ലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
text_fieldsമൊഹാലി: തൃശൂർ പൂരം പോലൊരു മത്സരം. അവിടെ, കൊടുങ്കാറ്റെന്നോ വിസ്ഫോടനമെന്നോ തട്ടുതകർപ്പനെന്നോ ചരിത്രമെന്നോ എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാവുന്ന ഒരിന്നിങ്സ്. അതിനുള്ളിൽ, ബൗണ്ടറികളുടെ മാലപ്പടക്കം തീർത്ത ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഇരട്ട ശതകമെന്ന സമാനതകളില്ലാത്ത റെക്കോഡ് സ്വന്തം പേരിൽ എഴുതിച്ചേർത്ത് രോഹിത് ശർമയെന്ന (153 പന്തിൽ 208) വിസ്മയം ഒരുവട്ടം കൂടി ബാറ്റുയർത്തിയപ്പോൾ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചുകയറിയത് 141 റൺസിന്. സ്കോർ: ഇന്ത്യ: 392/4. ശ്രീലങ്ക: 251/8.
ഒരാൾക്ക് ഇരട്ട സെഞ്ച്വറിയോട് ഇങ്ങെന പ്രണയം തോന്നിയാൽ ബൗളർമാർ എന്ത് ചെയ്യും. മൊഹാലിയിലെ മോഹ പുൽത്തകിടിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ മൂന്നാംവട്ടവും ഇരട്ട സെഞ്ച്വറി പുൽകിയപ്പോൾ നിസ്സഹായരായി മുഖത്തോടുമുഖം നോക്കിനിന്ന ശ്രീലങ്കൻ ബൗളർമാർ ഒരുപക്ഷേ, മനസ്സിൽ ഇങ്ങനെ കരുതിയിട്ടുണ്ടാവും. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ രോഹിത് ഒഴികെ മറ്റാരും ഒന്നിലേറെ തവണ ഇരട്ട ശതകം കണ്ടിട്ടില്ല. രോഹിത് പക്ഷേ, ചരിത്രം തിരുത്തി. ഒരുതവണയല്ല, മൂന്നുതവണ. പതിതാളത്തിൽ കൊട്ടിക്കയറി രൗദ്രഭാവം പൂണ്ട ഇന്നിങ്സായിരുന്നു രോഹിതിേൻറത്. 65 പന്തിൽ നിന്നായിരുന്നു അർധ സെഞ്ച്വറി. അവിടെനിന്ന് മൂന്നക്കം കടക്കാൻ 50 പന്തുകൾകൂടി നേരിട്ടു. പിന്നീടാണ് രോഹിതിെൻറ സംഹാരമുഖം പുറത്തുവന്നത്. 36 പന്തുകൂടി നേരിട്ട് ഇരട്ട ശതകത്തിലേക്കെത്തി. 40ാം ഒാവറിൽ സെഞ്ച്വറി നേടിയ നായകൻ അവസാന പത്തോവറിലാണ് രണ്ടാം ശതകം സ്വന്തമാക്കിയത്. ഇതിനിടെ ലക്മൽ എറിഞ്ഞ 44ാം ഒാവറിൽ നാലുതവണ പന്ത് നിലംതൊടാതെ പറന്നു. 12 സിക്സും 13 ഫോറുമടങ്ങിയതായിരുന്നു വിസ്ഫോടന ഇന്നിങ്സ്.
കണക്കുതീർത്ത് ഇന്ത്യ
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നാണക്കേടിെൻറ പടുകുഴിയിലേക്ക് തള്ളിവിട്ട ലങ്കക്ക് പലിശയും കൂട്ടുപലിശയുമടക്കം മറുപടികൊടുത്താണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. രോഹിതിെൻറ റെക്കോഡ് നിറവിൽ ആരും കാണാതെ പോയൊരു ഇന്നിങ്സുണ്ട്. രണ്ടാം മത്സരത്തിനിറങ്ങിയ ശ്രേയസ് അയ്യരുടെ പ്രകടനം. രണ്ടാം വിക്കറ്റിൽ രോഹിതിനൊപ്പം ചേർന്ന അയ്യർ 70 പന്തിൽ 88 റൺസെടുത്താണ് പുറത്തായത്. ഒാപൺ ചെയ്ത ശിഖാർ ധവാനും (67 പന്തിൽ 68) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എം.എസ്. ധോണി (ഏഴ്), ഹർദിക് പാണ്ഡ്യ (എട്ട്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. ഇന്ത്യൻ താരങ്ങളുടെ കൈക്കരുത്ത് ശരിക്കും അറിഞ്ഞത് നുവാൻ പ്രദീപാണ്. പത്തോവറും തികച്ച് ചെയ്ത പ്രദീപ് 106 റൺസ് വഴങ്ങി. ആറ് റൺസുകൂടി കൊടുത്തിരുന്നെങ്കിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറെന്ന ആസ്ട്രേലിയക്കാരൻ മിക്ക് ലൂയിസിെൻറ റെക്കോഡ് മറികടക്കാമായിരുന്നു.
സെഞ്ച്വറിയുമായി മാത്യൂസ്
തിരിച്ചടിയുടെ യാതൊരു ലക്ഷണവും കാണിക്കാതെ നിരുപാധികം കീഴടങ്ങിയ കാഴ്ചയാണ് ലങ്കൻ ഇന്നിങ്സിൽ കണ്ടത്. സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസ് (പുറത്താകാതെ 111) ഇല്ലായിരുന്നെങ്കിൽ ലങ്കയുടെ അവസ്ഥ കൂടുതൽ പരിതാപകരമായേനെ. ഗുണരത്നെ (34), ഡിക്വെല്ല (22), തിരിമന്നെ (21) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പിന്തുണ നൽകിയത്. ഇതിനിടെ, 18ാം വയസ്സിൽ ഇന്ത്യൻ ജഴ്സി അണിയാൻ ഭാഗ്യംലഭിച്ച സ്പിന്നർ വാഷിങ്ടൺ സുന്ദറിന് കന്നി വിക്കറ്റും കിട്ടി. തിരിമന്നെയുടെ കുറ്റിതെറിപ്പിച്ചായിരുന്നു സുന്ദറിെൻറ കന്നിക്കൊയ്ത്ത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.