ഫിനിഷറുടെ മൂർച്ച കുറയുേമ്പാൾ...
text_fieldsലണ്ടൻ: താടിയിൽ വെള്ളകയറി. കളികഴിഞ്ഞു മടങ്ങുേമ്പാൾ അമ്പയറോട് പന്തു ചോദിച്ചുവാങ്ങി. ബാറ്റിങ്ങിൽ ഫിനിഷറുടെ മൂർച്ച കുറഞ്ഞു... എം.എസ്. ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ വൻമരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മേൽപറഞ്ഞ സൂചനകളെല്ലാം കണ്ടുതുടങ്ങിയപ്പോൾ ധോണി കളി മതിയാക്കുന്നുവോ എന്ന സംശയത്തിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാൽ, കോച്ച് രവി ശാസ്ത്രി ഒറ്റവാക്കിൽ എല്ലാം ഉൗഹങ്ങളും ബൗണ്ടറി കടത്തി. ‘‘ധോണി എങ്ങും പോകുന്നില്ല. ഇവിടെത്തന്നെ കാണും’’ -വിരമിക്കൽ വാർത്തകളെക്കുറിച്ച് ശാസ്ത്രിയുടെ പ്രതികരണം ഇതായിരുന്നു.
പലതവണ ഉയർന്നുവന്ന ധോണിയുടെ വിരമിക്കൽ വാർത്ത വീണ്ടും ആവർത്തിക്കുന്നതിനിടെ താരത്തിെൻറ കരിയർ ഗ്രാഫുകൾ ചിലത് ഒാർമിപ്പിക്കുന്നു. ബാറ്റിങ്ങിൽ കില്ലർ ഫിനിഷർ എന്ന മിടുക്കുമായി കഴിഞ്ഞ 13 വർഷമായി നെടുന്തൂണായ ധോണിയുടെ മൂർച്ച കുറയുന്നുവോയെന്നാണ് ആദ്യ സംശയം. വിക്കറ്റ് കീപ്പിങ്ങിൽ ചടുലതയും കൈവേഗവും നിലനിർത്തുേമ്പാഴാണ് മുൻനായകന് ടീമിൽ ഇടം ഉറപ്പിക്കുന്ന ബാറ്റിങ്ങിലെ മികവ് കുറയുന്നത്.
13 വർഷംമുമ്പാണ് നീളൻമുടിയും വലിയ ശരീരവുമായി റാഞ്ചിയിൽ നിന്നുള്ള ചെറുപ്പക്കാരൻ ഇന്ത്യൻ ടീമിലെത്തുന്നത്. അക്രമോത്സുകമായ ബാറ്റിങ്ങും പിഴക്കാത്ത വിക്കറ്റ് കീപ്പിങ്ങുമായി അവൻ ആരാധകരുടെ ഹൃദയം കീഴടക്കി. പിന്നാലെ നായകപദവിയിലെത്തുകയും ഇന്ത്യക്ക് ട്വൻറി20, ഏകദിന ലോകകിരീടങ്ങളുമെല്ലാം സമ്മാനിക്കുകയും ചെയ്തു. ഇടക്ക് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ധോണി പരിമിത ഒാവർ പോരാട്ടങ്ങളിൽ കളത്തിലെ നായകൻതന്നെയാണിപ്പോൾ.
50 റൺസ് ശരാശരിയിൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ 10,000 റൺസ് ക്ലബിൽ ഝാർഖണ്ഡുകാരൻ ഇടംനേടിയെങ്കിലും ഏകദിനങ്ങളിൽ സമീപകാലത്തെ പ്രകടനങ്ങൾ മുൻനിർത്തിയാൽ രാജ്യത്തിെൻറ എക്കാലത്തെയും മികച്ച ഫിനിഷറായി പേരെടുത്ത താരത്തിെൻറ ടീമിലെ സ്ഥാനംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ഫിനിഷറുടെയും കീപ്പറുടെയും റോളുകൾ ഭംഗിയായി നിറവേറ്റിയിരുന്ന ധോണിയുടെ കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾപ്രകാരം ഫിനിഷിങ് വൈദഗ്ധ്യത്തിന് തേയ്മാനം സംഭവിച്ചുവെന്നത് സത്യം. ഒരു വർഷംകൊണ്ട് 88.13 റൺസുണ്ടായിരുന്ന കരിയർ സ്ട്രൈക്ക് റേറ്റ് 79.36 ആയി കുത്തനെ കുറഞ്ഞു. എന്നാൽ, ട്വൻറി 20യിൽ ഇത് 127.09ൽനിന്ന് 146.80 ആയി ഉയർന്നിരിക്കുന്നതും കാണാം.
