പരിചയം അതല്ലേ എല്ലാം
text_fields90 മിനിറ്റ് പ്രബലരായ ബ്രസീലിനെ ഗോളടിക്കാൻ വിടാതെ തടഞ്ഞുനിർത്തിയ കെയ്ലർ നവാസ് നിർഭാഗ്യത്തിെൻറ തോഴനായത് അവസാന നിമിഷങ്ങളിൽ ബ്രസീൽ മുന്നേറ്റനിരയുടെ സമ്മർദം താങ്ങാനാകാതെ രണ്ടു ഗോളുകൾ വഴങ്ങിയതോടെയായിരുന്നു. അതുവരെ ഹീറോ ആയിരുന്ന അതുല്യനായ ആ ഗോൾകീപ്പർ അതോടെ ദുഃഖകഥാപാത്രമായി. പ്രശംസകൾക്കപ്പുറമായിരുന്നു കെയ്ലർ നവാസിെൻറ പ്രകടനം. ആ രണ്ടു ഗോളുകളും നവാസിെൻറ പിഴവുകളുടെ പട്ടികയിൽ ചേർക്കാനും കഴിയില്ല. അതുവരെ കോട്ടകെട്ടി തങ്ങളുടെ വലയുടെ സംരക്ഷകരായിരുന്ന കമ്പോ ഗോൺസാലസും അക്കോസ്റ്റയും ഡുറാറ്റേയും ഒരു നിമിഷം പതറിയതുകൊണ്ടല്ലേ അനിവാര്യ ദുരന്തമായി ആ പരാജയം കോസ്റ്ററീകയെ തേടിയെത്തിയത്. രണ്ടു ഗോളുകൾ ദൈവത്തിെൻറ കൈയൊപ്പുള്ള ആ ഗ്ലൗസുകൾ കടന്നു വലയിൽ വീണത്.
കോച്ച് ടിറ്റെ ബ്രസീലിനു പുതിയ മുഖം നൽകിയത് ഫാഗ്നർ, സിൽവ, മിറാൻഡ എന്നിവരെ പിൻനിരയിലും വില്യൻ, ജീസസ്, നെയ്മർ ത്രയങ്ങളെ മുൻനിരയിലും നിർത്തിക്കൊണ്ടായിരുന്നു. എന്നാൽ, ഓവീഡിയോയെയും വെൺഗസിനെയും നിയോഗിച്ചാണ് മാറിമാറി നെയ്മറെ കോസ്റ്ററീക തടഞ്ഞത്. അതവർ തന്ത്രമായി സ്വീകരിച്ചപ്പോൾ പന്തിനു പകരം ആ വിശ്രുത കാലുകളായി അവരുടെ ലക്ഷ്യം. ഇരുവരും നെയ്മറെ വീഴ്ത്തിയത് ഒമ്പതു തവണ. എന്നാൽ, ഇടതുവശത്ത് വില്യനും വലത്ത് പിൻനിരക്കാരൻ മെർസലോയും കൈമാറിയ അതി മനോഹര ക്രോസുകൾ പൗളീന്യോക്കും ജീസസിനും പ്രയോജനപ്പെടുത്താനായില്ല. അതോടെ, പിൻനിരയിൽനിന്ന് ഈ ദൗത്യം ഏറ്റെടുത്ത കാസെമിറോ പായിച്ച കൂറ്റൻ ഷോട്ടുകളും കൗശലപൂർവം പെനാൽറ്റി ബോക്സിൽ കയറി ഗോളിലേക്ക് മറിച്ച പന്തുകളും അസാധാരണ മെയ്വഴക്കത്തോടെ തടഞ്ഞിട്ട റയൽ മഡ്രിഡ് താരം നവാസ് ഇതിഹാസത്തിനും ഒരുപടി മുന്നിലാണ് താനെന്ന് തെളിയിച്ചു. അത്രക്ക് അതിശയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ സേവുകൾ.
