ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏക ടെസ്റ്റിൽ നിന്നും ഇന്ത്യൻ ടീമിലെ എട്ട് മുൻനിര താരങ്ങൾക്ക് വിട്ടുനിൽകേണ്ടി വരുമെന്ന് സൂചന. പകരം ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാകും ടെസ്റ്റിൽ അണിനിരത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.
ജൂൺ 14 ന് ബംഗളൂരുവിൽ നടക്കുന്ന ടെസ്റ്റിൽ നായകൻ കോഹ്ലിയടക്കം രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, അജിങ്ക്യ രഹാനെ, പുജാര, ശിഖാർ ധവാൻ എന്നിവരില്ലെതായാകും ഇന്ത്യൻ ടീം കളിക്കാനിറങ്ങുക. കഴിഞ്ഞ വർഷമായിരുന്നു ഐ.സി.സി അഫ്ഗാനിസ്ഥാന് ടെസ്റ്റിൽ കളിക്കാനുള്ള അനുമതി നൽകിയത്. അവരുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്.
ഇംഗ്ലണ്ടിൽ പര്യടനത്തിന് മുന്നോടിയായി അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഇന്ത്യൻ താരങ്ങൾക്ക് നേരത്തെ അങ്ങോട്ടേക്ക് തിരിക്കേണ്ടതിനാലാണ് അഫ്ഗാനെതിരെയുള്ള ടെസ്റ്റ് നഷ്ടമാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ താരങ്ങൾ ഉൾെപട്ടതിനാലാണ് ടെസ്റ്റിൽ നിന്നും വിട്ടുനിൽകേണ്ടിവരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കോഹ്ലിക്കും പുജാരക്കും ഇഷാന്ത് ശർമ്മക്കും ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാൻ അനുമതി ലഭിച്ചതിനാൽ മൂവരും ടെസ്റ്റിൽ ഉണ്ടാവില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്. അതേസമയം ബി.സി.സി.ഐ താരങ്ങളുടെ അഭാവത്തെ കുറിച്ച വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.