Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുറത്താകാതെ 212 റൺസ്; മലയാളത്തിെൻറ അഭിമാനമായി സഞ്ജു സാംസൺ
cancel

ബംഗളൂരു: റെക്കോഡുകളുടെ ഗിരിശൃംഗങ്ങളേറിയ റണ്ണൊഴുക്കിൽ മലയാളത്തിെൻറ അഭിമാനമായി സഞ്ജു സാംസൺ. ഗോവക്കെതിരായ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് മത്സരത്തിൽ പുറത്താകാതെ 212 റൺസ് അടിച്ചുകൂട്ടിയ കേരളത്തിെൻറ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ രാജ്യാന്തര ക്രിക്കറ്റിലെ മിന്നുംറെക്കോഡുകളടക്കം പൊളിെച്ചഴുതി.

ലോക ക്രിക്കറ്റിലെ ലിസ്റ്റ് എ മത്സരങ്ങളിൽ (ആഭ്യന്തര-രാജ്യാന്തര ഏകദിന മത്സരങ്ങൾ) ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറാണ് സഞ്ജുവിേൻറത്. പാകിസ്താൻ താരം ആബിദ് അലി നേടിയ 209 റൺസിെൻറ റെക്കോഡാണ് സഞ്ജു പഴങ്കഥയാക്കിയത്. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവുമുയർന്ന സ്കോർ, ലിസ്റ്റ് എ മത്സരങ്ങളിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാെൻറ ഏറ്റവുമുയർന്ന സ്കോർ തുടങ്ങി ഒരുപിടി റെക്കോഡുകൾ വെടിക്കെട്ട് ഇന്നിങ്സിലൂടെ സഞ്ജു വെട്ടിപ്പിടിച്ചു.

129 പന്തിൽ 21 ഫോറും 10 സിക്സറുകളുമടക്കം 212ലെത്തിയ സഞ്ജുവിെൻറ തകർപ്പൻ ഇന്നിങ്സ് തുണയായപ്പോൾ മത്സരത്തിൽ കേരളം 104 റൺസിന് ജയിച്ചു. സെഞ്ച്വറിയുമായി മുൻ ക്യാപ്റ്റൻ സചിൻ ബേബി (127) സഞ്ജുവിന് മികച്ച പിന്തുണ നൽകി. ലിസ്റ്റ് എയിൽ മൂന്നാം വിക്കറ്റിൽ ഏറ്റവുമുയർന്ന റെക്കോഡ് കൂട്ടുകെട്ടാണ് (338) സഞ്ജു-സചിൻ സഖ്യം പടുത്തുയർത്തിയത്.

സാഭിമാനം സഞ്ജു
സചിൻ ടെണ്ടുൽകറും വീരേന്ദർ സെവാഗും രോഹിത് ശർമയുമടങ്ങിയ, നെഞ്ചുറപ്പും പ്രഹരശേഷിയും ഒത്തിണങ്ങിയ പ്രതിഭകളുടെ കൂട്ടത്തിലേക്ക് അഭിമാനകരമായ റെക്കോഡുകൾ ചാരുത പകർന്ന അത്യുഗ്രൻ ഇരട്ടശതകവുമായി മലയാളത്തിെൻറ സ്വന്തം സഞ്ജു സാംസണും. ലിസ്റ്റ് എ മത്സരങ്ങളിൽ ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ലെന്ന നിരാശയെ ഉദ്യാനനഗരത്തോട് ചേർന്ന അലൂരിലെ കെ.എസ്.സി.എ മൈതാനത്ത് അത്യുജ്ജ്വലമായി ബൗണ്ടറി കടത്തിയ സഞ്ജു ആ നേട്ടത്തിൽതൊട്ടശേഷം ചെന്നുനിന്നത് ഇരട്ടശതകത്തിെൻറ ഇരട്ടിമധുരത്തിൽ. വിജയ് ഹസാെര ട്രോഫി ക്രിക്കറ്റിൽ ഗോവക്കെതിരെ പുറത്താകാതെ 212 റൺസടിച്ച് വിസ്മയം സൃഷ്ടിച്ച സഞ്ജു കേരളത്തിന് സമ്മാനിച്ചത് വമ്പൻ ജയം.