പരിചയം അതാണ് എല്ലാം എന്ന് തെളിയിച്ചുകൊണ്ട് ടിറ്റെ വില്യന് പകരം ഡഗ്ലസ് കോസ്റ്റയെയും പൗളിനോക്കു പകരം ഫിർമീന്യോയെയും രംഗത്തിറക്കി. അതോടെ കളിയും മാറി. ഇടക്ക് കിട്ടിയ അവസരങ്ങൾ നെയ്മർ തന്ത്രപൂർവം കൈമാറിയെങ്കിലും കുടീന്യോയുടെയും ജീസസിെൻറയും പ്ലേസിങ് ഷോട്ടുകൾ നവാസിെൻറ കൈകളിൽ ഒതുങ്ങി. ചന്തമുള്ള നീക്കങ്ങൾ പിന്നെയും തുടർന്നെങ്കിലും സ്കോർ ബോർഡിൽ മാത്രം മാറ്റമുണ്ടായില്ല. ഒടുവിൽ കോസ്റ്റ അതിസാഹസികമായി എത്തിച്ച പന്ത് കുടീന്യോ നവാസിെൻറ കാലുകൾക്കിടയിലൂടെ പോസ്റ്റിനുള്ളിൽ കടത്തിയതോടെയാണ് കോസ്റ്ററീകൻ മുൻനിര നിഷ്പ്രഭമായത്. സെലസാവോകൾക്ക് ഒരു ഗോളിെൻറ വിജയം എന്ന് മാധ്യമങ്ങൾ തലവാചകം തയാറാക്കുന്ന നേരത്ത് കോസ്റ്റ മാജിക് വീണ്ടുമെത്തി. വലതുമൂലയിൽനിന്ന് യുവൻറസ് താരം പന്ത് നെയ്മർക്ക് മറിച്ചപ്പോൾ നവാസിനു മുന്നിലേക്ക് കുതിച്ചുപാഞ്ഞ ഈ ഫുട്ബാൾ കലാകാരൻ ഒരു ഗോളിെൻറ സകല സൗന്ദര്യവും കാലുകളിൽ പകർന്ന് പന്ത് വലക്കുള്ളിലാക്കി. ബ്രസീലിന് മിനിറ്റുകൾക്കുള്ളിൽ രണ്ടാം ഗോളും കാത്തിരുന്ന വിജയവും.
അർജൻറീനയെ പിടിച്ചുകെട്ടിയ ഐസ്ലൻഡും ആഫ്രിക്കൻ കരുത്തരായ നൈജീരിയയും തമ്മിലുള്ള മത്സരം ആരംഭിച്ചത് കൊടുങ്കാറ്റിെൻറ ഗതിവേഗവുമായാണ്. ആദ്യ മിനിറ്റിൽ തന്നെ ഹിമമനുഷ്യന്മാർ ഗോൾ നേടുന്ന സ്ഥിതിയും ഉണ്ടായി. എന്നാൽ, സിങ്ങർ റോഡ്സണിെൻറയും ബയോഡേർവോസെൻറയും തീപ്പൊരി ഷോട്ടുകൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾകീപ്പറായ ഡാനിയൽ ഉസോഹോയുടെ കൈകളിൽ ഒതുങ്ങി. ക്രൊയേഷ്യക്ക് എതിരെ അവസരം നൽകാതിരുന്ന അഹ്മദ് മൂസയെ മുന്നേറ്റനിരയുടെ ചുമതല ഏൽപിച്ചുകൊണ്ടായിരുന്നു ജർമൻകാരനായ നൈജീരിയൻ കോച്ച് ഷെർണോ റോർ ടീമിനെ ഇറക്കിയത്. ആ വിശ്വാസത്തിനു നന്ദിപറഞ്ഞുകൊണ്ട് തങ്ങളുടെ പ്രതിരോധം പിടിച്ചുകുലുക്കിയ ഐസ്ലൻഡുകാർക്കെതിരെ പ്രത്യാക്രമണങ്ങൾ സംഘടിപ്പിച്ച മൂസയും ഇഹാഞ്ചൊയും ഇടൂവോയും കൂടി കളിയുടെ ഗതിതന്നെ മാറ്റി. ഒന്നാം പകുതിയിൽ മുന്നേറിയ ഐസ്ലൻഡിനെ കളിയഴകുകൊണ്ട് പിന്നിട്ട കറുത്ത വൻകരയുടെ പ്രതിനിധികൾ മൂസയുടെ മിന്നുന്ന രണ്ടു ഗോളുകൾക്ക് മത്സരം തങ്ങളുടേതാക്കി.
