Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ടെസ്റ്റില്‍...

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദം

text_fields
bookmark_border
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദം
cancel

കൊളംബോ: വിശ്വസ്തനായ രാഹുല്‍ ദ്രാവിഡിന് പകരം മറ്റൊരു രാഹുല്‍ ഇന്ത്യയുടെ വന്മതിലാകുമോ..? കരിയറിലെ നാലാം ടെസ്റ്റില്‍ രണ്ടാം സെഞ്ച്വറിയുമായി ലോകേശ് രാഹുല്‍ എന്ന 23 കാരന്‍ ഇന്ത്യന്‍ ടീമിന്‍െറ രക്ഷകനാകുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്‍െറ അഭാവത്തില്‍ ആടിയുലയുന്ന ഇന്ത്യന്‍ ടീമിനത് പ്രതീക്ഷയേകുന്നു.

കൊളംബോയില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്‍െറ ആദ്യദിവസം ലോകേശ് രാഹുലിന്‍െറ സെഞ്ച്വറിയും വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ ഇന്ത്യയെ ഭേദപ്പെട്ട നിലയിലത്തെിച്ചു. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 319 റണ്‍സ്. ആദ്യ ടെസ്റ്റില്‍ പിണഞ്ഞ പരാജയത്തിന്‍െറ പേടിമാറാതെ നില്‍ക്കുന്നതുകൊണ്ടാവാം നാലാം ഇന്നിങ്ങ്സിലെ ബാറ്റിങ് ഒഴിവാക്കാന്‍ ടോസ് നേടിയ ഇന്ത്യ പിച്ചിന്‍െറ സ്വഭാവമോ ആനുകൂല്യമോ ഒന്നും നോക്കാതെ രണ്ടുംകല്‍പ്പിച്ച് പാഡ് കെട്ടിയിറങ്ങിയത്. അതിന്‍െറ തിരിച്ചടി ആദ്യ ഓവറില്‍തന്നെ കിട്ടുകയും ചെയ്തു. ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമായ തുടക്കം മുതലെടുത്ത് മികച്ചനിലയില്‍ പന്തെറിഞ്ഞ ദമ്മിക പ്രസാദിന്‍െറ പന്തില്‍ മുരളി വിജയ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. പരിക്കുമാറി ടീമിലത്തെിയ മുരളിക്ക് ഒറ്റ റണ്‍ പോലുമെടുക്കാനായില്ല.

പതിവായി ഇറങ്ങുന്ന അഞ്ചാം നമ്പറിന് പകരം മൂന്നാമനായി ക്രീസിലത്തെിയ അജിന്‍ക്യ രഹാനെയും നാലു റണ്‍സെടുത്തപ്പോഴേക്കും ധമ്മിക പ്രസാദിന് മുന്നില്‍ വീണു. സ്കോര്‍ ബോര്‍ഡില്‍ എത്തിയതാകട്ടെ വെറും 12 റണ്‍സും. വന്‍ തകര്‍ച്ചയിലേക്ക് വീഴുകയാണെന്ന് തോന്നിച്ചഘട്ടത്തില്‍ ക്രീസിലത്തെിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കൂട്ടുചേര്‍ത്ത് ലോകേശ് ഇന്ത്യയെ കരക്കടുപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് സാറാ ഓവല്‍ സ്റ്റേഡിയം സാക്ഷിയായത്. 164 റണ്‍സിന്‍െറ വിലപ്പെട്ട സംഭാവനയാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഒന്നിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചഘട്ടത്തില്‍ രങ്കണ ഹെറാത്തിന്‍െറ ഓഫ് സ്പിന്നില്‍ കോഹ്ലിക്ക് നിലതെറ്റി. മാത്യൂസിന്‍െറ കൈകളില്‍ ഒതുങ്ങി പുറത്താകുമ്പോള്‍ ഒരു സിക്സറും എട്ട് ബൗണ്ടറിയുമടക്കം 107 പന്തില്‍ 78 റണ്‍സ് കോഹ്ലിയെടുത്തിരുന്നു. അപ്പോഴും രാഹുല്‍ ദ്രാവിഡിനെപ്പോലെ മറുവശത്ത് നങ്കൂരമിട്ടായിരുന്നു ലോകേശ് രാഹുലിന്‍െറ പ്രകടനം.

തുടര്‍ന്നത്തെിയ രോഹിത് ശര്‍മ തുടക്കത്തിലെ പതര്‍ച്ചക്കുശേഷം ഉറച്ചുനിന്നപ്പോള്‍ ലോകേശിന് മികച്ച കൂട്ടുകാരനായി. 180 പന്തില്‍ ഒരു സിക്സും 12 ബൗണ്ടറിയുമായാണ് ലോകേശ് നാലാം ടെസ്റ്റിനിടയിലെ തന്‍െറ രണ്ടാം സെഞ്ച്വറി നേടിയെടുത്തത്. ആദ്യ ടെസ്റ്റിലെ പരാജയത്തിനു പകരംവീട്ടി ടെസ്റ്റിന് താന്‍ അനുയോജ്യനാണെന്ന് ഈ കര്‍ണാടകക്കാരന്‍ തെളിയിക്കുകയായിരുന്നു. സെഞ്ച്വറി തികച്ചശേഷം അധികനേരം രാഹുല്‍ ക്രീസില്‍ നിന്നില്ല. ദുഷ്മന്ത് ചമീരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ചണ്ഡിമല്‍ പിടിച്ച് പുറത്താകുമ്പോള്‍ രാഹുലിന്‍െറ സ്കോര്‍ 108 റണ്‍സ്. പകരക്കാരനായി ക്രീസിലത്തെിയ സ്റ്റുവര്‍ട്ട് ബിന്നി തപ്പിത്തടയുകയായിരുന്നു. രങ്കണയുടെ പന്തിന്‍െറ ടേണ്‍ മനസ്സിലാകാതെ നട്ടംതിരിഞ്ഞ ബിന്നി പെട്ടെന്ന് സ്ഥലംവിട്ടു.

മറുവശത്ത് ഉറച്ചുനിന്ന രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി വൈകാതെ തികച്ചു. ഭേദപ്പെട്ട നിലയില്‍ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമെന്ന് തോന്നിച്ചതാണ്. 87.2ാമത്തെ ഓവറില്‍ 79 റണ്‍സെടുത്ത രോഹിത് ശര്‍മ എയ്ഞ്ചലോ മാത്യൂസിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെ ആദ്യദിവസത്തെ കളിയും അവസാനിച്ചു. 19 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ് ക്രീസില്‍.
ലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ കുമാര്‍ സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റ് കൂടിയാണ് കൊളംബോയില്‍ നടക്കുന്നത്. പരിക്കേറ്റ ധവാന് പകരം മുരളി വിജയ് ടീമിലത്തെിയപ്പോള്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണിന് പകരം ഉമേഷ് യാദവിനെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.








 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story