Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപറഞ്ഞിട്ടും തീരാത്ത...

പറഞ്ഞിട്ടും തീരാത്ത കോഹ്‌ലിക്കഥ

text_fields
bookmark_border
പറഞ്ഞിട്ടും തീരാത്ത കോഹ്‌ലിക്കഥ
cancel

മൊഹാലി: പതിനെട്ടാമത്തെ ഓവറിലെ രണ്ടാം ബാള്‍ ജെയിംസ് ഫോക്നര്‍ ഒരിക്കലും മറക്കാനിടയില്ല. വിരാട് കോഹ്ലിയുടെ ഓഫ് സ്റ്റമ്പിന് നേര്‍ക്ക് മുഴുനീളത്തില്‍ പന്ത് പാഞ്ഞുചെല്ലുന്നത് മാത്രമേ ഫോക്നറിന് ഓര്‍മയുണ്ടാവൂ. കൈക്കുഴ തിരിച്ച് ബാറ്റിന്‍െറ ഏറ്റവും കണ്ണായ ഭാഗംകൊണ്ട് കോഹ്ലി വഴിതിരിച്ചുവിട്ട പന്ത് കൃത്യം ഗള്ളിക്കും പോയന്‍റിനുമിടയിലൂടെ ബൗണ്ടറിയിലേക്ക് ചാടിക്കയറുന്നതാണ് പിന്നെ ഫോക്നര്‍ കണ്ടത്. ഫീല്‍ഡര്‍മാര്‍ക്ക് നിന്നിടത്തുനിന്ന് ഒന്നനങ്ങാന്‍ പോലും അവസരം കിട്ടിയതേയില്ല. പാഞ്ഞുവരുന്ന ബാളിന്‍െറയും അത് ബാറ്റില്‍ തൊടുന്നതിന്‍െറയും അവിടെനിന്ന് വഴിതിരിഞ്ഞ് ബൗണ്ടറിതേടിയൊഴുകുന്നതിന്‍െറയും സൂക്ഷ്മമായ നിമിഷങ്ങളില്‍ വരെ കോഹ്ലിയുടെ കണ്ണുകളില്‍ ആ പന്ത് മാത്രമേയുണ്ടായിരുന്നുള്ളൂ. ആ ഒരൊറ്റ ഷോട്ടു മതി വിരാട് കോഹ്ലിയുടെ ക്ളാസ് എക്കാലവും ആസ്ട്രേലിയക്കാര്‍ ഓര്‍ത്തിരിക്കാന്‍.

സചിന്‍ ടെണ്ടുല്‍കര്‍ കളി നിര്‍ത്തിയപ്പോള്‍ കളി കാണുന്നത് അവസാനിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ തീരുമാനം പുന$പരിശോധിക്കാം. അസാമാന്യമായ സാമര്‍ഥ്യത്തോടെ കോഹ്ലിയെന്ന വീര വിരാടന്‍ ബാറ്റേന്തി നില്‍ക്കുമ്പോള്‍ ഏത് മത്സരവും ഇന്ത്യന്‍ വരുതിയിലായിരിക്കുമെന്നുറപ്പ്. ഞായറാഴ്ച മൊഹാലിയില്‍ ഏതാണ്ട് പരാജയത്തിലേക്ക് എന്നുറപ്പിച്ചിടത്തു നിന്നായിരുന്നു കോഹ്ലി ഇന്ത്യയെ ഒറ്റക്ക് വിജയത്തിന്‍െറ മറുകരയില്‍ എത്തിച്ചത്. 
അപ്രതീക്ഷിതമായ ബൗണ്‍സും പ്രതീക്ഷിക്കാത്ത ടേണും കൊണ്ട് താറുമാറായ പിച്ചിലായിരുന്നു ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ആസ്ട്രേലിയന്‍ ഇന്നിങ്സിലെ ആദ്യ ആറോവറില്‍ മാത്രമാണ് പന്ത് ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായത്. പിന്നീട് ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തിലെ പിച്ചിന്‍െറ വേഗം കുറയുന്നതാണ് കണ്ടത്. വന്‍ സ്കോറിലേക്ക് കുതിച്ച ആസ്ട്രേലിയയെ പിടിച്ചുനിര്‍ത്തിയതും പിച്ചിന്‍െറ ഈ സ്വഭാവമാറ്റത്തിലൂടെയായിരുന്നു. 

