സൂപ്പർ സൂപ്പർ ഇന്ത്യ...
text_fieldsവെല്ലിങ്ടൺ: മൂന്നാം ട്വൻറി 20 മത്സരത്തിെൻറ തനിയാവർത്തനം. സൂപ്പർ ഒാവറിലേക്കെത്തിയ നാലാം മത്സരത്തിലും ഇന്ത്യക്ക് ജയം. സൂപ്പർ ഒാവറിൽ ന്യുസിലാൻഡ് നേടിയ 13 റൺസ് ഇന്ത്യ മറികടന്നത് ഒരു പന്ത് ബാക്കി നിൽക്കെയായിരുന്നു. ടിം സൗത്തിയൂടെ ഒാവറിലെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി ലോകേഷ് രാഹുൽ തുടങ്ങിവെച്ചത് ക്യാപ്റ്റൻ കോഹ്ലി ബൗണ്ടറിയിലൂടെ ഇന്ത്യൻ ജയമാക്കുകയായിരുന്നു.
വീണ്ടും സൂപ്പർ ഒാവർ
20 ഒാവറിൽ ഇന്ത്യ ഉയർത്തിയ 165 റൺസിനൊപ്പം ഏഴ് വിക്കറ്റ് നഷട്ത്തിൽ ന്യൂസിലാൻഡും എത്തിയപ്പോഴാണ് കളി സൂപ്പർ ഒാവറിലേക്ക് നീണ്ടത്. അനായാസ ജയത്തിെൻറ വക്കിൽ നിന്ന ന്യൂസിലാൻഡിനെ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു..
സൂപ്പർ ഒാവറിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയത് ന്യൂസിലാൻഡ്. പന്തെറിഞ്ഞത് മൂന്നാം മത്സരത്തിലെ പോലെ ജസ്പ്രീത് ബുംറ. ടിം സെയ്ഫെർട്ടും സ്കോട്ട് കുഗ്ഗെലയ്നും ബാറ്റുമായി ഇറങ്ങിയത്. ആദ്യ പന്തിൽ തന്നെ സെയ്ഫെർട്ട് പുറത്താകേണ്ടതായിരുന്നു. ഉയർത്തിയടിച്ച പന്ത് പിന്നിലേക്കോടി പിടിയിലാക്കാൻ ശ്രമിച്ച ശ്രേയസ് അയ്യരുടെ കൈയിൽ നിന്നും വഴുതിപ്പോയി. രണ്ട് റൺസ്. അടുത്ത പന്ത് സെയ്ഫർട്ട് ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ടു. മൂന്നാം പന്തും ക്യാച്ചായിരുന്നു. ഇക്കുറി ഉൗരിപ്പോയത് വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലിെൻറ ഗ്ലൗസിൽനിന്ന്. അതിൽ കിട്ടിയത് രണ്ട് റൺസ്. അടുത്ത പന്ത് സെയ്ഫെർട്ട് സിക്സറിലേക്ക് ലക്ഷ്യമാക്കി ആഞ്ഞുവീശിയെങ്കിലും ബൗണ്ടറിയിൽ വാഷിങ്ടൺ സുന്ദറിെൻറ കൈയിലൊതുങ്ങി. അടുത്ത പന്തിൽ കുഗ്ഗലയ്ൻ എടുത്തപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 14 റൺസ്.
