Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയൂത്ത് ടെസ്റ്റ് ഇന്ന്...

യൂത്ത് ടെസ്റ്റ് ഇന്ന് മുതല്‍

text_fields
bookmark_border
യൂത്ത് ടെസ്റ്റ് ഇന്ന് മുതല്‍
cancel

ഗലെ: ‘ചെറുപ്പം തുളുമ്പുന്ന ടീം’ -ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ കാലുകുത്തിയത് മുതല്‍ ഇരുകൂട്ടരും പലതവണ പറഞ്ഞ വിശേഷണം. വന്‍പേരുകാരില്ലാതെ കെട്ടിപ്പടുക്കലിന്‍െറ നാളുകളിലൂടെ കടന്നുപോകുന്ന ഇരു ടീമുകള്‍ക്കും ഇത് പുതു തുടക്കം. ഇന്ത്യ വിരാട് കോഹ്ലിയുടെ പൂര്‍ണനായകത്വത്തില്‍ ആദ്യമായി ഒരു രാജ്യത്തെ നേരിടുകയാണെങ്കില്‍ ലങ്കക്കിത് അവരുടെ സുവര്‍ണ തലമുറയിലെ അവസാന കണ്ണിയായ കുമാര്‍ സംഗക്കാരയുടെ വിടപറയല്‍ വേളയാണ്. ഇന്ന് ഗല്ളെ ടെസ്റ്റില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കും മേല്‍ക്കൈയില്ല എന്ന് സ്ഥാപിക്കുന്നതിനായാണ് തുടക്കം മുതല്‍ ഇരുരാജ്യങ്ങളും പുതുരക്തം എന്ന വാദം ഉയര്‍ത്തിപ്പിടിച്ചത്. നിലവില്‍ ആരും പ്രത്യേകിച്ച് മികവുപുലര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ ചര്‍ച്ച മുഴുവനും അവര്‍ക്ക് ചെയ്യാനാകുന്നതിനെക്കുറിച്ചും അവര്‍ക്കുള്ള പ്രതിഭയെക്കുറിച്ചുമാണ്.  
പുതുകാലത്തേക്കുള്ള മാറ്റത്തിന്‍െറ പാതയിലൂടെ കൂടുതല്‍ സഞ്ചരിക്കുന്നത് ഇന്ത്യയാണ്. ഓപണിങ്ങില്‍ ടീമിലെ ഏറ്റവും പരിചയംകുറഞ്ഞ താരമായ ലോകേഷ് രാഹുലാണിറങ്ങുന്നത്. ആസ്ട്രേലിയയില്‍ നേടിയ സെഞ്ച്വറി താരത്തിന്‍െറ ആത്മവിശ്വാസമുയര്‍ത്താനുണ്ട്. മൂന്നാം നമ്പറിലാകട്ടെ ആ പൊസിഷനില്‍ ടെസ്റ്റില്‍ ഒട്ടും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത രോഹിത് ശര്‍മയാണുള്ളത്. മുരളി വിജയ് പരിക്ക് കാരണം കളത്തിലിറങ്ങാത്തത് തിരിച്ചടിയാണ്. വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ ലങ്കയെ മുറിവേല്‍പിക്കാന്‍തക്ക പ്രതിഭാധനരാണ്. അതേസമയം, ഇന്ത്യയുടെ ടോപ് ഓഡറിലെ ആറു താരങ്ങളിലാലും ശ്രീലങ്കന്‍ മണ്ണില്‍ ടെസ്റ്റ് കളിച്ചിട്ടില്ല.
ആതിഥേയനിരയില്‍ ദിമുത് കരുണരത്നെയും കൗശല്‍ സില്‍വയും അടങ്ങിയ ഓപണിങ് നിര പ്രതീക്ഷനല്‍കുന്നതാണ്. എന്നാല്‍, ജെഹാന്‍ മുബാറക്, ഉപുല്‍ തരംഗ എന്നിവര്‍ ടെസ്റ്റില്‍ ഉപയോഗപ്പെടുന്നവരാണെന്നത് തെളിയിക്കാന്‍ ഇനിയും സമയമെടുക്കും. ഈ പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെ വിരമിക്കുന്ന സംഗക്കാര, അതുവരെ വിശ്വസ്തനായി ബാറ്റിങ് ഓര്‍ഡറിന് കരുത്തുപകരും. ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ എയ്ഞ്ചലോ മാത്യൂസ് ഇന്ത്യയുടെ വിരാടിനെ അപേക്ഷിച്ച് പരിചയത്തിന്‍െറ കാര്യത്തില്‍ മുന്നില്‍തന്നെയാണ്.
പേസ് ആക്രമണത്തിലും തുല്യമാണ് ശക്തി. പരിക്ക് ലങ്കയെ ‘ആക്രമി’ച്ചെങ്കിലും ധമ്മിക പ്രസാദ്, നുവാന്‍ പ്രദീപ് എന്നിവര്‍ അവര്‍ക്ക് പ്രതീക്ഷയായുണ്ട്. രംഗന ഹെറാത്തും തരിന്ദു കൗശലും സ്പിന്‍ വിഭാഗത്തില്‍ വ്യത്യസ്തത പകരാനുണ്ട്. ഇന്ത്യ അഞ്ച് ബൗളര്‍മാരുമായാകും കളത്തിലിറങ്ങുക.സന്നാഹമത്സരത്തില്‍ തിളങ്ങിയ ഇശാന്ത് ശര്‍മയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിര ആ ആത്മവിശ്വാസത്തിനുള്ള വക നല്‍കിയിട്ടുണ്ട്. സ്പിന്‍ വിഭാഗത്തില്‍ പരിചയക്കാരായ അശ്വിനും ഹര്‍ഭജനുമിറങ്ങുമ്പോള്‍ വരുണ്‍ ആരോണും ഉമേഷ് യാദവുമാണ് ഇശാന്തിനെ പിന്തുണക്കാനുള്ളത്.
ഇന്ത്യന്‍നിരയില്‍ വിരാട് കോഹ്ലിയിലേക്കാണ് എല്ലാ കണ്ണുകളും. ക്യാപ്റ്റന്‍ എന്ന നിലയിലെ പൂര്‍ണ ചുമതല എങ്ങനെ താരം നിറവേറ്റുന്നു എന്നതിനൊപ്പം ഏറെനാളായി തുടരുന്ന റണ്‍ക്ഷാമത്തിന് അറുതിവരുമോ എന്നും കാണാന്‍ ആകാംക്ഷയിലാണ് എല്ലാവരും. ലങ്കക്ക് ഈ പരമ്പരയിലെ ഹീറോ സംഗക്കാര തന്നെയാണ്. രാജ്യം ജന്മമേകിയ ഏറ്റവും മികവുറ്റ താരങ്ങളിലൊരാള്‍ക്ക്, എക്കാലത്തെയും പ്രിയ ഗ്രൗണ്ടെന്ന് അദ്ദേഹം പറയുന്ന ഗല്ളെയില്‍ മികച്ച കളിദിനങ്ങളൊരുക്കാനാണ് ആരാധകര്‍ ഒരുങ്ങുന്നത്.  1993 ന് ശേഷം ഇവിടെ ഒരു ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല എന്ന കണക്കും ഇന്ത്യക്ക് മുന്നിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story