അശ്വിനെ കയറിയടിച്ച വാര്‍ണര്‍ക്ക് പിഴച്ചപ്പോള്‍ ധോണി സ്റ്റംപ് ചെയ്തതും അപകടകാരിയായ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ യുവരാജിന്‍െറ ആദ്യ പന്തില്‍തന്നെ ധോണി വിക്കറ്റിന് പിന്നില്‍ പിടിച്ചതും പിച്ചിന്‍െറ ചതിപ്രയോഗമായിരുന്നു. മാക്സ്വെല്ലിന്‍െറ കുറ്റി ബുംറ പിഴുതത് കണക്കു തെറ്റി താഴ്ന്ന പന്തിലായിരുന്നു. 161 റണ്‍സെന്ന സ്കോര്‍ ലക്ഷ്യം കുറിച്ച് ആസ്ട്രേലിയ 20 ഓവര്‍ തികക്കുമ്പോള്‍ ലക്ഷ്യം നേടുക ഈ പിച്ചില്‍ അസാധ്യമെന്ന് വിദഗ്ധന്മാര്‍ വിധിപറഞ്ഞു തുടങ്ങിയിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ ഇതുവരെ ഇന്ത്യ 150ന് അപ്പുറം പോയിട്ടുമുണ്ടായിരുന്നില്ല. 
ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും പിച്ചിന്‍െറ സ്വഭാവം നിര്‍ണയിക്കുന്നതില്‍ പിഴച്ചപ്പോള്‍ ധവാന്‍ കോള്‍ട്ടര്‍ നെയ്ലിന്‍െറ ബൗണ്‍സറിന് തലവെച്ചു പുറത്താകുകയായിരുന്നു. മാക്സ്വെല്‍ പുറത്തായ അതേ രീതിയിലാണ് വാട്സന്‍െറ പന്തില്‍ രോഹിത് ശര്‍മ പുറത്തായതും. വാട്സന്‍െറ വേഗം കുറഞ്ഞ പന്തില്‍ റെയ്നയും പുറത്തായപ്പോള്‍ അപകടം മണത്തുതുടങ്ങിയതാണ്. ലെഗ് സ്പിന്നുമായി ഷെയ്ന്‍ വോണ്‍ ശൈലിയില്‍ ആദം സാംബ ആക്രമണം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ വീണ്ടും കുഴയുകയായിരുന്നു. 
 

