോളുകൾ. ലോകകപ്പിെൻറ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോക്ക് തൊട്ടുപിന്നിൽ. ആർക്കും വേണ്ടാതെ തഴയപ്പെട്ടവൻ മോസ്കോ തെരുവുകളിലെ വീരനായകനായി മാറിക്കഴിഞ്ഞു.
സ്പെയിൻ വഴി റഷ്യയിൽ
നിഷ്നി നൊവോഗ്രഡിൽ പിറന്ന ചെറിഷേവ് ഫുട്ബാൾ താരമായ അച്ഛൻ ദിമിത്രി ചെറിഷേവിെൻറ വഴിയേ അഞ്ചാം വയസ്സിൽ സ്പെയിനിലെത്തിയതാണ്. സ്പോട്ടിങ് ജിയോണിെൻറ താരമായിരുന്നു ദിമിത്രി. മകെൻറ കളിമിടുക്ക് തിരിച്ചറിഞ്ഞ അച്ഛൻ അവനെ ആദ്യം സ്വന്തം ക്ലബിെൻറ അക്കാദമിയിലാണ് എത്തിച്ചത്. ശേഷം റയൽ മഡ്രിഡ് യൂത്ത് അക്കാദമിയിലേക്ക് നയിച്ചു. ജൂനിയർ ‘ബി’ ടീമുകളിലായി 11 വർഷം സാൻറിയാഗോ ബെർണബ്യൂവിലായിരുന്നു. ഇതിനിടെ സ്പാനിഷ് പൗരത്വം നേടി അവരുടെ ദേശീയ ടീം സ്വപ്നം കാണുന്നതിനിടെയാണ് റഷ്യയുടെ വിളിയെത്തുന്നത്. മനസ്സില്ലാമനസ്സോയെ അണ്ടർ 15 റഷ്യൻ ടീമിനൊപ്പം ചേർന്നു. ശേഷം എല്ലാ വിഭാഗം ടീമിലും റഷ്യക്കായി പന്തുതട്ടി. ലോകകപ്പ് മുന്നിൽകണ്ട് റഷ്യയെ പരിശീലിപ്പിക്കാനെത്തിയ ഫാബിയോ കാപെല്ലോയായിരുന്നു ചെറിഷേവിെൻറ മനസ്സുമാറ്റി ജന്മനാടിനായി കളിക്കാൻ പ്രേരിപ്പിച്ചത്. ഒപ്പം, റയൽ വിടാനും നിർബന്ധിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോയും മറ്റും അണിനിരക്കുന്ന ടീമിൽ അവസരം ലഭിക്കില്ലെന്നായിരുന്നു കാപെല്ലോയുടെ ഉപദേശം. അങ്ങനെ സെവിയ്യയിലും വിയ്യ റയലിലുമെത്തി. 2014 േലാകകപ്പ് ടീമിലെത്തിക്കാനായിരുന്നു കാപെല്ലോയുടെ ശ്രമം. പക്ഷേ, പരിക്ക് അതിനുമുമ്പ് വില്ലനായെത്തി. ആ ലോകകപ്പ് സ്വപ്നവും പൊലിഞ്ഞു. തൊട്ടുപിന്നാലെ നടന്ന യൂറോകപ്പിലും പരിക്ക് ടീമിൽനിന്ന് പുറത്താക്കി. രണ്ടുവർഷത്തെ അവധിക്കുശേഷം കഴിഞ്ഞ മാർച്ചിലാണ് ചെറിഷേവ് കളത്തിൽ തിരിച്ചെത്തുന്നത്. ഇതോടെയാണ് ലോകകപ്പ് ടീമിലേക്ക് വിളിയുമെത്തുന്നത്. ഒടുവിൽ സഹതാരത്തിെൻറ പരിക്കായും, ഇപ്പോൾ ഗോൾ മഴയായും ചെറിഷേവിനെ ഭാഗ്യം അനുഗ്രഹിച്ചുതുടങ്ങി. ഇനി ഒരു രാജ്യം അവഗണിച്ച താരത്തിെൻറ നാളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.