Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇറ്റലിയെ വീഴ്ത്തി;...

ഇറ്റലിയെ വീഴ്ത്തി; ജര്‍മനി സെമിയില്‍

text_fields
bookmark_border
ഇറ്റലിയെ വീഴ്ത്തി; ജര്‍മനി സെമിയില്‍
cancel

ബോര്‍ഡയോക്സ്: ഒമ്പതിലായിരുന്നു ജര്‍മനിയുടെ ഭാഗ്യം. തുടര്‍ച്ചയായി എട്ട് അന്തരാഷ്ട്ര മത്സരങ്ങളിലും ഇറ്റലിയെ കാണുമ്പോള്‍ കളിമറന്ന് കീഴടങ്ങിയ ജര്‍മനി ഒമ്പതാം വട്ടം മുഖാമുഖമത്തെിയപ്പോള്‍ പേരുദോഷം ഒഴിവാക്കി യൂറോകപ്പ് സെമി ടിക്കറ്റുറപ്പിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഷൂട്ടൗട്ടിലും തീര്‍പ്പാകാതെ തുടര്‍ന്ന മത്സരം സഡന്‍ഡത്തെിലെ നെഞ്ചിടിപ്പേറിയ മുഹൂര്‍ത്തത്തിലേക്ക് കടന്നപ്പോള്‍  ഒമ്പതാം കിക്കിലായിരുന്നു വിജയം പിറന്നത്. ഷൂട്ടൗട്ട് ജയം 6-5ന്.

നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 65ാം മിനിറ്റില്‍ മെസ്യൂത് ഓസിലിന്‍െറ തകര്‍പ്പന്‍ ഗോളിലൂടെ ജര്‍മനി ലീഡ് നേടി. പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളി ജയിക്കാമെന്ന ലോക ചാമ്പ്യന്മാരുടെ മോഹങ്ങളെ 78ാം മിനിറ്റിലെ പെനാല്‍റ്റി തരിപ്പണമാക്കി. ജെറോംബോട്ടെങ്ങിന്‍െറ ഹാന്‍ഡ്ബാളിന് ലഭിച്ച കിക്ക് ലെനാര്‍ഡോ ബനൂച്ചി പിഴക്കാതെ വലക്കകത്താക്കിയതോടെ കളിയുടെ ആവേശം കൂടി.

ഇരുപക്ഷത്തും ഒട്ടനവധി സുവര്‍ണാവസരങ്ങള്‍ പിറന്നെങ്കിലും വിധിനിര്‍ണയം ഷൂട്ടൗട്ടിലത്തെിച്ചു. പക്ഷേ, അവിടെയും ഒപ്പത്തിനൊപ്പമായിരുന്നു. അഞ്ചില്‍ രണ്ട് ഷോട്ടുകള്‍ മാത്രമേ ഇരുവര്‍ക്കും വലക്കകത്താക്കാനായുള്ളൂ. ആദ്യ കിക്കെടുത്ത ഇറ്റലിയുടെ ലോറെന്‍സോ ഇന്‍സിഗ്നേയും ജര്‍മനിയുടെ ടോണി ക്രൂസും അനായാസം ലക്ഷ്യംകണ്ടു. പക്ഷേ, മ്യൂളറുടെ ദുര്‍ബലമായ ഷോട്ട് ഇറ്റാലിയന്‍ ഗോളി ബഫണ്‍ കൈപ്പിടിയിലൊതുക്കിയപ്പോള്‍, ഷൂട്ടൗട്ടിലേക്ക് മാത്രം സബ്സ്റ്റിറ്റ്യൂഷനായിറങ്ങിയ സിമോണി സാസ പുറത്തേക്ക് പറത്തി ഇറ്റലിക്ക് ലഭിക്കേണ്ട മുന്‍തൂക്കം കളഞ്ഞു. തൊട്ടുപിന്നാലെ മെസ്യൂത് ഓസിലിന്‍െറ ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി, ആന്ദ്രെ ബര്‍സാഗ്ളി സ്കോര്‍ ചെയ്തതോടെ 1-2ന് ഇറ്റലിക്ക് ലീഡ്.

