ഉത്തപ്പ ഗംഭീരമാക്കി; ഡൽഹി വീണ്ടും വീണു
text_fieldsകൊൽക്കത്ത: കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന് സജീവ ചർച്ച നടന്ന ദിവസം ഉത്തപ്പ ഡെൽഹിയെ കൊന്നു. നായകൻ ഗൗതം ഗംഭീറും ഒപ്പംകൂടിയതോടെ െഎ.പി.എല്ലിൽ ഡൽഹിക്ക് അഞ്ചാം തോൽവി. കൊൽക്കത്തക്ക് ഏഴാം ജയം. സ്കോർ: ഡെൽഹി: 160/6 (20), കൊൽക്കത്ത: 161/3 (16.2). 33 പന്തിൽ 59 റൺസെടുത്ത ഉത്തപ്പയും 52 പന്തിൽ 71 റൺസെടുത്ത ഗംഭീറുമാണ് കൊൽക്കത്തക്ക് ഏഴ് വിക്കറ്റിെൻറ അനായാസ ജയം നേടിക്കൊടുത്തത്.
മല്ലൂസംഘം നൽകിയ മികച്ച തുടക്കം മുതലാക്കാനാവാതെ പോയതാണ് ഡൽഹിയുടെ പതനത്തിന് കാരണം. ഒാപണർമാരായ സഞ്ജു സാംസണും (38 പന്തിൽ 60) കരുൺ നായരും (17 പന്തിൽ 15) ചേർന്ന് അഞ്ചാം ഒാവറിൽ ടീം സ്കോർ 50 കടത്തിയിരുന്നു. പിന്നീടെത്തിയ ശ്രേയസ് അയ്യരും (34 പന്തിൽ 47) സഞ്ജുവിനൊപ്പം ചേർന്നതോടെ ഡൽഹിയുടെ സ്കോർ കുതിച്ചുയർന്നു. സഞ്ജു പുറത്തായപ്പോൾ 14 ഒാവറിൽ 123 റൺസുണ്ടായിരുന്ന ഡൽഹി അവസാന ആറ് ഒാവറിൽ നേടിയത് 37 റൺസ് മാത്രം.
പിന്നാലെയെത്തിയ പന്തിനും (ആറ്) മോറിസിനും (11) ആൻഡേഴ്സണും (രണ്ട്) ബാവ്നക്കും (12) തിളങ്ങാനായില്ല. 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കോർട്ടർ നെയ്ലും 25ന് ഒരു വിക്കറ്റെടുത്ത നരെയ്നുമാണ് ഡൽഹിയെ പിടിച്ചുകെട്ടിയത്. മറുപടിക്കിറങ്ങിയ കൊൽക്കത്തയെ ഞെട്ടിച്ച് രണ്ടാം ഒാവറിൽതന്നെ നരെയ്നെ റബാഡ പറഞ്ഞയച്ചു. ഗംഭീറിനൊപ്പം ചേർന്ന ഉത്തപ്പ ആക്രമണകാരിയായതോടെ ഡെൽഹിയുടെ കൈയിൽനിന്ന് മത്സരം വഴുതി. ഉത്തപ്പയുടെ റണ്ണൗട്ടിലൂടെ കൂട്ടുകെട്ട് അവസാനിക്കുേമ്പാൾ ഇരുവരും ചേർന്ന് 108 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഇതിനിടയിൽ ഉത്തപ്പയെ പിടികൂടാൻ അവസരം കിട്ടിയെങ്കിലും സർക്കിളിനുള്ളിൽ സഞ്ജുവും അമിത് മിശ്രയും മുഖത്തോട് മുഖം നോക്കി നിന്ന് അവസരം നഷ്ടപ്പെടുത്തി. നാലാമനായെത്തിയ മനീഷ് പാണ്ഡെ (അഞ്ച്) പുറത്തായെങ്കിലും ജാക്സണെ (12) കൂട്ടുപിടിച്ച് നായകൻ ടീമിനെ വിജയതീരത്തെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.