ഇന്ത്യ x ആസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്
text_fieldsകൊൽക്കത്ത: ബംഗാൾ ഉൾക്കടലിനു മുകളിൽ പെയ്യാൻ തൂങ്ങിനിൽക്കുന്ന മഴമേഘങ്ങൾക്കു കീഴെ ഇന്ത്യയും ആസ്ട്രേലിയയും വീണ്ടുമിറങ്ങുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പെയ്ത മഴയിൽ ഒൗട്ട് ഫീൽഡും പിച്ചും നനഞ്ഞതോടെ പരമ്പരയിലെ രണ്ടാം മത്സരവും മഴപ്പേടിയിൽ. രണ്ടു ദിവസവും ഇരു ടീമിനും പരിശീലനത്തിനിറങ്ങാനായിട്ടില്ല. െചന്നൈ വേദിയായ ആദ്യ മത്സരത്തിൽ മഴ വില്ലനായെങ്കിലും ഡെക്വർത് ലൂയിസ് നിയമത്തിലൂടെ 26 റൺസിന് കളി ജയിച്ചതിെൻറ ആത്മവിശ്വാസം വിരാട് കോഹ്ലിക്കും സംഘത്തിനുമുണ്ട്. എന്നാൽ, ഇൗഡൻ ഗാർഡൻസിലെ പുല്ല് നിറഞ്ഞ പിച്ചിൽ തങ്ങളുടെ പേസ് ബൗളർമാരെ അണിനിരത്തി തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ് സ്റ്റീവൻ സ്മിത്ത്.
ചെന്നൈയിൽ ഇന്ത്യ 50 ഒാവറും ബാറ്റ് ചെയ്തെങ്കിലും ആസ്ട്രേലിയ ക്രീസിലെത്തുേമ്പാഴേക്കും കളി ട്വൻറി20 ആയി മാറിയിരുന്നു. അതുകൊണ്ട് തന്നെ സന്ദർശകരുടെ നിലവാരം ചെന്നൈയിലെ പ്രകടനംകൊണ്ട് അളക്കാനുമാവില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ മുൻനിര ബാറ്റിങ് തകർന്നടിഞ്ഞപ്പോൾ, മധ്യനിരയിൽ എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവരുടെ ബാറ്റിങ്ങാണ് പൊരുതാവുന്ന ടോട്ടലിലേക്ക് ഇന്ത്യയെ നയിച്ചത്. മാർകസ് സ്റ്റോയിണിസും നതാൻ കോൾടർനീലും നയിച്ച പേസ് ആക്രമണത്തിൽ ഇന്ത്യ വീണുപോയതും കോഹ്ലിയുടെ കണക്കുകൂട്ടലുകൾക്ക് ശുഭസൂചനയല്ല.
അതേസമയം, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് ‘റിസ്റ്റ് ബൗളിങ്’ ആക്രമണമാണ് ഒാസീസിന് ഇൗഡനിലും തലവേദനയാവുന്നത്. ചഹൽ മൂന്നും, യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് പേരെ മടക്കി അയച്ച പാണ്ഡ്യ ഇന്ത്യയുടെ അഞ്ചാം ബൗളറായും പേരെടുത്തു. ചെന്നൈയിൽ മലയാളി ബൗളർ കെ.കെ. ജിയാസിനെ നേരിട്ട് തയാറെടുത്ത ഒാസീസ്, കൊൽക്കത്തയിലും രണ്ട് ഇന്ത്യൻ യൂത്ത് താരങ്ങളെ നേരിട്ടാണ് പരിശീലിച്ചത്. ഇന്ത്യൻ ഒാപണിൽ രോഹിതും രഹാനെയും ക്ലിക്കായാൽ, കോഹ്ലി ഉൾപ്പെടെയുള്ള മധ്യനിരക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. 2003ന് ശേഷം ആദ്യമായാണ് ഇന്ത്യയും ഒാസീസും ഇൗഡനിൽ ഏകദിനത്തിൽ ഏറ്റുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.