ഇതിനിടയിൽ വാർ സഹായത്തോടെ ഐസ്ലൻഡിനു ലഭിച്ച പെനാൽറ്റി സിഗ്ടൂർസൺ മുകളിലേക്ക് അടിച്ചുകളഞ്ഞതോടെ നൈജീരിയ വിജയം ആഘോഷിക്കുകയും ചെയ്തു. രണ്ടു ഗോൾ നേട്ടത്തെക്കാൾ അവരെ ശ്രദ്ധേയരാക്കിയത് മനോഹരമായ കൗണ്ടർ അറ്റാക്കിങ്ങിലൂടെ കളി നിയന്ത്രിച്ച രീതിയും അച്ചടക്കത്തോടെയുള്ള മുന്നേറ്റങ്ങളും ആയിരുന്നു. അവസാന മത്സരത്തിൽ മെസ്സിയും അർജൻറീനയുമാണ് അവരുടെ പ്രതിയോഗികൾ. ഇന്നത്തെ ഫോമിൽ അവർ പന്തുതട്ടിയാൽ ഈ മത്സരങ്ങളിലെ ആദ്യ അട്ടിമറി നമുക്കു കാണാനായേക്കും.
കാലിനിൻഗ്രാഡിലെ പുൽത്തകിടിയെപ്പോലും പുളകം കൊള്ളിച്ച മത്സരമായിരുന്നു സെർബിയയും സ്വിറ്റ്സർലൻഡും തമ്മിൽ. ഒരു ടെന്നിസ് പന്തിെൻറ ചലനം നോക്കിക്കാണുന്ന ചലനവേഗത്തോടെയായിരുന്നു ഇരുവശവും പന്ത് പാറിനടന്നത്. മുൻ യുഗോസ്ലാവ്യയുടെ പിന്തുടർച്ചക്കാരായ സെർബിയ കോസ്റ്ററീകയെ വീഴ്ത്തി നേടിയ മൂന്നു പോയൻറുമായിട്ടായിരുന്നു സ്വിസ് ടീമിനെ നേരിട്ടത്. സ്വിസ് ടീമിന് ബ്രസീലിെനതിരെ നേടിയ സമനിലയുടെ ഒരു പോയൻറും. വിജയം മുന്നിൽക്കണ്ട് കളി തുടങ്ങിയ ശാക്കാ, ഷക്കീരി, സൂബർ സഖ്യത്തെ വിസ്മയിപ്പിച്ച് അഞ്ചാം മിനിറ്റിൽ തന്നെ സെർബിയക്കാർ വിസ്മയ മുന്നേറ്റം നടത്തി. ടോസിച്ചിെൻറ ക്രോസ് പിടിച്ചെടുത്ത മിട്രോവിച്ച് അഞ്ചാം മിനിറ്റിൽ ഗോൾ നേടുകയും ചെയ്തു.
തുടർന്ന് അതിവേഗ ഫുട്ബാൾ അവതരിപ്പിച്ച സ്വിസ് ടീം രണ്ടാം പകുതി കഴിഞ്ഞ ഉടനെ ഷക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റത്തിന് ശാക്കായുടെ 30 മീറ്റർ അകലെ നിന്നുള്ള കൂറ്റനടിയോടെ സമനില നേടി. മത്സരം സമനിലയാകുന്ന ഘട്ടത്തിൽ ഷക്കീരി സെർബിയൻ പെനാൽറ്റി മേഖലയിൽ ഓടിക്കയറി സ്റ്റോക്കോവിച്ചിനെ കബളിപ്പിച്ച് നേടിയ വിസ്മയ ഗോൾ അവർക്കു ഗ്രൂപ്പിൽ ബ്രസീലിനു പിറകിൽ രണ്ടാം സ്ഥാനവും നേടിക്കൊടുത്തു. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡാണ് സ്പെയിൻ, നൈജീരിയ എന്നിവക്കൊപ്പം ആകർഷകമായ ഫുട്ബാൾ കളി കാഴ്ചെവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.