ഫോട്ടോഫിനിഷിൽ പാകിസ്താന് ജയം
text_fieldsലീഡ്സ്: ജയത്തിെൻറ വക്കിൽ കളിമറക്കുന്ന പതിവ് തെറ്റിക്കാതെ അഫ്ഗാനിസ്താൻ. അതേസമയം, ലോകകപ്പിലെ നിർണായക മത്സരത്തിൽ മൂന്നു വിക്കറ്റിെൻറ ജയവുമായി പാകിസ്താൻ സെമി ഫൈനൽ സാധ്യത സജീവമാക്കി. ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഏഴു വിക്കറ്റിൽ ലക്ഷ്യ ം കണ്ടു. ഒമ്പത് പോയൻറുമായി അവർ നാലാം സ്ഥാനത്തേക്ക് കയറി. ജൂലൈ അഞ്ചിന് ബംഗ്ലാദേശിനെതിരാണ് പാകിസ്താെ ൻറ അവസാന മത്സരം.
നാലു വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ഷാ അഫ്രീദിയുടെ ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ അഫ്ഗാൻ 42 റൺസ് വീതമെടുത്ത അസ്ഗർ അഫ്ഗാെൻറയും നജിബുല്ല സദ്റാെൻറയും മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. റഹ്മത് ഷാ (35), ഗുൽബദിൻ നായിബ് (15), ഇക്റം അലിഖിൽ (24), സമിഉല്ല ഷിൻവാരി (19 നോട്ടൗട്ട്) എന്നിവരും പൊരുതി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഫഖർ സമാൻ (0) മുജീബുർറഹ്മാെൻറ ആദ്യ ഒാവറിൽ പുറത്ത്. ഇമാമുൽ ഹഖും (36), ബാബർ അസമും (45) പൊരുതിയെങ്കിലും രണ്ടാം സ്പെല്ലിൽ മുഹമ്മദ് നബി അപകടം വിതച്ചു. കളി അഫ്ഗാെൻറ കൈകളിലേക്ക്. റാഷിദും മുജീബും ഒാരോ വിക്കറ്റ് കൂടി വീഴ്ത്തിയതോടെ പാക് മധ്യനിര തകർന്നു (6/156). പാക് ബാറ്റിങ്ങിൽ വാലറ്റം മാത്രം ബാക്കിയായതോടെ അഫ്ഗൻ വിജയം മണത്തു. പക്ഷേ, ഇമാദ് വാസിം (54 പന്തിൽ 49നോട്ടൗട്ട്) അന്നംമുടക്കി.
പിടിച്ചുനിന്ന് കളിച്ച താരം പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. മറുപക്ഷത്ത് ശദാബ് ഖാൻ (11) സ്ട്രൈക്ക് നൽകി. അഫ്ഗാൻ ക്യാപ്റ്റൻ ഗുൽബദിൻ എറിഞ്ഞ 46ാം ഒാവറിൽ 18 റൺസ് അടിച്ചെടുത്ത് പാകിസ്താൻ കളി തട്ടിയെടുത്തു. പിന്നെ ഒരു വിക്കറ്റ് വീണെങ്കിലും രണ്ട് പന്തും മൂന്ന് വിക്കറ്റും ബാക്കിനിൽക്കെ പാകിസ്താൻ നിർണായക വിജയം നുകർന്നു. ഇമാദ് വസിമാണ് മാൻ ഒാഫ് ദി മാച്ച്.
വിജയവക്കിൽ നിന്നും അഫ്ഗാൻ മൂന്നാം തവണയാണ് കളി കൈവിടുന്നത്. നേരത്തെ ശ്രീലങ്ക, ഇന്ത്യ എന്നിവർക്കെതിരെയും ജയ പ്രതീക്ഷയിൽ നിന്നായിരുന്നു തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.