ന്യൂസിലൻഡിന് 40 റൺസ് ജയം; തിരുവനന്തപുരത്ത് ‘ഫൈനൽ’
text_fieldsരാജ്കോട്ട്: ഡൽഹി ഫിറോസ്ഷാ കോട്ലയിലെ ഇന്ത്യൻ വെടിക്കെട്ടിന് രാജ്കോട്ടിൽ മറുപടി നൽകി കിവീസിെൻറ തിരിച്ചുവരവ്. ട്വൻറി20 പരമ്പരയിലെ രണ്ടാം അങ്കത്തിൽ ബാറ്റിലും ബൗളിലും തിളങ്ങിയ ന്യൂസിലൻഡ് 40 റൺസിന് ജയം സ്വന്തമാക്കി. ഇതോടെ, ഏഴിന് തിരുവനന്തപുരം സ്പോർട്ട് ഹബിൽ നടക്കുന്ന മൂന്നാം മത്സരം ഇരു ടീമിനും ‘ഫൈനൽ’ മത്സരമായി മാറി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഒാപണർ കോളിൻ മൺറോയുടെ വെടിക്കെട്ട് ഇന്നിങ്സ് മികവിൽ (54 പന്തിൽ 109) രണ്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി ഏഴിന് 156 റൺസ് എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യൻ ഒാപണർമാർ നിരാശപ്പെടുത്തിയപ്പോൾ വിരാട് കോഹ്ലിയും (65) എം.എസ്. ധോണിയും (49) നടത്തിയ ചെറുത്തുനിൽപുകൾക്ക് കൂറ്റൻ ടോട്ടലിനെ മറികടക്കാനുള്ള കരുത്തില്ലാതെ പോയി. കോഹ്ലിയും ധോണിയും ചേർന്ന് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും രോഹിത് ശർമ (5), ശിഖർ ധവാൻ (1), ഹാർദിക് പാണ്ഡ്യ (1), അക്സർ പേട്ടൽ (5) എന്നിവർക്ക് രണ്ടക്കംപോലും കാണാനാവാത്തതോടെ വിജയം അകലെയായി.
ഒാപണർമാരായ മാർട്ടിൻ ഗുപ്റ്റിലും കോളിൻ മൺറോയും വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് കളിയാരംഭിച്ചത്. ഭുവനേശ്വർ കുമാറിെൻറ ആദ്യ ഒാവറിൽ (5) കരുതിക്കളിച്ചെങ്കിലും രണ്ടാം ഒാവർ മുതൽ കിവികൾ ഗിയർ മാറ്റി. അന്താരാഷ്ട്ര കിക്കറ്റിൽ ആദ്യ മത്സരത്തിനെത്തിയ ഹൈദരാബാദുകാരൻ മുഹമ്മദ് സിറാജിനെ മൺറോ വരവേറ്റത് ബൗണ്ടറിയോടെയായിരുന്നു. സിറാജ് വഴങ്ങിയത് പത്തു റൺസ്. പിന്നീടങ്ങോട്ട് ബാറ്റിങ് പൂരം. ഗുപ്റ്റിലും മൺറോയും ബൗളർമാരെ തുരുതുരാ അടിച്ചു. സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും നിലയുറപ്പിക്കവെ ഗുപ്റ്റിലിനെ (45) പുറത്താക്കി യുസ്വേന്ദ്ര ചഹൽ ഇന്ത്യക്ക് പ്രതീക്ഷ നൽകി. കൂറ്റനടിക്കുള്ള ശ്രമം ഹാർദിക് പാണ്ഡ്യയിൽ അവസാനിക്കുകയായിരുന്നു.
പിന്നാലെയെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ (12) പുറത്താക്കി മുഹമ്മദ് സിറാജ് ആദ്യ അന്താരാഷ്ട്ര വിക്കറ്റ് നേടിയതോടെ കിവികൾക്ക് വേഗം കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മൺറോയുടെ ബാറ്റിെൻറ ചൂട് അവസാനിച്ചില്ല. ബൗളർമാരെ സിക്സിനും ഫോറിനും പറത്തി മൺറോ സെഞ്ച്വറി കുറിച്ചു. ഭുവനേശ്വർ കുമാറിെൻറ 19ാം ഒാവറിലാണ് താരം സെഞ്ച്വറി കുറിച്ചത്. ഏഴു സിക്സും ഏഴു ഫോറുമടങ്ങിയതാണ് മൺറോയുടെ വെടിക്കെട്ട്. ട്വൻറി20യിൽ താരത്തിെൻറ രണ്ടാം സെഞ്ച്വറി. സ്കോർ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഒാവർ ബുംറ യോർക്കറിലൂടെ പിടിച്ചതോടെ കിവികളുടെ ബാറ്റിങ് 196 റൺസിന് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.