ശ്രീശാന്തിൻെറ ആജീവനാന്ത വിലക്ക് ഹൈകോടതി നീക്കി
text_fieldsകൊച്ചി: രാജ്യാന്തര മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഇന്ത്യ (ബി.സി.സി.ഐ) ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈകോടതി റദ്ദാക്കി. ബി.സി.സി.െഎയുെടയോ ബന്ധപ്പെട്ട സംഘടനകളുെടയോ പ്രവർത്തനവുമായി സഹകരിക്കുന്നതിൽനിന്ന് ഉൾപ്പെടെ വിലക്കിയ നടപടിയും റദ്ദാക്കി. ഒത്തുകളി, വാതുവെപ്പ് വിവാദത്തിൽ ശ്രീശാന്തിനെതിരെ നേരിട്ട് തെളിവുകളൊന്നുമില്ലെന്നും ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതരെ അറിയിച്ചിട്ടില്ല എന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കിൽതന്നെ നാലുവർഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
ഒത്തുകളി വിവാദത്തിെൻറ പേരില്‍ തനിക്കെതിരായ കേസ് തള്ളി കോടതി കുറ്റമുക്തനാക്കിയിട്ടും വിലക്ക് നീക്കാത്തത് ഭരണഘടന അനുവദിച്ച അവകാശങ്ങളുടെ ലംഘനമാണെന്നുപറഞ്ഞ് ശ്രീശാന്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. ശ്രീശാന്തിനെതിരായ ഫോണ്‍ സംഭാഷണം മാത്രം തെളിവാക്കിയാണ് ബി.സി.സി.ഐ നടപടിയെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടെലിഫോണ്‍ സംഭാഷണം സാഹചര്യത്തെളിവ് മാത്രമാണ്. ഒത്തുകളിയിൽ ശ്രീശാന്തിെൻറ കുറ്റകരമായ പങ്കാളിത്തത്തിന് തെളിവില്ല. സത്യം കണ്ടെത്തുന്നതിൽ അച്ചടക്ക സമിതി പരാജയപ്പെട്ടു. ഒത്തുകളി സംഭവത്തിൽ ശ്രീശാന്തിന് നേരിട്ട് പങ്കാളിത്തമില്ലെന്ന് വ്യക്തമാണ്.
2013 േമയ് ഒമ്പതിന് രാജസ്ഥാന് റോയല്‍സും കിങ്സ് ഇലവന് പഞ്ചാബും തമ്മില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഒത്തുകളിയും വാതുവെപ്പും നടന്നെന്ന് ആരോപിച്ച് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരം (മക്കോക്ക) ഡല്‍ഹി പൊലീസ് എടുത്ത കേസില്‍ പ്രത്യേക വിചാരണക്കോടതി ശ്രീശാന്തിനെ കുറ്റമുക്തനാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ശ്രീശാന്ത് നല്കിയ കുറ്റസമ്മത മൊഴിയാണ് അച്ചടക്കസമിതി പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.