Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരോണ്‍ ഹ്യൂസ് ...

ആരോണ്‍ ഹ്യൂസ് ബ്ളാസ്റ്റേഴ്സിന്‍െറ മാര്‍ക്വീ താരം

text_fields
bookmark_border
ആരോണ്‍ ഹ്യൂസ്  ബ്ളാസ്റ്റേഴ്സിന്‍െറ മാര്‍ക്വീ താരം
cancel

കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിന്‍െറ മാര്‍ക്വീ താരമായി വടക്കന്‍ അയര്‍ലന്‍ഡ് മുന്‍ ക്യാപ്റ്റനും ന്യൂകാസില്‍ യുനൈറ്റഡ്, ആസ്റ്റണ്‍ വില്ല, ഫുള്‍ഹാം താരവുമായിരുന്ന ആരോണ്‍ ഹ്യൂസ്. കരാര്‍ സംബന്ധിച്ച് ക്ളബും താരവും ധാരണയിലത്തെിയിട്ടുണ്ട്. കഴിഞ്ഞ യൂറോ കപ്പില്‍ പന്ത് തട്ടിയ ഹ്യൂസ് അന്താരാഷ്ട്ര ഫുട്ബാളില്‍ സജീവമായി നില്‍ക്കെയാണ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ ക്ഷണം സ്വീകരിച്ച് ഇന്ത്യയില്‍ പന്ത് തട്ടാനത്തെുന്നത്.
വടക്കന്‍ അയര്‍ലന്‍ഡിനുവേണ്ടി 103 മത്സരങ്ങളില്‍ കളിച്ച ഹ്യൂസ് ന്യൂകാസിലിനുവേണ്ടി 205 മത്സരങ്ങളിലും ഫുള്‍ഹാമിനുവേണ്ടി 200 മത്സരങ്ങളിലും പന്ത് തട്ടിയിട്ടുണ്ട്. അയര്‍ലന്‍ഡിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായ ഹ്യൂസ് 46 മത്സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തു. കഴിഞ്ഞ ഫ്രാന്‍സ് യൂറോ കപ്പില്‍ ഇറങ്ങിയ വടക്കന്‍ അയര്‍ലന്‍ഡ് ടീമില്‍ അംഗമായിരുന്നു ഹ്യൂസ്. ഗ്രൂപ് സിയില്‍ ആദ്യ റൗണ്ടില്‍ ഒരുജയവും രണ്ടുതോല്‍വിയുമായി ആദ്യറൗണ്ടില്‍ ടീം പുറത്തായിരുന്നു.

കഴിഞ്ഞവര്‍ഷം ബ്ളാസ്റ്റേഴ്സിന്‍െറ മാര്‍ക്വീ താരമായിരുന്ന കാര്‍ലോസ് മാര്‍ഷെനക്ക് പകരമായാണ് 36കാരനായ ഹ്യൂസ് എത്തുന്നത്. ആസ്ട്രേലിയന്‍ ലീഗില്‍ മെല്‍ബണ്‍ സിറ്റിയുടെ താരമായാണ് ഹ്യൂസ് കഴിഞ്ഞ സീസണില്‍ കളിച്ചത്. ദേശീയ ടീമിനുവേണ്ടി 103 മത്സരങ്ങളില്‍നിന്ന് ഒരുഗോളും ക്ളബ് ഫുട്ബാളില്‍ ആറുഗോളുമാണ് ഹ്യൂസിന്‍െറ സമ്പാദ്യം. നിലവില്‍ അന്താരാഷ്ട്ര ഫുട്ബാളില്‍ സജീവമായി നില്‍ക്കുന്ന താരത്തെ മാര്‍ക്വീ താരമായി എത്തിക്കാനുള്ള ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിന്‍െറ ശ്രമമാണ് വിജയം കണ്ടത്. മുന്‍ സീസണില്‍ കാര്‍ലോസ് മാര്‍ഷെനയെ എത്തിച്ചെങ്കിലും താരത്തിന് ഒരുകളിയില്‍ മാത്രമാണ് കളിക്കാനായത്.

