തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 225 റണ്ണിന് എല്ലാവരും പുറത്തായി. 33 ഓവറിൽ 112 റൺ വഴങ്ങി ആറ് വിക്കറ്റെടുത്ത സൗരാഷ്ട്ര െലഗ് സ്പിന്നർ ധര്‍മേന്ദ്ര ജഡേജയാണ് കേരളത്തിെൻറ നടുവൊടിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര വിക്കറ്റ് നഷ്ടപ്പെടാതെ 37 റൺ എടുത്തിട്ടുണ്ട്. 20 റണ്ണുമായി റോബിൻ ഉത്തപ്പയും 16 റണ്ണുമായി സ്നെൽ എസ്. പട്ടേലുമാണ് ക്രീസിൽ. ഒരു ഘട്ടത്തിൽ രണ്ടിന് 121 എന്ന നിലയിൽനിന്നാണ് സ്കോർ ബോർഡിൽ 104 റൺ കൂട്ടിച്ചേർക്കുന്നതിനിടയിൽ അവസാന എട്ട് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായത്.
സഞ്ജു സാംസണിെൻറ ഒറ്റയാൾ പോരാട്ടമാണ് (68) ഇരുന്നൂറ് കടക്കാൻ ആതിഥേയരെ സഹായിച്ചത്. രോഹൻ പ്രേം (29), സൽമാൻ നിസാർ (28), ജലജ് സക്സേന (22), ക്യാപ്റ്റൻ സചിൻ ബേബി (15), മുഹമ്മദ് അസറുദ്ദീൻ (16), അരുൺ കാർത്തിക്ക് (9) എന്നിവർക്ക് തിളങ്ങാനായില്ല. സൗരാഷ്ട്രക്കുവേണ്ടി ജയ്‌ദേവ് ഉനാദ്കട്ട്, വന്ദിത് ജീവ് രജനി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.