Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയക്കെതിരായ...

ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മല്‍സരം ഇന്ന്

text_fields
bookmark_border
ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മല്‍സരം ഇന്ന്
cancel
camera_alt??????????????????? ?????? ????? ??????????????? ??????????????????? ?????? ???????

ബ്രിസ്ബേന്‍: കുന്നോളം റണ്ണടിച്ചുകൂട്ടിയിട്ടും കുന്നിമണിയകലത്തില്‍ കൈവിട്ടുപോയ കളിയെക്കുറിച്ച് സങ്കടപ്പെട്ടിരുന്നിട്ട് ഇനി കാര്യമില്ളെന്ന് ധോണിക്കറിയം. ആസ്ട്രേലിയന്‍ മണ്ണില്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങിയ ധോണിക്കും കൂട്ടര്‍ക്കും രണ്ടാമങ്കമെങ്കിലും തിരിച്ചുപിടിച്ച് കളത്തിലേക്ക് മടങ്ങിവന്നേ പറ്റൂ. പക്ഷേ, വമ്പന്‍ സ്കോര്‍ പുല്ലുപോലെ മറികടന്നതിന്‍െറ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ആസ്ട്രേലിയയെ പിടിച്ചുകെട്ടുക അത്ര എളുപ്പമല്ളെന്ന് ധോണിക്കുമറിയാം.

കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയയില്‍ നടന്ന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ഇന്ത്യയുടെ പ്രകടനം അത്ര മെച്ചമല്ല. തൊട്ടുമുമ്പ് നടന്ന പരമ്പരക്കിടയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നാടകീയമായി വിരമിച്ചശേഷം പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ക്യാപ്റ്റന്‍ ധോണിക്ക് മികവാര്‍ന്ന നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലാത്ത കാലമാണിപ്പോള്‍. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 3-2ന് ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര അടിയറവ് വെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കളിയില്‍ തിരിച്ചത്തെുക ധോണി എന്ന നായകനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്.

ആദ്യ ഏകദിനത്തില്‍ 50 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അടിച്ചുകൂട്ടിയത് 309 റണ്‍സായിരുന്നു. അതും അതിവേഗത്തിന് പേരുകേട്ട പെര്‍ത്തിലെ തീ തുപ്പുന്ന പിച്ചില്‍. ഓപണര്‍ രോഹിത് ശര്‍മ പുറത്താകാതെ നേടിയ 171 റണ്‍സിന്‍െറ ഉജ്ജ്വല ഇന്നിങ്സും വിരാട് കോഹ്ലിയുടെ 91 റണ്‍സിന്‍െറ മികച്ച പ്രകടനവുമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ നേടിക്കൊടുത്തത്.
ഒരു ഘട്ടത്തില്‍ 350 റണ്‍സെങ്കിലും സ്കോര്‍ ചെയ്യുമെന്ന് കരുതിയിരുന്നിടത്താണ് ഇന്ത്യ 309ല്‍ എത്തിയത്.

