Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്റ്റേഴ്സ്...

ബ്ലാസ്റ്റേഴ്സ് സിംഹമടയില്‍; രണ്ടാം പാദ സെമി തുടങ്ങി

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് സിംഹമടയില്‍; രണ്ടാം പാദ സെമി തുടങ്ങി
cancel

ന്യൂഡല്‍ഹി: മുറിവേറ്റ സിംഹമായാണ് ഡല്‍ഹി ഡൈനാമോസ് നാട്ടില്‍ തിരിച്ചത്തെിയത്. ഐ.എസ്.എല്ലിലെ രണ്ടാം പാദ സെമിയില്‍ ബുധനാഴ്ച കേരള ബ്ളാസ്റ്റേഴ്സിനെതിരെ ബൂട്ടണിയുമ്പോള്‍ ആ മുറിവുകള്‍ പകയുടെ തീക്കനലായി ജ്വലിക്കുമോ, അതോ, സൂപ്പര്‍ ലീഗിലെ കൊമ്പന്മാര്‍ ഒരിക്കല്‍കൂടി വമ്പന്മാരായി ആഞ്ഞടിക്കുമോ. ആക്രമണവും പ്രതിരോധവും പ്രത്യാക്രമണവും കളംവാഴുന്ന പോരാട്ടത്തില്‍ പ്രവചനങ്ങള്‍ക്ക് ഇടമില്ല. തന്ത്രവും മിടുക്കും ഭാഗ്യവും ഒന്നിക്കുന്നവര്‍ ഇന്നത്തെ ജേതാക്കളാവും, മൂന്നാം സീസണ്‍ സൂപ്പര്‍ ലീഗ് കലാശപ്പോരാട്ടത്തിന് ഇടം നേടും.

കൊച്ചിയില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒരു ഗോളിന് ജയിച്ചതിന്‍െറ മുന്‍തൂക്കം ബ്ളാസ്റ്റേഴ്സിനുണ്ട്. ബുധനാഴ്ച തോല്‍ക്കാതിരുന്നാല്‍ മഞ്ഞപ്പട രണ്ടാം തവണ ഫൈനലിലത്തെും. അതേസമയം, ജയത്തില്‍ കുറഞ്ഞൊന്നും ഡല്‍ഹിക്ക് പരിഹാരമാവില്ല. അതും രണ്ട് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കുകയും വേണം. ഒരു ഗോള്‍ വ്യത്യാസത്തില്‍ 90 മിനിറ്റ് കടന്നാല്‍, കളി അധിക സമയത്തേക്ക് നീങ്ങും. അവിടെയും തീര്‍പ്പായില്ളെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

നാട്ടിലെ സിംഹം
വിളിപ്പേരുപോലത്തെന്നെയാണ് സ്വന്തം മണ്ണില്‍ ഡല്‍ഹി. സീസണിലെ ഹോം മത്സരങ്ങളില്‍ ഒന്നില്‍പോലും തോറ്റിട്ടില്ല. മൂന്ന് ജയവും നാല് സമനിലയും. നേടിയതാവട്ടെ 18 ഗോളുകളും. വഴങ്ങിയതാവട്ടെ ഒമ്പത് ഗോളുകളും. ഗോവയെ 5-1നും, ചെന്നൈയിനെ 4-1നും തകര്‍ത്തായിരുന്നു നാട്ടില്‍ അവസാന രണ്ട് ജയം നേടിയത്. ലീഗ് റൗണ്ടില്‍ ബ്ളാസ്റ്റേഴ്സിനെ 2-0ത്തിനും തോല്‍പിച്ചു.  സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ ഏറ്റവും കരുത്തര്‍.

