Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗത് ഇന്ത്യന്‍...

സൗത് ഇന്ത്യന്‍ ഡെര്‍ബി; എവേ ജയം തുടരാന്‍ കേരള ബ്ളാസ്റ്റേഴ്സ്

text_fields
bookmark_border
സൗത് ഇന്ത്യന്‍ ഡെര്‍ബി; എവേ ജയം തുടരാന്‍ കേരള ബ്ളാസ്റ്റേഴ്സ്
cancel
camera_alt???? ?????????????? ????????? ??????????? ??????????????
ചെന്നൈ: ദീപാവലി നാളിന്‍െറ വെടിക്കെട്ടിനിടയില്‍ തമിഴകമണ്ണില്‍ വിജയപ്രതീക്ഷകളുടെ വിളക്കുതെളിയിക്കാന്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഐ.എസ്.എല്‍ മൂന്നാം സീസണിലെ നിര്‍ണായക പോരാട്ടത്തിന് ശനിയാഴ്ച കച്ചമുറുക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ളാസ്റ്റേഴ്സിന്‍െറ അജണ്ടയിലില്ല. ചെന്നൈയിനെതിരെ ജയിച്ചുകയറിയാല്‍ പോയന്‍റ് നിലയില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഇടംപിടിക്കാമെന്നത് ബ്ളാസ്റ്റേഴ്സിനെ അത്രമേല്‍ പ്രലോഭിപ്പിക്കുന്നുണ്ട്. അഞ്ചു കളികളില്‍ എട്ടു പോയന്‍റുമായി ചെന്നൈയിന്‍ നാലാംസ്ഥാനത്തും ആറു കളികളില്‍ എട്ടു പോയന്‍റുമായി ബ്ളാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.  

ചരിത്രം വഴിമാറുമോ, 
ബ്ളാസ്റ്റേഴ്സ് വരുമ്പോള്‍

ഐ.എസ്.എല്ലിന്‍െറ ‘തെക്കന്‍ ഡെര്‍ബി’ എന്നും ആവേശപ്പോരാട്ടങ്ങള്‍ക്ക് പേരുകേട്ടതാണ്. അയല്‍ക്കാര്‍ കൈമെയ്മറന്ന് പോരാടുമ്പോള്‍ കൊച്ചിയിലായാലും ചെന്നൈയിലായാലും കളിക്ക് വീറും വാശിയുമേറും. ഇരുടീമും ഇതുവരെ ഐ.എസ്.എല്ലില്‍ ആറുതവണ മുഖാമുഖം അണിനിരന്നപ്പോള്‍ 18 തവണയാണ് വലക്കണ്ണികള്‍ പ്രകമ്പനം കൊണ്ടത്. സെമി പ്രതീക്ഷകള്‍ വര്‍ണാഭമാക്കാന്‍ ദീപാവലി നാളില്‍ വിജയം അനിവാര്യമാണെന്ന തിരിച്ചറിവില്‍ പോരു കനക്കുമെന്ന് ഇരു കോച്ചുമാരും മുന്നറിയിപ്പുനല്‍കുന്നു. 

ഇരുടീമും ഉണര്‍വിന്‍െറ വഴിയിലാണിപ്പോള്‍. തുടക്കം പാളിയ ചെന്നൈയിന്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയന്‍റു നേടിയാണ് പ്രതീക്ഷകളില്‍ തിരിച്ചത്തെിയത്. ബ്ളാസ്റ്റേഴ്സാകട്ടെ, കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ എഫ്.സി ഗോവയെ അവരുടെ തട്ടകത്തില്‍ അട്ടിമറിച്ചാണ് ചെന്നൈയിലത്തെിയത്. ഇതു ടീമിനു നല്‍കിയ ആത്മവിശ്വാസം ചെറുതല്ളെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോച്ച് സ്റ്റീവ് കോപ്പല്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നാലു മത്സരങ്ങളില്‍ തോല്‍വിയറിയാത്ത സ്റ്റീവ് കോപ്പലിന്‍െറ കുട്ടികള്‍ വെള്ളിയാഴ്ച വൈകീട്ട് ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ പതിവില്‍ കവിഞ്ഞ ഉത്സാഹത്തിലായിരുന്നു. 

പാറപോലെ പ്രതിരോധം
ബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്കും കോച്ചിനും ആശ്വസിക്കാനും പ്രതീക്ഷിക്കാനുമൊക്കെ വക നല്‍കുന്നത് കുറ്റിയുറപ്പുകാട്ടുന്ന കാവല്‍ഭടന്മാരാണ്. മികച്ച പ്രതിരോധനിരകളിലൊന്ന് കേരളത്തിന്‍േറതാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. സെഡ്രിക് ഹെങ്ബര്‍ട്ടും ആരോണ്‍ ഹ്യൂസും സെന്‍ട്രല്‍ ഡിഫന്‍സിലും ഹോസു പ്രീറ്റോയും സന്ദേശ് ജിങ്കാനും ഇടംവലം വിങ്ങിലുമായി കോട്ട കാക്കുമ്പോള്‍ എതിരാളികള്‍ക്ക് കയറിയത്തെുക ശ്രമകരമായി മാറും. ഏഴു കളികളില്‍ ഇതുവരെ ബ്ളാസ്റ്റേഴ്സ് പ്രതിരോധം വഴങ്ങിയത് ആകെ നാലു ഗോള്‍. 

