@bcci I'm not begging ,I'm asking to give my livelihood back .its my right. U guys are not above God. I will play again..
— Sreesanth (@sreesanth36) August 11, 2017
C mon @bcci this is worst u can do to anyone that too who is proven innocent not just once but again and again..don't know why u doing this?
— Sreesanth (@sreesanth36) August 11, 2017
‘ഞാൻ നിങ്ങളോട് യാചിക്കുകയല്ല. എൻെറ ഉപജീവനം തിരികെ നൽകാനാണ് ആവശ്യപ്പെടുന്നത്. അത് എെൻറ അവകാശമാണ്. നിങ്ങളാരും ദൈവത്തിന് മുകളിലല്ല. ഞാൻ ഇനിയും കളിക്കും. നിരപരാധിയാണെന്ന് പലതവണ തെളിയിക്കപ്പെട്ട ഒരാളോട് നീതികേട് കാണിക്കുന്നത് നീചമായ പ്രവൃത്തിയാണ്. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. അഴിമതിക്കും ഒത്തുകളിക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്ന് ക്രിക്കറ്റ് ബോർഡ് പറയുന്നു. അപ്പോൾ ബി.സി.സി.ഐ ഓഫിസിൽ സംഭവിക്കുന്നത് എന്താണ്. ചെെന്നെ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ റോയൽസിനെയും കുറിച്ച് എന്താണ് അഭിപ്രായം’ -രോഷം തുടിക്കുന്ന വാക്കുകളിൽ ശ്രീശാന്ത് ചോദിക്കുന്നു.
ശ്രീശാന്തിനെ ഒത്തുകളി കേസിൽ കുടുക്കിയതിൽ ബി.സി.സി.ഐ മേലുദ്യോഗസ്ഥർക്കും ഐ.പി.എൽ സംഘാടകർക്കും പങ്കുള്ളതായി നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാൽ, കളിക്കളത്തിലെ ആക്രമണോത്സുകത ശ്രീശാന്ത് ഇതുവരെ ബി.സി.സി.ഐയോട് പ്രകടിപ്പിച്ചിരുന്നില്ല. കേസിൽ കുറ്റവിമുക്തനാകുന്നതോടെ വിലക്ക് നീക്കി ടീമിൽ കയറാം എന്നായിരുന്നു ശ്രീയുടെ ആദ്യ പ്രതീക്ഷ. എന്നാൽ, ഡൽഹി ഹൈകോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാൻ ക്രിക്കറ്റ് ബോർഡ് തയാറായില്ല. ബി.സി.സി.ഐയെ സ്വാധീനിച്ച് വിലക്ക് നീക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചത്.
ബി.ജെ.പി എം.പി കൂടിയായ അന്നത്തെ ബി.സി.സി.ഐ പ്രസിഡൻറ് അനുരാഗ് ഠാകുർ വഴി ടീമിലിടം നേടിയെടുക്കാമെന്ന പ്രതീക്ഷയായിരുന്നു ശ്രീശാന്തിന്. എന്നാൽ, തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ശ്രീയെ ബി.ജെ.പിയും ബി.സി.സി.ഐയും കൈയൊഴിഞ്ഞു. ഇതേതുടർന്നാണ് ശ്രീശാന്ത് കേരള ഹൈകോടതിയെ സമീപിച്ചത്.ഹൈകോടതിയിൽനിന്ന് നീതി ലഭിച്ചെങ്കിലും അപ്പീൽ നൽകാനുള്ള ബി.സി.സി.ഐയുടെ തീരുമാനമാണ് ഇപ്പോൾ ശ്രീശാന്തിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.