കണക്കുകളെല്ലാം അനുകൂലമാണെങ്കിലും കൊച്ചിയില്‍ കേരളത്തോടേറ്റ ഷോക്ക് കോച്ച് ഗിയാന്‍ലൂക സംബ്രോട്ടയെ ഗെയിം പ്ളാന്‍ മാറ്റിമറിക്കാന്‍ നിര്‍ബന്ധിപ്പിക്കും. മധ്യനിരയിലെ തലച്ചോറായ ഫ്ളോറന്‍റ് മലൂദയെയും വിങ്ങിലെ തുരുപ്പുശീട്ട് മാഴ്സലീന്യോയെയും മുന്നേറ്റത്തിലെ കരുത്തന്‍ റിച്ചാഡ് ഗാഡ്സെയെയും വരിഞ്ഞുകെട്ടിയ സ്റ്റീവ് കോപ്പലിന്‍െറ തന്ത്രങ്ങള്‍ക്ക് മറുതന്ത്രമാവും സംബ്രോട്ട മെനയുന്നത്. സീസണില്‍ ഒമ്പത് ഗോള്‍ നേടി ടോപ്സ്കോറര്‍ പട്ടികയിലുള്ള മാഴ്സലീന്യോയുടെ ബൂട്ടുകള്‍ക്ക് പൂട്ടിടാന്‍ കഴിഞ്ഞതായിരുന്നു കൊച്ചിയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ വിജയവും.
സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഡല്‍ഹി വിജയവഴിയിലേക്ക് തിരിച്ചത്തെുമെന്ന് കോച്ച് സംബ്രോട്ട ഉറപ്പുനല്‍കുന്നു.

കരുതലോടെ ബ്ളാസ്റ്റേഴ്സ്
കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നേടിയ ഏക ഗോളിലായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യപാദ ജയം. എന്നാല്‍, എതിരാളിയുടെ മണ്ണില്‍ ഈ മുന്‍തൂക്കം നിലനിര്‍ത്തുകയെന്നതാണ് ബ്ളാസ്റ്റേഴ്സിന്‍െറ വലിയ വെല്ലുവിളി. എവേമണ്ണില്‍ ഏറ്റവും മോശം റെക്കോഡുമായാണ് മഞ്ഞപ്പടയുടെ യാത്ര. ഏഴില്‍ ഒരു ജയം മാത്രമേ ലീഗ് റൗണ്ടില്‍ സ്വന്തമാക്കാനായുള്ളൂ. മൂന്ന് തോല്‍വിയും മൂന്ന് സമനിലയും വഴങ്ങി. 11 ഗോളുകള്‍ വാങ്ങികൂട്ടിയപ്പോള്‍ നാല് ഗോള്‍ മാത്രമേ തിരിച്ചടിക്കാനായുള്ളൂ.

കണക്കുകള്‍ എതിരാണെങ്കിലും ജയിക്കാനുറച്ചാണ് സ്റ്റീവന്‍ കോപ്പല്‍ ടീമിനെ ഇറക്കുന്നത്. വിശ്രമമില്ലാത്ത പോരാട്ടമാണെങ്കിലും പരിക്കിന്‍െറ ആശങ്കകളില്ല. ആദ്യ പാദത്തിലെ ലൈനപ്പില്‍ മാറ്റമില്ലാതെയാവും ബുധനാഴ്ചയും ടീമിറങ്ങുക. ഹോസുവിനെ പിന്‍വലിച്ചിറക്കിയ അസ്രാക് മെഹമത് ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചതും ടീമിന് മനസ്സാന്നിധ്യമാവുന്നു. മലൂദയെ മാര്‍ക് ചെയ്ത മെഹ്താബ് ഹുസൈനും പ്രതിരോധത്തില്‍ ഹ്യൂസും ഹെങ്ബര്‍ട്ടും ജിങ്കാനും പിഴവുകളില്ലാതെ ദൗത്യം പൂര്‍ത്തിയാക്കി. സി.കെ വിനീത്, ഡകന്‍സ് നാസോണ്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റാഫി എന്നിവരും ഫോം നിലനിര്‍ത്തിയാല്‍ കാര്യങ്ങള്‍ ബ്ളാസ്റ്റേഴ്സിന്‍െറ വഴിയിലാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - blasters vs delhi
Next Story