മറ്റാര്‍ക്കെങ്കിലുമെതിരെയായിരുന്നെങ്കില്‍ ജയിക്കാന്‍പോലും ആ സ്കോര്‍ മതിയായിരുന്നു. പക്ഷേ, ആസ്ട്രേലിയയുടെ ബാറ്റിങ് കരുത്തിന് ആ സ്കോര്‍ അത്ര കേമമായിരുന്നില്ല. എന്നിട്ടും അപകടകാരികളായ ആരോണ്‍ ഫിഞ്ചിനെയും ഡേവിഡ് വാര്‍ണറെയും തുടക്കത്തില്‍തന്നെ പുറത്താക്കി മേല്‍ക്കൈ നേടാനും ഇന്ത്യക്കു കഴിഞ്ഞിരുന്നു. ആദ്യ മത്സരം കളിക്കുന്ന ബരീന്ദര്‍ സ്രാനായിരുന്നു രണ്ടുപേരെയും പുറത്താക്കിയത്. എന്നാല്‍, തുടക്കത്തിലെ ആ മികവ് നിലനിര്‍ത്താന്‍ കഴിയാതെപോയത് ഇന്ത്യന്‍ ബൗളിങ്ങിന്‍െറ ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തുന്നതായിരുന്നു. വിക്കറ്റ് വീഴ്ത്താനായില്ളെങ്കിലും ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഭേദപ്പെട്ട നിലയില്‍ പന്തെറിഞ്ഞു. അതേസമയം, ഓഫ് സ്പിന്നറും ധോണിയുടെ ഓമനയുമായ രവീന്ദ്ര ജദേജ കാര്യമായി തല്ലുവാങ്ങുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ 242 റണ്‍സിന്‍െറ പടുകൂറ്റന്‍ കൂട്ടുകെട്ടുണ്ടാക്കിയ സ്റ്റീവന്‍ സ്മിത്തും ജോര്‍ജ് ബെയ്ലിയും ഇന്ത്യന്‍ സ്പിന്നര്‍മാരെ കശാപ്പുചെയ്തു.
ആസ്ട്രേലിയന്‍ പിച്ചില്‍ സ്പിന്നിന് കാര്യമായൊന്നും ചെയ്യാനാകില്ളെന്ന തിരിച്ചറിവുണ്ടായാല്‍ ഇന്നത്തെ മത്സരത്തില്‍ ജദേജയെ ധോണി പുറത്തിരുത്തിയേക്കും. പകരം മീഡിയം പേസ് ബൗളര്‍കൂടിയായ ഹിമാചല്‍പ്രദേശിന്‍െറ ഋഷി ധവാന്‍ എന്ന ഓള്‍റൗണ്ടര്‍ കളത്തിലിറങ്ങാനാണ് സാധ്യത. മികച്ച ഒൗട്ട് ഫീല്‍ഡറുംകൂടിയാണ് ഋഷി. ഭുവനേശ്വറിന് പകരം ഇശാന്ത് ശര്‍മ ഇറങ്ങാനും സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ മൂന്നു വിക്കറ്റ് പിഴുത ബരീന്ദര്‍ സ്രാനെ മാറ്റുന്നത് തല്‍ക്കാലം ധോണിയുടെ അജണ്ടയിലുണ്ടാകില്ല.

മറുവശത്ത് ആസ്ട്രേലിയയും ബൗളിങ്ങില്‍ തപ്പിത്തടയുന്നതാണ് ആദ്യ ഏകദിനത്തില്‍ കണ്ടത്. അരങ്ങേറ്റക്കാരായ ജോയല്‍ പാരിസും സ്കോട്ട് ബൊളാന്‍റും ഇന്ത്യന്‍ ബാറ്റിങ്ങിന്‍െറ ചൂടറിയുകയും ചെയ്തു. പക്ഷേ, ബാറ്റിങ്ങില്‍ ആസ്ട്രേലിയ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ്. മകള്‍ പിറന്നതിനാല്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന വാര്‍ണര്‍ കളിക്കാനിടയില്ല. പകരം ഷോണ്‍ മാര്‍ഷായിരിക്കും ഇറങ്ങുക. ഓപണര്‍മാര്‍ ഫോമിലേക്കുയര്‍ന്നാല്‍ ആസ്ട്രേലിയയെ പൂട്ടാനാകില്ളെന്ന് കൃത്യമായി അറിയാവുന്ന ധോണി ഇന്ന് എന്തു തന്ത്രമായിരിക്കും മെനയുക എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.
ടീം: ഇന്ത്യ
ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, എം.എസ്. ധോണി (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ആര്‍. അശ്വിന്‍, ഋഷി ധവാന്‍, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ബരീന്ദര്‍ സ്രാന്‍.
ആസ്ട്രേലിയ:
ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്ലി, ഗ്ളെന്‍ മാക്സ്വെല്‍, മാത്യു വേയ്ഡ് (കീപ്പര്‍), ജെയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിങ്സ്, സ്കോട്ട് ബൊളാന്‍റ്, ജോ ഹേസല്‍വുഡ്, ജോയല്‍ പാരിസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brisone one day
Next Story