ഒപ്പണർ ലോകേഷിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ ഉത്തരവാദിത്തമേറ്റെടുത്ത് ബാറ്റുമായി ഇറങ്ങി. ടിം സൗത്തിയുടെ ആദ്യ പന്ത് പറന്നത് മിഡ് ഒാണിനും ലോങ് ഒാണിനും ഇടയിലൂടെ ആൾക്കൂട്ടത്തിനു നടുവിലേക്ക്. സൂപ്പർ സിക്സർ. അടുത്ത പന്താകെട്ട ബൗണ്ടറി. മൂന്നാം പന്തിൽ രണ്ട് റൺസ്. ജയം ഉറപ്പിച്ച നാലാം പന്തിെൻറ വേഗം കുറഞ്ഞപ്പോൾ ബൗണ്ടറി ലെയ്നിൽ പിടികൊടുത്ത് ലോകേഷ് മടങ്ങി. രണ്ട് പന്ത് ബാക്കിയുണ്ടെങ്കിലും ഒരു വിക്കറ്റ് കൂടി വീണാൽ ന്യൂസിലാൻഡ് ജയിക്കും. പക്ഷേ, കോഹ്ലി അവസരം നൽകിയില്ല. മറുവശത്ത് ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണെ സാക്ഷിയാക്കി അഞ്ചാം പന്ത് ബൗണ്ടറിയിലേക്ക്. ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ ഇതോടെ 4-0 എന്ന നിലയിൽ ലീഡ് ഉയർത്തി.
ഒപ്പത്തിനൊപ്പം
ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ നാലാമങ്കത്തിൽ പരീക്ഷണ ടീമുമായിറങ്ങിയ ഇന്ത്യ ഉയർത്തിയ 166 റൺസ് ലക്ഷ്യത്തിലേക്ക് ആതിഥേയരായ ന്യൂസിലാൻഡ് അനായാസം എത്തിപ്പിടിക്കുമെന്ന് കരുതിയതാണ്. അഞ്ചാമത്തെ ഒാവറിൽ മാർട്ടിൻ ഗുപ്റ്റിലിനെ ബുംറ നാല് റണ്ണിന് പുറത്താക്കിയെങ്കിലും കോളിൻ മൺറോയും ടിം സെയ്ഫെർട്ടും ചേർന്ന രണ്ടാം വിക്കറ്റ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്്. രണ്ടുപേരും അർധ സെഞ്ച്വറിയും തികച്ചു. 47 പന്തിൽ മൺറോ 64 റൺസെടുത്ത് ടോപ് സ്കോറർ ആയപ്പോൾ 39 പന്തിൽ 57 റൺസായിരുന്നു സെയ്െഫർട്ടിെൻറ വക. ടോം ബ്രുസ് റണ്ണെടുക്കാതെ പുറത്തായ ശേഷം ക്രീസിലെത്തിയ റോസ് ടെയ്ലർ 18 പന്തിൽ 24 റൺസ് കൂട്ടിച്ചേർത്തു. ശാർദൂൽ ഠാക്കൂർ എറിഞ്ഞ 20ആം ഒാവറിലെ ആദ്യ പന്ത് ടെയ്ലർ ഉയർത്തിയടിച്ചത് ശ്രേയസ് അയ്യർ മനോഹരമായി പിടികൂടി. അപ്പോഴും അഞ്ച് പന്തിൽ ജയിക്കാൻ വേണ്ടത് വെറും ഏഴ് റൺസ്. രണ്ടാം പന്ത് ഡാരി മിച്ചൽ ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തിൽ മികച്ച ഫോമിലുള്ള സെയ്ഫർട്ട് റണ്ണൗട്ടായത് കിവീസിന് കനത്ത തിരിച്ചടിയായി. മൂന്ന് സിക്സറും നാല് ബൗണ്ടറിയും സഹിതം 39 പന്തിലായിരുന്നു സെയ്ഫെർട്ടിെൻറ പ്രകടനം. അപ്പോഴും ജയിക്കാൻ വേണ്ടത് മൂന്നു പന്തിൽ വെറും മൂന്ന് റൺസ്.
