കോവിഡ് 19: നിക്കക്കള്ളിയില്ലാതെ ചൈനീസ് ക്ലബുകൾ
text_fieldsഷാങ്ഹായ്: ‘പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട’ എന്നപോലെയാണ് ചൈനീസ് സൂപ്പർ ലീഗ് ക്ലബുകളുടെ അവസ്ഥ. കോവിഡ്-19, രാജ്യത്ത് നാശം വിതച്ചതിനെത്തുടർന്ന് വിദേശത്ത് പന്തുതട്ടാൻ പോയെങ്കിലും അവിടെയും നിക്കക്കള്ളിയില്ലാതെ നാട്ടിലേക്ക് മടങ്ങുകയാണ് ചൈനീസ് ക്ലബുകൾ. ദേശീയ ടീം ദുബൈയിൽ പരിശീലനം തുടരുന്നുണ്ടെങ്കിലും ഫാബിയോ കന്നവാരോയുടെ ചാമ്പ്യൻ ക്ലബ് ഗ്വാങ്ചൗ എവർഗ്രാൻഡെയും റണ്ണേഴ്സ്അപ്പുകളായ ബെയ്ജിങ് ഗ്വോനും യു.എ.ഇയിൽനിന്ന് മടങ്ങി.
ജനുവരി മുതൽ സ്പെയിനിൽ പരിശീലനം നടത്തുന്ന, രോഗത്തിെൻറ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന വുഹാനിൽനിന്നുള്ള വുഹാൻ സാൽ ക്ലബ് യൂറോപ്പിലെ സ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച നാട്ടിൽ തിരിച്ചെത്തി. ചൈനയിലെ രോഗബാധ കുറയുന്നുണ്ടെങ്കിലും വുഹാൻ നഗരം ഇപ്പോഴും അടച്ചുപൂട്ടിയിരിക്കുകയാണ്.
അതുകൊണ്ട് ഷെൻസാനിലായിരിക്കും ക്ലബിെൻറ തുടർന്നുള്ള പരിശീലനം. ഫെബ്രുവരി 22ന് കിക്കോഫ് നിശ്ചയിച്ചിരുന്ന സൂപ്പർ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കയാണ്. റിപ്പോർട്ടുകളനുസരിച്ച് മേയിൽ, അടച്ചിട്ട സ്റ്റേഡിയത്തിൽ ടൂർണമെൻറ് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ദീപശിഖ കൈമാറ്റത്തിലും കാണികളില്ല
ആതൻസ്: ഒളിമ്പിക്സ് ദീപശിഖ കൈമാറ്റച്ചടങ്ങിലും കാണികൾക്ക് വിലക്ക്. ഗ്രീസിലെ ഒളിമ്പിയയിൽ തെളിയിച്ച് പ്രയാണം തുടങ്ങിയ ദീപം രണ്ടു ദിവസംകൊണ്ട് യാത്ര അവസാനിപ്പിച്ചിരുന്നു. വ്യാഴാഴ്ച ആതൻസിൽവെച്ച് ജപ്പാന് കൈമാറുന്ന ചടങ്ങിൽ ആർക്കും പ്രവേശനം നൽകേണ്ടെന്നാണ് തീരുമാനം.
കാണികൾ കൂടിയതോടെയാണ് ദീപശിഖ പ്രയാണം റദ്ദാക്കിയത്. ഗ്രീസിൽ 330 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേർ മരിച്ചു.
ബ്രസീലിലും ഫുട്ബാൾ നിർത്തി
റിയോ ഡെ ജനീറോ: ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ രാജ്യത്തെ ഫുട്ബാൾ മത്സരങ്ങൾ റദ്ദാക്കുന്നതായി ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം തുടരാനായിരുന്നു മുൻ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.