പിച്ച് ചെയ്ത പന്ത് ബാറ്റിലേക്ക് എത്താന്‍ വല്ലാതെ വൈകിത്തുടങ്ങി. നേരിട്ട് ബാറ്റിലത്തെിയ സാംബയുടെ ഫുള്‍ടോസ് യുവരാജ് സിക്സും പറത്തി. പിച്ച് പിന്നെയും ചതിച്ചപ്പോള്‍ ഫോക്നറുടെ പന്ത് കളിക്കാന്‍ ശ്രമിച്ച യുവരാജിന് പിഴച്ചു. ഷെയ്ന്‍ വാട്സണ്‍ പറന്നെടുത്ത ക്യാച്ചില്‍ യുവരാജ് പുറത്ത്.അപ്പോഴേക്കും ഈ ചതിയന്‍ പിച്ചില്‍ എങ്ങനെ കളിക്കണമെന്ന് വിരാട് കോഹ്ലി പഠിച്ചുകഴിഞ്ഞിരുന്നു. തന്‍െറ ഉത്തരവാദിത്തത്തിലേക്കും ക്ളാസിലേക്കും ഗിയര്‍ മാറ്റിപ്പിടിച്ച കോഹ്ലിയുടെ കലിയാട്ടമായിരുന്നു പിന്നെ മൈതാനം കണ്ടത്. മറുവശത്ത് ക്യാപ്റ്റന്‍ ധോണിക്ക് വെറും കാഴ്ചക്കാരന്‍െറ റോള്‍ മാത്രം. ക്ളോസ് റേഞ്ചില്‍ ആ കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ കണ്ട് ധോണി ആസ്വദിച്ചുനിന്നു. വേഗം കുറയുന്ന പിച്ചില്‍ ബാറ്റിലേക്ക് പന്തത്തെുന്നത് കാത്തു നില്‍ക്കുമ്പോള്‍ ഇരയെ റാഞ്ചുന്ന കഴുകന്‍െറ സൂക്ഷ്മതയായിരുന്നു കോഹ്ലിയുടെ കണ്ണുകള്‍ക്ക്. നേരിയ പിഴവുപോലും ഇന്ത്യക്കായി ആര്‍ത്തുവിളിക്കുന്ന കോടിക്കണക്ക് ആരാധകരെ കണ്ണീരിലാഴ്ത്തുമെന്ന് അയാള്‍ക്ക് അത്ര ഉറപ്പുണ്ടായിരുന്നു. ഒരു ഷോട്ടും പിഴച്ചില്ല, ഒന്നും പാഴായില്ല.


ധോണി ക്രീസിലത്തെുമ്പോള്‍ വേണ്ടിയിരുന്നത് ആറ് ഓവറില്‍ 67 റണ്‍സ്. സിംഗ്ള്‍ പോലും ബുദ്ധിമുട്ടായ പിച്ചില്‍ ഏറക്കുറെ അസാധ്യമായ ടാര്‍ഗറ്റ്. പക്ഷേ, കോഹ്ലി കടിഞ്ഞാണ്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. അവസാനത്തെ 18 പന്തില്‍ ജയിക്കാന്‍ വേണ്ടത് 39 റണ്‍സ്. 18ാമത്തെ ഓവറില്‍ ഇന്ത്യ ജയമുറപ്പിച്ചു. 18ാം ഓവര്‍ എറിഞ്ഞ ഫോക്നറിന്‍െറ ആദ്യ പന്ത് ബാക്വേഡ് സ്ക്വയര്‍ ലെഗിലൂടെ ബൗണ്ടറി. അടുത്ത ഷോട്ടായിരുന്നു ക്ളാസ്. സ്ക്വയര്‍ ബൗണ്ടറിയിലൂടെ മറ്റൊരു ഫോര്‍. അടുത്ത ബാള്‍ ചാടിയിറങ്ങി ലോങ് ഓഫിലൂടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കൂറ്റനൊരു സിക്സ്. ആ ഓവറില്‍ പിറന്നത് 19 റണ്‍സ്.

