റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിന്‍റെ ഒന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി ന ിർത്തിവെച്ചപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 224 റൺസ് എന്ന നിലയിൽ. മുൻനിരയുടെ തകർച്ചക്ക് ശേഷം രോഹിത് ശർമയുടെ സെഞ് ച്വറി (117*) മികവിലാണ് ഇന്ത്യ മുന്നേറുന്നത്. അജിങ്ക്യ രഹാനെ (83*) രോഹിത് ശർമക്ക് മികച്ച പിന്തുണയോടെ ക്രീസിലുണ്ട്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 39 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. മായങ്ക് അഗർവാൾ(10), ചേതേശ്വർ പൂജാര (പൂജ്യം), ക്യാപ്റ്റൻ വിരാട് കോഹ്ലി (12) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.
അഗർവാളിനെയും പൂജാരയെയും റബാഡയാണ് മടക്കിയത്. മുൻനിര തകർന്ന് ഇന്ത്യ വൻ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും രോഹിത് ശർമയും അജിങ്ക്യ രഹാനെയും ചേർന്നുള്ള കൂട്ടുകെട്ട് ആതിഥേയരെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

പരമ്പര 3-0ത്തിന് തൂത്തുവാരുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാലിൽ നാല് മത്സരവും ജയിച്ച് 200 പോയൻറുമായി പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിനും ശ്രീലങ്കക്കും 60 പോയൻറാണുള്ളത്. വിശാഖപട്ടണത്ത് നടന്ന ഫ്രീഡം പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 203 റൺസിന് ജയിച്ച ഇന്ത്യ പുണെയിലെ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 137 റൺസിനുമാണ് ജയം പിടിച്ചെടുത്തത്.