പാകിസ്താനെ തോൽപ്പിച്ച് കിവീസ് സെമിയിൽ
text_fieldsമൊഹാലി: ട്വൻറി20 ലോകകപ്പിൽ പാകിസ്താനെ 22 റൺസിന് തോൽപ്പിച്ച് ന്യൂസിലൻഡ് സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത് കിവീസ് മുന്നോട്ടുവെച്ച 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 20 ഓവറിൽ 158 റൺസെടുക്കാനെ സാധിച്ചുള്ളൂ. വിക്കറ്റുകൾ കൈയിലുണ്ടായിട്ടും റൺസെടുക്കാൻ സാധിക്കാൻ കഴിയാതെ വന്നതാണ് പാക് തോൽവിയുടെ കാരണം. ജയത്തോടെ ഇത്തവണത്തെ ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച കിവീസിന് ബംഗ്ലദേശിനെതിരായ മത്സരമാണ് ഇനി ബാക്കിയുള്ളത്. അതേസമയം തോൽവിയോടെ പാകിസ്താൻെറ സെമിസാധ്യത മങ്ങി.
മികച്ച തുടക്കമായിരുന്നു പാകിസ്താൻെറത്. ഷർജീൽ ഖാനാണ് പാകിസ്താനാണ് മികച്ച തുടക്കം സമ്മാനിച്ചത്. 25 പന്തിൽ 47 റൺസെടുത്ത ഷർജീൽ ആദം മിൽനെയുടെ പന്തിൽ ഗപ്റ്റിൽ പിടിച്ച് പുറത്തായി. ഒമ്പത് ഫോറും ഒരു സിക്സറുമാണ് ഷർജീൽ നേടിയത്. ഷർജീൽ പുറത്തായതോടെ പാകിസ്താൻ തോൽവി മണത്തു തുടങ്ങി. പിന്നീട് സ്കോറിങ്ങിന് വേഗത കുറയുകയായിരുന്നു.
സഹഓപണർ അഹ്മദ് ഷഹ്സാദ് 32 പന്ത് നേരിട്ടെങ്കിലും 30 റൺസെടുക്കാനെ സാധിച്ചുള്ളൂ. അതിനിടെ ക്യാപ്റ്റൻ ഷാഹിദ് അഫ്രിദി ക്രീസിലെത്തി ഒമ്പത് പന്തിൽ 19 റൺസെടുത്ത് മടങ്ങി. അഫ്രിദി രണ്ട് സിക്സറും ഒരും ഫോറും നേടി. കിവികൾക്കുവേണ്ടി സാൻറ്നർ, മിൽനെ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണർ മാർട്ടിൻ ഗപ്റ്റിലാണ് ന്യൂസിലൻഡ് ഇന്നിങ്സിൻെറ നെടുന്തൂണായത്. 48 പന്തിൽ 80 റൺസെടുത്ത് ഗപ്റ്റിൽ പുറത്താകുമ്പോൾ കിവീസ് 14.3 ഓവറിൽ രണ്ട് വിക്കറ്റിന് 127 എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്കൊന്നും റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. 10 ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതാണ് ഗപ്റ്റിലിൻെറ ഇന്നിങ്സ്.
നാലാമനായി ഇറങ്ങിയ കോറി ആൻഡേഴ്സൺ 14 പന്തിൽ 21 റൺസെടുത്ത് പുറത്തായി. മുതിർന്ന താരം റോസ് ടെയ് ലർ 23 പന്തിൽ 36 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപണിങ്ങഅ കൂട്ടുകെട്ടിൽ ഗപ്റ്റിലും കെയ്ൻ വില്യംസണും ചേർന്ന് ഓപണിങ് കൂട്ടുകെട്ടിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്. 21 പന്തിൽ 17 റൺസെടുത്ത വില്യംസണെ മുഹമ്മദ് ഇർഫാൻ പുറത്താക്കുകയായിരുന്നു. ഗപ്റ്റിൽ മുഹമ്മദ് സമിയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് മടങ്ങിയത്.
പാകിസ്താനുവേണ്ടി സമിയും അഫ്രിദിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.