ഗ്രൗണ്ടിെൻറ വിലക്ഷണകോണുകളിലേക്ക് 21 ഫോറുകളും 10 കൂറ്റൻ സിക്സറുകളും ഇടതടവില്ലാതെ മൂളിപ്പറന്ന പകലിൽ ലോകക്രിക്കറ്റിലെ മിന്നുന്നൊരു റെക്കോഡും ഈ മലയാളി യുവാവിനെ തേടിയെത്തി. ലോക ക്രിക്കറ്റിൽ ലിസ്റ്റ് എ മത്സരത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറായി സഞ്ജുവിെൻറ അപരാജിത ഇരട്ട ശതകം മാറി. പാകിസ്താെൻറ ആബിദ് അലി പുറത്താകാതെ നേടിയ 209 റൺസെന്ന റെക്കോഡാണ് തകർപ്പൻ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സഞ്ജു പഴങ്കഥയാക്കിയത്. പാകിസ്താൻ നാഷനൽ വൺഡേ കപ്പിൽ പെഷാവറിനെതിരെ ഇസ്ലാമാബാദിനുവേണ്ടിയാണ് ആബിദ് അലി 209 റൺസടിച്ചത്.

തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും സ്ഥിരമായി തന്നെ തഴയുന്ന ഇന്ത്യൻ ക്രിക്കറ്റ് െസലക്ടർമാർക്ക് മുമ്പാകെ തെൻറ പ്രതിഭാശേഷിയുടെ ഒന്നാന്തരം സാക്ഷ്യമായി സഞ്ജുവിെൻറ റെക്കോഡ്. 129 പന്തിൽ 164.34 എന്ന വിസ്ഫോടനാത്മകമായ സ്ട്രൈക്ക് റേറ്റിലാണ് റണ്ണുകൾ അനുസ്യൂതം പിറവിയെടുത്തത്. തെൻറ പ്രതിഭയെ അരക്കിട്ടുറപ്പിക്കുന്ന പ്രകടനങ്ങൾ ആവർത്തിക്കുന്ന സഞ്ജുവിന് അവസരങ്ങൾ നൽകണമെന്ന് ട്വിറ്ററിലൂടെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യൻക്രിക്കറ്റ് കൺട്രോൾ ബോർഡിനെ ഓർമിപ്പിച്ചു. വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് തീർച്ചയായും പരിഗണനക്കെടുക്കേണ്ട താരമാണ് സഞ്ജുവെന്ന് വിഖ്യാത താരം സുനിൽ ഗവാസ്കർ ഈയിടെ തുറന്നടിച്ചിരുന്നു. മികച്ച വിക്കറ്റ് കീപ്പറും മികച്ച ബാറ്റ്സ്മാനുമാണ് കേരള താരമെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി.

sanju-samson


ലിസ്റ്റ് എ മത്സരത്തിൽ ഇന്ത്യയിലെ ഏറ്റവുമുയർന്ന മൂന്നാമത്തെ സ്കോറാണ് സഞ്ജുവിേൻറത്. വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവുമുയർന്ന സ്കോറും കൂടിയായി ഇതു മാറി. കഴിഞ്ഞ വർഷം സിക്കിമിെനതിരെ ഉത്തരാഖണ്ഡിെൻറ കെ.വി. കൗശൽ നേടിയ 202 റൺസെന്ന റെക്കോഡാണ് അലൂരിൽ തകർന്നുവീണത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോഡും ഇനി സഞ്ജുവിന് സ്വന്തം. ലിസ്റ്റ് എ യിൽ മഹേന്ദ്ര സിങ് ധോണിയുടെ (183) പേരിലായിരുന്നു വിക്കറ്റ് കീപ്പറുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അതിന് സഞ്ജുവിെൻറ പേരിനൊപ്പം.

