നിയമത്തിനു മുന്നിൽ ആഷറാം ബാപ്പുവും റാം റഹിമും പരാജയപ്പെട്ടു, പിന്നല്ലേ ഷമി- ഹസിൻ ജഹാൻ
text_fields
കൊൽക്കത്ത: ആഷറാം ബാപ്പുവിനും റാം റഹിമിനും നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതിക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ശിക്ഷിക്കപ്പെടുമെന്ന് മുൻഭാര്യ ഹസിൻ ജഹാൻ. "നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നതിൽ ആഷറാം ബാപ്പുവും റാം റഹിമും പരാജയപ്പെട്ടിരിക്കുന്നു. അവരുടെ മുന്നിൽ ആരാണ് ഷമി?- ഹസിൻ ജഹാൻ പറഞ്ഞു.
ഷമിക്ക് ബി.സി.സി.ഐയുടെയും ചില മുതിർന്ന ക്രിക്കറ്റ് താരങ്ങളുടെയും പിന്തുണയും ലഭിക്കുന്നുണ്ട്. അല്ലാത്തപക്ഷം അദ്ദേഹം തൻെറ തെറ്റുകൾ തിരുത്തുമായിരുന്നു.
ഞാൻ ഒന്നര വർഷമായി പോരാടുകയാണ്. എനിക്ക് നിരാശയുണ്ടായിരുന്നു. ഞാൻ സാമ്പത്തികമായി ശക്തയല്ല, എനിക്ക് ഒരു തരത്തിലുള്ള പിന്തുണയും ഉണ്ടായിരുന്നില്ല-ജഹാൻ പറഞ്ഞു. അല്ലാഹുവിന് നന്ദി, സത്യം വിജയിക്കും. ഷമിയുടെ മേൽ ഞാൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നീതിന്യായ വ്യവസ്ഥ എല്ലാവർക്കും തുല്യമാണ്. ഞാൻ സന്തോഷവതിയും നന്ദിയുള്ളവളുമാണ്-ജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ ക്രിക്കറ്റ് കളിക്കാരനെന്ന പരിഗണനയിൽ ഷമി കേസിൽ നിന്ന് രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ജഹാൻെറ ഉത്തരം ഇങ്ങനെയായിരുന്നു- “ ഷമി എന്ത് ശക്തി കാണിക്കും? അദ്ദേഹത്തിന് ധാരാളം പിന്തുണ ലഭിക്കുന്നു. പക്ഷേ അവന്റെ പാപങ്ങൾ മറക്കാൻ കഴിയില്ല. അവസാനദിനം അവൻ ചെയ്തതിന് വിലയൊടുക്കേണ്ടി വരും.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ (ഗാർഹിക പീഡനം), 354 എ (ലൈംഗിക പീഡനം) എന്നീ വകുപ്പുകൾ പ്രകാരമാണ് ഷമിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഷമിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഒന്നിലധികം ആരോപണങ്ങൾ ഉന്നയിച്ച് ജഹാൻ 2018ൽ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ഷമിക്കും സഹോദരൻ ഹസിദ് അഹമ്മദിനും കീഴടങ്ങാനും ജാമ്യത്തിന് അപേക്ഷിക്കാനും 15 ദിവസത്തെ സമയം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയിട്ടുണ്ട്. കേസിൽ വാദം ആരംഭിച്ചതിന് ശേഷവും എതിർകക്ഷികളായ ഷമിയും സഹോദരനും ഹാജരാകാത്തതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.