ജയിക്കാൻ സാധിക്കുമായിരുന്ന ലോർഡ്സ് ഏകദിനത്തിൽ ‘തുഴഞ്ഞ്’ കളിച്ച താരത്തെ കൂക്കുവിളികളോടെയാണ് കാണികൾ യാത്രയാക്കിയത്. 323 എന്ന വൻ വിജയലക്ഷ്യം മറികടക്കാനുള്ള ശ്രമങ്ങൾക്കിടെ 10 ഒാവറാണ് തട്ടിമുട്ടി കളിച്ചത്. 23 ഒാവറിൽ ജയിക്കാൻ 183 റൺസ് വേണമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ ധോണി 20 ഒാവർ കഴിഞ്ഞ് മടങ്ങുേമ്പാൾ സ്കോർബോർഡിൽ ഇന്ത്യ കൂട്ടിച്ചേർത്തത് 75 റൺസ് മാത്രം. 62.71 സ്ട്രൈക്ക് റേറ്റിൽ 59 പന്തിൽ ആകെ നേടിയത് 37 റൺസ്. മെല്ലെപ്പോക്കിെൻറ ഫലമായി പന്തും റൺസും തമ്മിലുള്ള വ്യത്യാസവും ഇരട്ടിയായി വർധിച്ചത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.
ലീഡ്സിൽ നടന്ന അവസാന ഏകദിനത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇന്ത്യ ആദ്യം ബാറ്റുചെയ്ത മത്സരത്തിൽ 63.63 സ്ട്രൈക്ക് റേറ്റിൽ 66 പന്തിൽ 42 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. 2015 ലോകകപ്പ് സെമിയിൽ ആസ്ട്രേലിയക്കെതിരെയും കാൺപുർ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയോടും മത്സരം ഫിനിഷ് ചെയ്യാനായി ക്യാപ്റ്റൻ കൂൾ പാടുപെട്ട കാഴ്ചയുടെ സമാനമായിരുന്നു സമീപകാലത്തെ പ്രകടനങ്ങൾ. ഇതിനിടെ ഒരു ഇന്ത്യക്കാരെൻറ ഏറ്റവും വേഗംകുറഞ്ഞ അർധസെഞ്ച്വറി പ്രകടനത്തിനുള്ള റെക്കോഡും ധോണി സ്വന്തം പേരിൽ കുറിച്ചു. 50 റൺസ് നേടാനായി 108 പന്തുകളാണ് താരം നേരിട്ടത്. 2017 ജൂലൈയിൽ വിൻഡീസിനെതിരായിരുന്നു പ്രകടനം.
കഴിഞ്ഞ മൂന്നു വർഷമായി രോഹിത്-ധവാൻ-കോഹ്ലി എന്നിവരടങ്ങിയ മുൻനിര ബാറ്റ്സ്മാന്മാരാണ് ഇന്ത്യയുടെ ചേസ് വിജയങ്ങളിലെ 59 ശതമാനം റൺസും സ്കോർ ചെയ്തതെന്ന് കാണുേമ്പാഴാണ് ഇന്ത്യൻ മധ്യനിര എത്രത്തോളം ദുർബലമാണെന്ന സത്യം നാം തിരിച്ചറിയുന്നത്. നിദാഹസ് ട്രോഫിയിലെ മാച്ച് വിന്നിങ് പ്രകടനവുമായി ദിനേഷ് കാർത്തിക്കിനെപ്പോലെ യുവതാരങ്ങൾ ടീമിൽ ഇടംനേടാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിൽ ധോണിക്ക് സ്ഥാനക്കയറ്റം നൽകിയോ പുറത്തിരുത്തിയോ പുതിയ ഫിനിഷർമാരുടെ ഉദയത്തിനായി സഹകരിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം.
ഒറ്റ ചോദ്യം
താരപ്രേമം മാറ്റിനിർത്തിയാൽ ഒരു ചോദ്യം മാത്രം. 2019 ലോകകപ്പിന് വലിയ പ്രതീക്ഷയോടെ ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ തലമുറ കൈമാറ്റത്തിന് എം.എസ്. ധോണി പുതുമാതൃക സൃഷ്ടിക്കുമോ? അതോ, ലോകകപ്പിനു മുമ്പായി സൂപ്പർ ഫോമിലേക്ക് അദ്ദേഹം തിരിച്ചെത്തുമോ? അതുമല്ലെങ്കിൽ നിർണായക തീരുമാനത്തിന് ബി.സി.സി.െഎ തയാറാവുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.