രോഹിത്- രാഹുൽ- കോഹ്ലി മിന്നി; പരമ്പര സ്വന്തമാക്കി ഇന്ത്യ
text_fieldsകട്ടക്: ചരിത്രം തെറ്റിക്കാൻ വിൻഡീസിന് കഴിഞ്ഞില്ല. കരീബിയൻസിനെതിരെ തുടർച്ചയായ 10ാം ഏകദിന പരമ്പര വിജയവുമായി വിരാട് കോഹ്ലിയും സംഘവും. കട്ടക്കിൽ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തപ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. ഇതോടെ പരമ്പര 2-1ന് സ്വന്തം. നികോളസ് പൂരാെൻറയും (89), കീരൺ പൊള്ളാർഡിെൻറയും (74 നോട്ടൗട്ട്) മികവിലായിരുന്നു വിൻഡീസ് മികച്ച സ്കോർ കണ്ടെത്തിയത്.
ആദ്യ മൂന്നുപേരുടെ അർധ സെഞ്ച്വറിയുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മധ്യനിരയിൽ തിരിച്ചടിയേറ്റെങ്കിലും കളിപിടിക്കാനായി. ഓപണർമാരായ രോഹിത് ശർമയും (63), ലോകേഷ് രാഹുലും (77) നൽകിയ തുടക്കത്തിൽ വിരാട് േകാഹ്ലി (81) ഇന്നിങ്സ് പടുത്തുയർത്തി. ശ്രേയസ് അയ്യർ (7), ഋഷഭ് പന്ത് (7), കേദാർ ജാദവ് (9) എന്നിവർ മോശമാക്കിയപ്പോൾ രവീന്ദ്ര ജദേജ (33 നോട്ടൗട്ട്), ഷർദുൽ ഠാകുർ (17 നോട്ടൗട്ട്) ചേർന്ന് വിജയം എത്തിപ്പിടിച്ചു.
ടോസിൽ ആദ്യമായി ജയിച്ച വിരാട് കോഹ്ലി വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകെൻറ സ്വപ്നം പോലെ ഇന്ത്യൻ ബൗളർമാർ തുടക്കം ഭംഗിയാക്കി. മുൻനിരയെ വൻ സ്കോറുകൾ കളിക്കാൻ അനുവദിക്കാതെ ഓരോരുത്തരെയായി പുറത്താക്കി മുഹമ്മദ് ഷമിയും അരങ്ങേറ്റക്കാരൻ നവ്ദീപ് സെയ്നിയും ഉത്തരവാദിത്തം നിറവേറ്റി.
എവിൻ ലൂയിസ് (21), ഷായ് ഹോപ് (42), റോസ്റ്റൻ ചേസ് (38), ഷിംറോൺ ഹെറ്റ്മയർ (37) എന്നിവർ 31 ഓവറിനുള്ളിൽ മടങ്ങി. നാലിന് 144 റൺസ് എന്ന നിലയിലേക്ക് വിൻഡീസ് തകർന്നപ്പോൾ കളി 250ൽ ഒതുങ്ങുമെന്നായി പ്രതീക്ഷകൾ. എന്നാൽ, മധ്യനിരയിൽ നികോളസ് പൂരാൻ (89), കാപ്റ്റൻ കീരൺ പൊള്ളാർഡ് (74 നോട്ടൗട്ട്) എന്നിവർ ചേർന്നതോടെ വിൻഡീസ് ഇന്നിങ്സ് കുതിച്ചു. 40 ഓവർ വരെ നന്നായി എറിഞ്ഞ ബൗളർമാർക്കുമേൽ അവസാന പത്ത് ഓവറിൽ വിൻഡീസ് ആധിപത്യം നേടി. അഞ്ചാം വിക്കറ്റിലെ 135 റൺസാണ് ടീം ടോട്ടൽ 300 കടക്കാൻ സഹായിച്ചത്. സെഞ്ച്വറിയിലേക്ക് കുതിച്ച പൂരാനെ 48ാം ഓവറിൽ ഷർദുൽ ഠാകുർ മടക്കി. നവദീപ് സെയ്നി രണ്ട്, ഷമി, ഷർദുൽ, ജദേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.