You are here
മീ ടു: രണതുംഗക്ക് പിന്നാലെ മലിംഗയും
മുംബൈ: മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ മീ ടു ആരോപണത്തിൽ കുടുങ്ങിയതിന് പിന്നാലെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയും കുരുക്കിലേക്ക്. തമിഴ് ഗായിക ചിൻമയിയാണ് മലിംഗക്കെതിരെ രംഗത്തെത്തിയത്. മലിംഗ ഒരു യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടാണ് ചിൻമയിയുടെ വെളിപ്പെടുത്തൽ.
മുംബൈയിൽ െഎ.പി.എൽ സീസണിനിടെയായിരുന്നു സംഭവമെന്ന് ചിൻമയി വിശദീകരിക്കുന്നു. പേര് വെളിപ്പെടുത്താൻ കഴിയാത്ത സ്ത്രീയുടെ കുറിപ്പ് എന്ന പേരിലാണ് മലിംഗക്കെതിരായ ആരോപണം ചിൻമയി ട്വിറ്ററിലുടെ ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തിനെ കാണാനായി ഹോട്ടലിലെത്തിയ സ്ത്രീയെ മലിംഗ തെറ്റിദ്ധരിപ്പിച്ച് മുറിയിലെത്തിച്ചതിന് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ചിൻമയി പറയുന്നത്. പിന്നീട് മലിംഗയുടെ റൂമിൽ മദ്യം നൽകാൻ ഹോട്ടലിലെ ജീവനക്കാർ എത്തിയപ്പോഴാണ് അവർ അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും ചിൻമയി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ പെട്രോളിയം മന്ത്രിയുമായി അർജുന രണതുംഗക്കെതിരെയും മീ ടു ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. മുംബൈയിൽ നിന്നുള്ള വിമാന ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചത്.