നാലാം കിക്കില്‍ ജര്‍മനിയുടെ ഡ്രക്സ്ലര്‍ ലക്ഷ്യത്തിലത്തെിച്ചെങ്കിലും ഗാരി പെല്ളെ ഇറ്റലിയുടെ ലീഡ് കളഞ്ഞു (2-2). ഷൂട്ടൗട്ടിലെ അവസാന ഷോട്ട് ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗറും ബനൂച്ചിയും കളഞ്ഞതോടെ കളി സഡന്‍ഡത്തെി. ഇവിടെ, ജര്‍മനിക്ക് പിഴച്ചില്ല. ഹുമ്മല്‍സ്, കിമ്മിക്, ബോട്ടെങ്ങ് എന്നിവര്‍ ജര്‍മനിക്കായും ജിയാചെറിറി, പറോലോ, ഡി സിഗ്ളിയോ എന്നിവര്‍ ഇറ്റലിക്കായും വലകുലുക്കിയതോടെ സഡന്‍ഡത്തെും ഒപ്പത്തിനൊപ്പം പിരിമുറുക്കത്തിലായി (5-5). ഒമ്പതാം കിക്ക് ഇറ്റലിയുടെ മറ്റ്യോ ഡാര്‍മിയാന്‍ അനായാസം ഗോളി മാനുവല്‍ നോയറിന്‍െറ കൈകളിലേക്ക്. മറുപടിയില്‍ ജര്‍മനിയുടെ ജൊനാസ് ഹെക്ടര്‍ വലകുലുക്കുകയും ചെയ്തതോടെ പതിവ് കഥ തിരുത്തിക്കുറിച്ച് അലമാനിയകള്‍ സെമിയിലേക്ക്.
യൂറോ ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു ജര്‍മന്‍ മുന്നേറ്റം. പന്ത് കൈവശംവെച്ച് ഇറ്റാലിയന്‍ മധ്യനിര കീറിമുറിച്ച് മുന്നേറിയ കിമ്മികും ക്രൂസും ഓസിലുമെല്ലാം കേളികേട്ട പ്രതിരോധനിരക്കു മുന്നില്‍ കീഴടങ്ങി. 16ാം മിനിറ്റില്‍ സമി ഖെദീരക്ക് പകരമത്തെിയ ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗര്‍ രണ്ടു തവണ ബഫണിന്‍െറ വലകുലുക്കിയെങ്കിലും ലൈന്‍ റഫറിയുടെ ഓഫ്സൈഡ് ഫ്ളാഗ് ഗോള്‍ നിഷേധിച്ചു. 120 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ആകെ കണക്കിലും ജര്‍മനിക്കായിരുന്നു മുന്‍തൂക്കം. 62 ശതമാനം സമയവും പന്ത് ലോകജേതാക്കള്‍ കൈവശംവെച്ചപ്പോള്‍ 38 ശതമാനം മാത്രമേ ഇറ്റലിക്ക് പന്തടക്കം ലഭിച്ചുള്ളൂ. പെല്ളെയും എഡറുമെല്ലാം പന്തുമായി ജര്‍മന്‍ പാതിയിലേക്ക് കുതിക്കുമ്പോള്‍ കീഴടക്കാനാകാത്ത കരുത്തായി ജെറോം ബോട്ടെങ് നിറഞ്ഞുനിന്നു. ഹുമ്മല്‍സും ഹെക്ടറുംകൂടി ചേര്‍ന്നതോടെ ഗോളി നോയറുടെ പണിയും കുറഞ്ഞു.

 21കാരനായ ജോഷ്വാ കിമ്മിക്കിന്‍െറ പ്രകടനമായിരുന്നു ബോര്‍ഡയോക്സില്‍ ശനിയാഴ്ച രാവിനെ ശ്രദ്ധേയമാക്കിയത്. പരിചയസമ്പന്നരെ നഷ്ടമാകുമ്പോള്‍ യുവതാരത്തിന്‍െറ മികവ് ടീമിന് മുതല്‍ക്കൂട്ടാവുന്നുവെന്ന് കോച്ച് യൊആഹിം ലോയ്വും ശരിവെക്കുന്നു.
ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീമിനെ ഏറ്റവും മികച്ച പോരാട്ടത്തില്‍ കീഴടക്കിയതോടെ കിരീടഫേവറിറ്റെന്ന സ്ഥാനത്തിന് ജര്‍മനി ശക്തമായ അവകാശികളുമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2016 euro cup
Next Story