ഗോളടിക്കണം, മുന്‍നിര
എവേ, ഹോം മത്സരങ്ങളില്‍ ഓരോ ജയം നേടി നില മെച്ചപ്പെടുത്തിയെങ്കിലും ബ്ളാസ്റ്റേഴ്സ് ഇനിയുമേറെ മെച്ചപ്പെടാനുള്ളത് ഗോള്‍വേട്ടയിലാണ്. സ്ട്രൈക്കര്‍മാരായ മൈക്കല്‍ ചോപ്രയും മുഹമ്മദ് റാഫിയും ടൂര്‍ണമെന്‍റില്‍ ഇതുവരെ നേടിയത് ഓരോ ഗോള്‍ വീതമാണ്. ഗോവക്കെതിരെ ഗോള്‍കുറിച്ച ആത്മവിശ്വാസം കരുത്തുപകരുന്നുണ്ടെന്നും ചെന്നൈയിലും അതാവര്‍ത്തിക്കാന്‍ കിണഞ്ഞുശ്രമിക്കുമെന്നും റാഫി ‘മാധ്യമ’ത്തോടു പറഞ്ഞു. പിന്‍നിരയില്‍നിന്ന് പന്തെടുത്ത് മുന്നോട്ടുകുതിക്കുന്ന കാര്യത്തില്‍ ചോപ്ര പലപ്പോഴും പരാജയമാകുന്നുവെങ്കിലും കോച്ച് മുന്‍ ന്യൂകാസില്‍ താരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്. ചോപ്രക്കുപകരം കുറേക്കൂടി വേഗവും ഡ്രിബ്ളിങ് പാടവവുമുള്ള അന്‍േറാണിയോ ജെര്‍മനെ പരീക്ഷിക്കുന്നത് ഗുണകരമാവുമെങ്കിലും സ്ട്രൈക്കിങ് ഫോഴ്സില്‍ കോച്ച് പരീക്ഷണത്തിന് മടിച്ചുനില്‍ക്കുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. 

മധ്യനിരയില്‍ യുവതാരം തോങ്കോസീം ഹവോകിപ്പിനെ കളത്തിലിറക്കുന്നതിനോടും കോപ്പല്‍ അനുകൂലമായി ചിന്തിക്കുന്നില്ല. കഴിഞ്ഞ കളിയില്‍ വ്യക്തിഗത മികവില്‍ മനോഹര ഗോളിലൂടെ ടീമിനെ ജയത്തിലത്തെിച്ച ഹെയ്തി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിന്‍െറ മാജിക് ചെന്നൈയിലും ബ്ളാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നുണ്ട്. മെഹ്താബ് ഹുസൈനും അസ്റാക് മെഹമതും നയിക്കുന്ന ഡിഫന്‍സിവ് മിഡ്ഫീല്‍ഡ് പൂര്‍ണമായും പ്രതിരോധ നീക്കങ്ങളിലേക്കൊതുങ്ങുന്നതിനു പകരം മുന്നേറ്റങ്ങള്‍ക്കും കൈയയച്ച് സഹായിച്ചില്ളെങ്കില്‍ ബ്ളാസ്റ്റേഴ്സ് കുഴയും. 

ജാഗ്രതയോടെ ചെന്നൈയിന്‍
പുണെ സിറ്റിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ലീഡ് നേടിയിട്ടും സമനിലയില്‍ കുരുങ്ങേണ്ടിവന്നതിന്‍െറ നിരാശ വാര്‍ത്താസമ്മേളനത്തിലും ചെന്നൈയിന്‍ കോച്ച് മാര്‍കോ മറ്റരാസി മറച്ചുവെച്ചില്ല. കഴിഞ്ഞതവണ ലീഗില്‍ ബ്ളാസ്റ്റേഴ്സിനെ 4-1ന് തകര്‍ത്തുവിട്ടപ്പോള്‍ ഹാട്രിക് നേടിയ സ്റ്റീവന്‍ മെന്‍ഡോസ ഇക്കുറി ടീമിലില്ളെന്നതിനാല്‍ മറ്റരാസിക്ക് തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. ജോണ്‍ ആര്‍നെ റീസെയും ബെര്‍ണാഡ് മെന്‍ഡിയും നയിക്കുന്ന ചെന്നൈയിന്‍ പ്രതിരോധത്തെ പ്രഹരശേഷി കുറഞ്ഞ മുന്‍നിരയെ അണിനിരത്തി മറികടക്കുകയെന്നതാവും ഈ മത്സരത്തില്‍ ബ്ളാസ്റ്റേഴ്സ് നേരിടുന്ന പ്രധാന വെല്ലുവിളി. ബ്ളാസ്റ്റേഴ്സിനെ ചെറുക്കാന്‍ മധ്യനിരയിലാവും മറ്റരാസി കൂടുതല്‍ ശ്രദ്ധ ചെലുത്തുക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersISL 2016
News Summary - blasters
Next Story