കൊൽക്കത്ത: കുട്ടിക്രിക്കറ്റിന് പേരുകേട്ട വിൻഡീസിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് ഇന്ത്യ. 110 റൺസ് വിജയലക്ഷ്യത്തിലേക്ക്, അൽപമൊന്ന് പതറിയെങ്കിലും മധ്യനിരയുടെ നിശ്ചയദാർഢ്യത്തിൽ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. മനീഷ് പാെണ്ഡയും (19) പിന്നാലെ പുറത്താകാതെ നിന്ന ദിനേഷ് കാർത്തിക് (31), ക്രുണാൽ പാണ്ഡ്യ (21) എന്നിവരും േചർന്നാണ് കളി ജയിപ്പിച്ചത്.
ക്യാപ്റ്റൻ രോഹിത് ശർമ (6), ശിഖർ ധവാൻ (3), ലോകേഷ് രാഹുൽ (16), ഋഷഭ് പന്ത് (1) എന്നിവർ പിടിച്ചുനിൽക്കാനാവാതെ മടങ്ങിയപ്പോൾ, നാലിന് 45 എന്ന തകർച്ചയിൽനിന്നാണ് ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്. ടോസ് ലഭിച്ച ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റെൻറ തീരുമാനം ശരിവെച്ച് ഇന്ത്യ ബൗളർമാർ വിൻഡീസ് നിരയെ വരിഞ്ഞുമുറുക്കി.
ഒാപണർ ദിനേശ് രാംദിനെ (2) പുറത്താക്കി ഉമേഷ് യാദവാണ് വിക്കറ്റുവേട്ടക്ക് തുടക്കംകുറിക്കുന്നത്. ഷെയ് ഹോപ് (14) മികച്ച തുടക്കവുമായി നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഹെറ്റ്മെയറുടെ ‘ചതി’യിൽപെട്ട് റണ്ണൗട്ടായി.
ഫോറുമായി ഹെറ്റ്മെയർ (10) തുടങ്ങിയെങ്കിലും ബുംറയുടെ പേസിൽ കുരുങ്ങി പുറത്തായതോടെ വിൻഡീസ് തകർച്ചയിലേക്കെന്നുറപ്പിച്ചു. സീനിയർ താരങ്ങളായ കീറൺ പൊള്ളാർഡ് (14), ഡാരൻ ബ്രാവോ (5), കാർലോസ് ബ്രാത്വെയ്റ്റ് (4) എന്നിവരുടെ വിധിയിലും മാറ്റമുണ്ടായില്ല.
ബ്രാവോ, പൊള്ളാർഡ്, റോവ്മാൻ പവൽ (4) എന്നിവർ കുൽദീപ് യാദവിെൻറ ഇരകളായിരുന്നു. അവസാനത്തിൽ ഫാബിയാൻ അലനും (27) കീമോ പോളും (15*) ചേർന്ന് നടത്തിയ ആക്രമണമാണ് വിൻഡീസിനെ 100 കടത്തിയത്.