ന്യൂസിലാൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിലേക്ക്
text_fieldsചെസ്റ്റർലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് തറപറ്റിച്ച് ഇംഗ്ലണ്ട് സെമിഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി. ആസ്ട്രേലിയയും ഇന്ത്യയും നേരേത്ത സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ആതിഥേയർ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചൂറിയനായ ജോണി ബെയർസ്റ്റോ (106), ജേസൺ റോയ് (60), ക്യാപ്റ്റൻ ഒയിൻ മോർഗൻ (42) എന്നിവരുടെ മികവിൽ 50 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ഇംഗ്ലീഷ് ബൗളർമാർ 45 ഒാവറിൽ 186 റൺസിന് ചുരുട്ടിക്കെട്ടി. 34 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത മാർക്ക് വുഡാണ് കനത്ത നാശം വിതച്ചത്.
കൂറ്റൻ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിെൻറ ഒാപണർമാരായ മാർട്ടിൻ ഗുപ്റ്റിലും (8) ഹെൻറി നികോളസും (0) 14 റൺസിനിടെ മടങ്ങി. പ്രതീക്ഷയുടെ അമിതഭാരവുമായെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ശോഭിക്കാനായില്ല. 27 റൺസെടുത്ത വില്യംസൺ റണ്ണൗട്ടായി മടങ്ങി. എട്ടു റൺസ് കൂടി ചേർത്തതിനു പിന്നാലെ റോസ് ടെയ്ലറും (28) റണ്ണൗട്ടായതോെട കിവീസ് 69-4 എന്ന നിലയിലായി.
ജെയിംസ് നീഷാം (19), കോളിൻ ഡി ഗ്രാൻഡ്ഹോം (3) എന്നിവർകൂടി കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയതോടെ ന്യൂസിലൻഡ് 128ന് ആറു വിക്കറ്റ് എന്ന നിലയിൽ തകർന്നു. ടോം ലാഥം (57) പിടിച്ചുനിന്നെങ്കിലും താരത്തിന് വേണ്ട പിന്തുണ ലഭിച്ചില്ല. മിച്ചൽ സാൻഡ്നർ (12), മാറ്റ് ഹെൻറി (7), ട്രെൻറ് ബോൾട്ട് (4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. ടിം സൗത്തി (7) പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടീമിന് ഇംഗ്ലീഷ് ഒാപണർമാർ മികച്ച തുടക്കമേകി. റോയും ബെയർസ്റ്റോയും ചേർന്ന് ആദ്യ വിക്കറ്റിൽ 123 റൺസ് ചേർത്തു. രണ്ടാം വിക്കറ്റിൽ നേടിയ 71 റൺസ് കൂടാതെ മികച്ച കൂട്ടുകെട്ടുകൾ പിന്നീട് ഉണ്ടായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി റണ്ണൊഴുക്ക് തടഞ്ഞ കിവീസ് ബൗളർമാരാണ് ഒരുവേള വമ്പൻ സ്കോറിലേക്കു കുതിച്ച ഇംഗ്ലീഷ് ബാറ്റിങ്നിരയെ പിടിച്ചുകെട്ടിയത്.
1992നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.