നാലാം പന്തിൽ മിച്ചൽ സാൻറ്നർ ഒരു റൺ. അഞ്ചാം പന്തിൽ ഡാരി മിച്ചൽ റണ്ണൗട്ടായി. ഒരു പന്തിൽ ജയത്തിന് രണ്ട് റൺ അകലെ നിൽക്കെ ഠാക്കൂറിെൻറ പന്ത് ഡീപ് പോയൻറിലേക്ക് തിരിച്ചുവിട്ട സാൻറ്നർ ഇല്ലാത്ത രണ്ടാം റണ്ണിന് ഒാടിയതാണ്. അപ്പോഴേക്കും സഞ്ജു സാംസെൻറ ത്രോ വിക്കറ്റ് കീപ്പർ രാഹുലിെൻറ കൈയിലെത്തിയിരുന്നു. ബെയിൽ ഇളക്കേണ്ടതേ വന്നുള്ളു. സ്കോർ ടൈയിലായി. വീണ്ടുമൊരു സൂപ്പർ ഒാവർ.
കളഞ്ഞുകുളിച്ച് സഞ്ജു
ഒാപ്പണറായി ഇറങ്ങി തിളങ്ങാൻ കിട്ടിയ അവസരം മലയാളി താരം സഞ്ജു സാംസൺ വലിച്ചെറിഞ്ഞതോടെ തുടങ്ങിയതാണ് ഇന്ത്യൻ തകർച്ച. അഞ്ച് പന്തിൽ എട്ടു റൺസുമായാണ് സഞ്ജു പുറത്തായത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ആത്മവിശ്വാസം നിറഞ്ഞ തുടക്കമായിരുന്നു സഞ്ജു പ്രകടിപ്പിച്ചത്. കുഗ്ഗലയ്ൻ എറിഞ്ഞ രണ്ടാം ഒാവറിലെ ആദ്യ പന്തു തന്നെ സാംസൺ ലോങ് ഒാണിന് മുകളിലൂടെ സിക്സറിനു പറത്തി. അടുത്ത പന്ത് സ്ലോവറായിരുന്നു. തൊട്ടടുത്ത പന്തിെൻറ ലൈൻ മനസ്സിലാക്കാതെ കൂറ്റൻ അടിക്ക് ശ്രമിച്ച സഞ്ജുവിെൻറ പൂക്കുറ്റിപോലെ പൊന്തിയ പന്ത് സാൻറ്നർ ആയാസപ്പെട്ട് കൈപ്പിടിയിലൊതുക്കി. അഞ്ച് പന്തിൽ എട്ട് റൺസ്.
അവസരങ്ങൾ നൽകുന്നതിൽ പിശുക്കി കാണിക്കുന്ന ടീം മാനേജ്മെൻറിന് വായടപ്പൻ മറുപടി നൽകാൻ കിട്ടിയ അവസരമാണ് ഇതോടെ പാഴായത്.
ഒമ്പത് പന്തിൽ 11 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഏഴ് പന്തിൽ വെറും ഒരു റണ്ണുമായി ശ്രേയസ് അയ്യരും പുറത്തായത് കനത്ത തിരിച്ചടിയായി.
മറുവശത്ത് ലോകേഷ് രാഹുൽ ഒറ്റയാനായി ബാറ്റ് വീശി 26 പന്തിൽ 39 റൺസെടുത്ത് ഇഷ് സോധിയുടെ പന്തിൽ മിച്ചൽ സാൻറ്നർ പിടിച്ച് പുറത്തായതോടെ ഇന്ത്യ ബാക്ഫുട്ടിലായി.
പിന്നെ തുടരെ വിക്കറ്റ് വീഴ്ചയായിരുന്നു. 100 റൺസുപോലും കടക്കുമോ എന്ന് സംശയത്തിലായപ്പോൾ ഒരറ്റത്ത് ഉറച്ചുനിന്ന മനീഷ് പാണ്ഡെയും (36 പന്തിൽ 50 റൺസ്) വാലറ്റത്ത് 20 റൺസ് സംഭാവന ചെയ്ത ശാർദൂൽ ഠാക്കുറുമാണ് ഇന്ത്യയെ മാന്യമായ നിലയിലാക്കിയത്.
ശിവം ദുബെ (12), വാഷിങ്ടൺ സുന്ദർ (0), യുസ്വേന്ദ്ര ചഹൽ (1), എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. രോഹിത് ശർമ, മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.