വിശ്വസ്തനായ കാവല്‍ഭടന്‍

പ്രതിരോധമാണ് ഹ്യൂസിന്‍െറ ചുമതല. ഗോള്‍ പോസ്റ്റിലേക്ക് ആര്‍ത്തലച്ചുവരുന്ന എതിര്‍താരങ്ങളെ നിഷ്പ്രഭരാക്കുക. കണക്കുകള്‍ പരിശോധിച്ചാല്‍ ഈ മേഖലയില്‍ ഹ്യൂസ് ആരായിരുന്നെന്ന് വ്യക്തമാകും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പന്ത് തട്ടിയ താരമെന്ന ഖ്യാതിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസതാരം റയാന്‍ ഗിഗ്സിന് തൊട്ടുപിന്നിലാണ് ഹ്യൂസിന്‍െറ സ്ഥാനം. 455 ഇംഗ്ളീഷ് പ്രീമിയര്‍ മത്സരങ്ങളിലാണ് ഹ്യൂസ് കളിച്ചിട്ടുള്ളത്. സെന്‍റര്‍ ബാക്കാണ് ഹ്യൂസിന്‍െറ പൊസിഷന്‍. അത്യാവശ്യഘട്ടങ്ങളില്‍ വലതുവിങ്ങിലും ഇടതുവിങ്ങിലും ഹ്യൂസ് മികവ് തെളിയിച്ചിട്ടുണ്ട്. 18ാം വയസ്സിലാണ് ഹ്യൂസ് ദേശീയ ടീമിനുവേണ്ടി അരങ്ങേറിയത്. 1997ല്‍ ന്യൂകാസില്‍ യുനൈറ്റഡില്‍ ക്ളബ് തലത്തിലും അരങ്ങേറി. 2005 വരെ ടീമില്‍ തുടര്‍ന്നു. ന്യൂകാസിലിനുവേണ്ടി 205 മത്സരങ്ങളില്‍ പ്രതിരോധക്കാരനായി തുടര്‍ന്ന് നാലുഗോളും സ്വന്തമാക്കി. 2005 മുതല്‍ 2007വരെ ആസ്റ്റണ്‍ വില്ലയുടെ പ്രതിരോധക്കാരനായി. 2007 മുതല്‍ ഏഴുവര്‍ഷം ഫുള്‍ഹാമിനുവേണ്ടി പന്ത് തട്ടി. 196 മത്സരങ്ങളാണ് ഫുള്‍ഹാമിനുവേണ്ടി കളിച്ചത്. 2014ല്‍ ക്വീന്‍സ് പാര്‍ക്കിനുവേണ്ടി 11 മത്സരങ്ങളും കളിച്ചു. ആസ്ട്രേലിയന്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹോദര ക്ളബായ മെല്‍ബണ്‍ സിറ്റിക്കുവേണ്ടി കളിക്കുകയായിരുന്നു ഹ്യൂസ്. മെല്‍ബണ്‍ സിറ്റിക്കുവേണ്ടി ആറുമത്സരങ്ങളില്‍നിന്ന് ഒരുഗോളും നേടി.

കേരള ബ്ളാസ്റ്റേഴ്സിലേക്ക് ഹ്യൂസ് എത്തുന്നതോടെ മുന്‍ സീസണില്‍ വിള്ളലുകള്‍ വീണ പ്രതിരോധനിര കുറ്റമറ്റതാകുമെന്നാണ് കോച്ചിന്‍െറ പ്രതീക്ഷ. അതോടൊപ്പം അന്താരാഷ്ട്രതലത്തില്‍ സജീവമായ, പരിചയസമ്പന്നനായ താരത്തിന്‍െറ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പരിശീലകനായിരുന്ന സ്റ്റീവ് കൊപ്പലും പ്രീമിയര്‍ ലീഗ് പരിചയസമ്പന്നനായ ആരോണ്‍ ഹ്യൂസും മാനസികമായുള്ള ഐക്യവും ക്ളബിന് ഗുണം ചെയ്യും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
Next Story