ആസ്ട്രേലിയക്ക് ഇനിയും ജയിക്കണം; തിരിച്ചു വരവിന് ഇന്ത്യ
text_fieldsനാഗ്പുർ: ഇന്ത്യക്കെതിരായ പരമ്പര കൈവിട്ടപ്പോൾ മുൻ ആസ്േട്രലിയൻ താരം റോഡ്നി ഹോഗ്, ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു. സ്മിത്ത് സ്വന്തക്കാരുടെ ടീമുണ്ടാക്കുകയാണെന്നായിരുന്നു ഹോഗിെൻറ ആരോപണം. എന്നാൽ, നാലാം ഏകദിനത്തിൽ മികച്ച പ്രകടനത്തോടെ ആസ്േട്രലിയയെ വിജയത്തിലേക്കു നയിച്ച് സ്മിത്ത് മാനം കാത്തു. ഒരു വിജയം മാത്രം പോര സ്മിത്തിന് ഹോഗുമാരുടെ വേട്ടയാടലിൽനിന്ന് രക്ഷപ്പെടാൻ. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്മിത്തും കൂട്ടരും പരമ്പര സ്വന്തമാക്കിയ ഇന്ത്യക്കെതിരെ അവസാന ഏകദിനത്തിനിറങ്ങുേമ്പാൾ, വിമർശനശരങ്ങൾ ഒഴിവാക്കാൻ ഒരു ജയംകൂടി അനിവാര്യമാണ്.
ബംഗളൂരുവിലെ നാലാം ഏകദിനം ഇന്ത്യ കൈവിട്ടതോടെ തുടർച്ചയായ പത്തു ജയമെന്ന സ്വപ്നമാണ് കങ്കാരുപ്പട തകർത്തത്. നിർണായക മത്സരമല്ലാത്തതിനാൽ ഭുവനേശ്വർ കുമാറിനെയും ബുംറയെയും കരക്കിരുത്തിയാണ് ഇന്ത്യയിറങ്ങിയത്. ടൂർണമെൻറിലെ ഉയർന്ന സ്കോർ (334) ഒാസീസ് പടുത്തുയർത്തിയെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ റൺമല അനായാസം മറികടക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ, മധ്യനിര തകർന്നതോടെ 21 റൺസിന് ഇന്ത്യ തോറ്റു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ടുമായി രോഹിത് ശർമ-അജിൻക്യ രഹാനെ ഒാപണിങ് സഖ്യം തിളങ്ങുന്നത് ഇന്ത്യക്ക് പ്രതീക്ഷയാണ്. അതേസമയം, ടൂർണമെൻറിൽ ഇതുവരെ അവസരം ലഭിക്കാത്ത ലോകേഷ് രാഹുലിനെ ഇന്ന് പരിഗണിക്കുമോയെന്ന് കാത്തിരുന്നു കാണണം. ശ്രീലങ്കക്കെതിരായ ടൂർണമെൻറിൽ നാലാം സ്ഥാനത്ത് താരത്തെ പരീക്ഷിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അതേസമയം, ഹാർദിക് പാണ്ഡ്യയെ നാലാമനായി ‘സ്ഥാനക്കയറ്റം’ നൽകി നടത്തിയ പരീക്ഷണം വിജയിച്ചതോടെ ഇത് തുടർന്നേക്കും. അവസരം ആവോളം ലഭിച്ചിട്ടും ഒരു അർധസെഞ്ച്വറി പോലും കണ്ടെത്താനാവാത്ത മനീഷ് പാണ്ഡെയുടെ നില ‘അപകടത്തിലാണ്’.
മറുവശത്ത് ആസ്േട്രലിയ ആത്മവിശ്വാസത്തിലാണ്. ആരോൺ ഫിഞ്ചിെൻറ വരവോടെ ശക്തി വീണ്ടെടുത്ത ഒാസീസ് അവസാന മത്സരങ്ങളിൽ സ്കോറിങ്ങിന് വേഗം കണ്ടെത്തിയിട്ടുണ്ട്. നൂറാം മത്സരത്തിൽ സെഞ്ച്വറി തികച്ച് വാർണറും ഫോം കണ്ടെത്തിയതോടെ സ്മിത്തും കൂട്ടരും വിജയപ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.