ഇന്ത്യക്ക് മൂന്നാം ജയവും പരമ്പരയും
text_fieldsഇൻഡോർ: വമ്പൻ സ്കോർ ഉയർത്തിയിട്ടും ആസ്ട്രേലിയക്ക് ജയിക്കാനായില്ല. മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ യുവനിര കുറിച്ച അഞ്ചു വിക്കറ്റിെൻറ അനായ വിജയത്തിൽ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഹർദിക് പാണ്ഡ്യയും രോഹിത് ശർമയും അജിൻക്യ രഹാനെയും അടിച്ചെടുത്ത അർധ സെഞ്ച്വറികളുടെ മികവിലായിരുന്നു
ഇന്ത്യയുടെ തിളക്കമാർന്ന ജയം. ടോസ് നേടിയ ആസ്ട്രേലിയ 294 റൺസിെൻറ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കുമുന്നിൽ ഉയർത്തിയത്. വൻസ്കോർ മറികടക്കണമെന്ന ആശങ്കകളില്ലാത്ത തുടക്കമായി ഇന്ത്യയുടേത്. പരമ്പരയിൽ ആദ്യമായി രോഹിത് ശർമ ഫോമിലേക്കുയർന്നതും മറുവശത്ത് അജിൻക്യ രഹാനെ അടിപതറാതെ നിന്നതും മുതലാക്കി തുടക്കം മുതൽ ടോപ്പ് ഗിയറിലായിരുന്നു ഇന്ത്യൻ ബാറ്റിങ്.
62 പന്തിൽ നാല് സിക്സറും ആറ് ഫോറുമായി രോഹിത് ശർമ 71 റൺസെടുത്തപ്പോൾ 76 പന്തിൽ ഒമ്പത് ബൗണ്ടറികളുമായി 70 റൺസ് നേടിയായിരുന്നു രഹാനെയുടെ പ്രകടനം. ആദ്യ വിക്കറ്റിൽ 139 റൺസിെൻറ മികച്ച കൂട്ടുകെട്ടുയർത്തിയ ഉടൻ വൈകാതെ ഇരുവരും കരയ്ക്കു കയറിയെങ്കിലും അവർ നിർത്തിയിടത്തുനിന്ന് വിരാട് കോഹ്ലിയും ഹർദിക് പാണ്ഡ്യയും ഇന്ത്യൻ ഇന്നിങ്സ് ചുമലിലേറ്റി. 35 പന്തിൽ 28 റൺസിന് കോഹ്ലി വീണെങ്കിലും ആസ്ട്രേലിയൻ പ്രതീക്ഷകൾ തച്ചുടച്ച് പാണ്ഡ്യ കസറി. ആകാശം ഭേദിച്ച നാല് സിക്സറുകൾ. അതിരുകൾ താണ്ടിയ നാല് അഞ്ച് ബൗണ്ടറികൾ.
32 പന്തിൽ പുറത്താകാതെ 36 റൺസുമായി മനീഷ് പാണ്ഡേയും കരുത്തുകാട്ടിയപ്പോൾ 47.5 ഒാവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. മൂന്നു റൺസുമായി ധോണി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ആസ്ട്രേലിയ ടീമിലേക്ക് തിരികെ വന്ന ആരോൺ ഫിഞ്ചിെൻറ സെഞ്ച്വറിക്കരുത്തിലാണ് മികച്ച സ്കോർ ഉയർത്തിയത്. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് മൂന്നാം ഏകദിനത്തിനിറങ്ങിയത്. കാർട്ട്‌റൈറ്റിനും മാത്യൂ വെയ്‌ഡിനും പകരമായി ആരോൺ ഫിഞ്ചിനെയും ഹാൻഡ്സ്കോംപിനെയും ടീമിൽ ഉൾപ്പെടുത്തി. 42 റൺസെടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഹാർദിക് പാണ്ഡ്യയാണ് വാർണറെ പുറത്താക്കിയത്. പിന്നീട് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം (63) ചേർന്ന് ഫിഞ്ച് നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 154 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്.
125 പന്തിൽ 124 റൺസെടുത്ത ആരോൺ ഫിഞ്ച് 12 ബൗണ്ടറിയും അഞ്ച് സിക്സറും പറത്തി. സ്മിത്തിനെയും ഫിഞ്ചിനെയും മടക്കി കുൽദിപ് യാദവ് ഇന്ത്യയുടെ രക്ഷകനായതോടെ ആസ്ട്രേലിയ വീണ്ടും ബാക്ക്ഫൂട്ടിലായി. പിന്നീടെത്തിയ ഗ്ലെൻ മാക്സ്വെൽ (5), ട്രാവിസ് ഹെഡ് (4), ഹാൻഡ്സ്കൊംബ്(3) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. അവസാന ഒാവുകളിൽ ആഞടിച്ച മാർക് സ്റ്റോണിസ് ആണ് ഒാസീസ് സ്കോർ 300നടുത്തെത്തിച്ചത്. കുൽദീപിനെക്കൂടാതെ ബുമ്രയും രണ്ട് വിക്കറ്റ് വീഴ്ത്തി.
തുടർച്ചയായ ഒമ്പതാം ഏകദിന വിജയമാണ് ഇന്ത്യുടെത്. വിദേശമണ്ണിലെ 11ാം തുടർ തോൽവിയാണ് ഒാസീസിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.