12 പന്തില്‍ 20 റണ്‍സ് എന്ന നിലയില്‍ ലക്ഷ്യം ചുരുങ്ങിയതിന്‍െറ ആശ്വാസം. പക്ഷേ, കോള്‍ട്ടര്‍ നെയ്ലിന്‍െറ ആദ്യ പന്ത് പ്രതീക്ഷിച്ചതിലും കുറഞ്ഞ വേഗത്തില്‍ കബളിപ്പിച്ചപ്പോള്‍ റണ്‍സ് പിറന്നില്ല. അതിന്‍െറ പിഴ അടുത്ത മൂന്ന് ബാളും ബൗണ്ടറി കടത്തി കോഹ്ലി വീട്ടി. ഒരു ബാളിന്‍െറ ഇടവേളയില്‍ പിന്നെയും ബൗണ്ടറി.  അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായ നാല് റണ്‍സ് ആദ്യ പന്തില്‍ തന്നെ പതിവുപോലെ ധോണി ഫിനിഷിങ് പോയന്‍റിലേക്ക് അടിച്ചുപരത്തുമ്പോള്‍ ആസ്ട്രേലിയന്‍ ടീമംഗങ്ങള്‍ പോലും എതിരാളിയുടെ ക്ളാസിനെ അംഗീകരിച്ച് അഭിനന്ദിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 51 പന്തില്‍ കോഹ്ലി 82 റണ്‍സ്. രണ്ട് സിക്സറും ഒമ്പത് ബൗണ്ടറിയും. കോഹ്ലിക്ക് ആസ്ട്രേലിയന്‍ കളിക്കാരുടെ അഭിനന്ദനങ്ങള്‍. ലോകം മുഴുവന്‍ ആ അഭിനന്ദനങ്ങള്‍ ഏറ്റുപാടുകയാണിപ്പോള്‍. ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്കുപോലും കോഹ്ലിയെ വാഴ്ത്താന്‍ നൂറുനാവ്.

ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ കോഹ്ലി തന്നെയാണെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസമായ സുനില്‍ ഗവാസ്കര്‍ പറയുന്നു. ‘കോഹ്ലി ബാറ്റ് ചെയ്യുമ്പോള്‍ എന്‍െറ രോമങ്ങള്‍പോലും എഴുന്നേറ്റു നില്‍ക്കുന്നു. ആക്രമണാത്മകതയെ നിയന്ത്രിച്ച് കളി വിജയിപ്പിക്കാന്‍ ഇന്ന് ഇത്രയും പ്രതിഭാസമ്പന്നനായ മറ്റൊരു കളിക്കാരന്‍ വേറെയില്ല. ഫീല്‍ഡു ചെയ്യുമ്പോള്‍ അയാളെ നോക്കുക. അപ്പോഴത്തെ ആക്രമണോത്സുകതയല്ല ബാറ്റിങ്ങില്‍. വേണ്ടപ്പോള്‍ മാത്രമേ അത് പുറത്തെടുക്കൂ. കോഹ്ലി അപാര പക്വതയിലേക്ക് വളര്‍ന്നുകഴിഞ്ഞു’ -ഗവാസ്കര്‍ പറയുന്നു.കോഹ്ലിയുടെ ബാറ്റിങ്ങിനെ പുകഴ്ത്താന്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും മടിക്കുന്നില്ല. കോഹ്ലിയുടെ ഇന്നിങ്സ് വിശ്വസിക്കാനാവാത്തതാണെന്നായിരുന്നു സ്മിത്തിന്‍െറ പ്രതികരണം. 

ഒരു പന്തില്‍ രണ്ട് റണ്‍ വേണമെന്ന നിലയില്‍ വരെ വിജയം ഞങ്ങള്‍ക്കൊപ്പമായിരുന്നു. പിച്ചാകട്ടെ ബാറ്റിങ് കൂടുതല്‍ ദുഷ്കരമാക്കുകയുമായിരുന്നു. പക്ഷേ, കോഹ്ലി എല്ലാം സ്വന്തം വരുതിയിലാക്കിക്കളഞ്ഞു. ഇങ്ങനൊരു ഇന്നിങ്സ് അടുത്തെങ്ങും കണ്ടിട്ടില്ല. കോഹ്ലിയുടെ നാളുകള്‍ വരാനിരിക്കുന്നതേയുള്ളൂ. സ്കോര്‍ പിന്തുടരുമ്പോള്‍ അയാളുടെ ആവറേജ് 60 റണ്‍സിനു മുകളിലാണ് എന്നതുതന്നെ സമ്മര്‍ദത്തെ അയാള്‍ എങ്ങനെ അതിജീവിക്കുന്നുവെന്നതിന് തെളിവാണ് -സ്മിത്ത് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
Next Story