സചിന്‍ ബേബിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 338 റണ്‍സിെൻറ കൂട്ടുകെട്ടുയർത്തിയ സഞ്ജു ഒരു റെക്കോഡിൽകൂടിയാണ് പങ്കാളിയായത്. ലിസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായി ഈ മലയാളിതാരങ്ങളുടെ പ്രതിരോധം മാറി. 1994ൽ വോഴ്സസ്റ്റർഷയറിനുവേണ്ടി ടോം മൂഡി-ടിം കർട്ടിസ് സഖ്യം നേടിയ 309 റൺസിെൻറ റെക്കോഡാണ് തകർന്നത്.

കേരളത്തിന് 104 റൺസ് ജയം
ബംഗളൂരു: സഞ്ജു സാംസണിെൻറയും (212 നോട്ടൗട്ട്) സചിൻ ബേബിയുടെയും (127) ബാറ്റിങ്വിരുന്ന് കണ്ട വിജയ് ഹസാരെ ട്രോഫി എലീറ്റ് ഗ്രൂപ് എ പോരാട്ടത്തിൽ കേരളം ഗോവയെ 104 റൺസിന് തോൽപിച്ചു. മൂന്നാം വിക്കറ്റിൽ 338 റൺസിെൻറ റെക്കോഡ് കൂട്ടുകെട്ടുയർത്തിയ ഇരുവരുടെയും ബാറ്റിങ് മികവിൽ ആദ്യം ബാറ്റുചെയ്ത കേരളം 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയുടെ ഇന്നിങ്സ് മൂന്നിന് 153 റൺസിലെത്തിനിൽക്കേ മഴ പെയ്തതിനാൽ നിർത്തിവെച്ചു. കളി തുടരാൻ കഴിയാത്തതിനാൽ മഴനിയമം മൂലം കേരളം 104 റൺസിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കേരള ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (10) ഫീൽഡിങ് തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് ഔട്ടായത്. വിഷ്ണു വിനോദാണ് (ഏഴ്) പുറത്തായ മറ്റൊരു കേരള ബാറ്റ്സ്മാൻ.

ലിസ്റ്റ് ‘എ’ & ഫസ്റ്റ് ക്ലാസ്
ആഭ്യന്തര-രാജ്യാന്തര ഏകദിന മത്സരങ്ങളെ ‘ലിസ്റ്റ് എ’ ക്രിക്കറ്റ് എന്നും ടെസ്റ്റ് മത്സരങ്ങളെ ‘ഫസ്റ്റ് ക്ലാസ്’ ക്രിക്കറ്റ് എന്നുമാണ് വിശേഷിപ്പിക്കാറുള്ളത്. ഒരു ഇന്നിങ്സിൽ 40 മുതൽ 60 ഓവർ വരെയുള്ള മത്സരങ്ങൾക്കാണ് സാധാരണ ലിസ്റ്റ് എ ക്രിക്കറ്റ് പദവിയുള്ളത്. ഐ.സി.സിയുടെ ഏകദിന പദവി ലഭിക്കാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളും ലിസ്റ്റ് എയിൽ ഉൾപ്പെടും. അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ, ഓരോ രാജ്യത്തെയും പ്രധാന ഏകദിന ടൂർണമെൻറുകൾ, ഐ.സി.സി മുഴുവൻ അംഗത്വമുള്ള രാജ്യവും വിദേശ രാജ്യത്തെ ഫസ്റ്റ് ക്ലാസ് പദവിയുള്ള ടീമും തമ്മിലുള്ള അംഗീകൃത മത്സരം എന്നിവ ലിസ്റ്റ് എ മത്സരങ്ങളിൽ ഉൾപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonmalayalam newssports newsVijay hasare trophy
News Summary - Vijay hasare trophy-Sports news
Next Story