ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsനാൻജിങ്: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് പോരാട്ടങ്ങൾക്ക് ചൈനയിലെ നാൻജിങ്ങിൽ തിങ്കളാഴ്ച തുടക്കം. പി.വി. സിന്ധു, സൈന നെഹ്വാൾ, കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് തുടങ്ങിയ മുൻനിര താരങ്ങളുടെ റാക്കറ്റിൽ പ്രതീക്ഷകളർപ്പിച്ച് ഇന്ത്യയും കോർട്ടിൽ. ഫൈനൽ പോരാട്ടങ്ങളിൽ അടിതെറ്റുന്ന പതിവ്, സിന്ധു ഇൗ വർഷം തിരുത്തിക്കുറിച്ച് ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ ചാമ്പ്യനായി മാറുമോ. അതോ, വീണ്ടുമൊരിക്കൽ പൊരുതിവീഴുമോ?
2013ലും 2014ലും വെങ്കലം നേടിയ സിന്ധു, കഴിഞ്ഞ വർഷം ഫൈനലിൽ കടന്നെങ്കിലും ജപ്പാൻ താരം നൊസോമി ഒകുഹരക്കു മുന്നിൽ കീഴടങ്ങി. ദൈർഘ്യമേറിയ റാലികളുമായി 110 മിനിറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് ആദ്യ ലോക ചാമ്പ്യൻഷിപ്പിന് പടിവാതിൽക്കൽ സിന്ധു വീണത്. സൈന നെഹ്വാൾ സെമിയിലും പുറത്തായി.
തുടർച്ചയായി രണ്ടു സീസണിലും ഫോം നിലനിർത്തിയാണ് സിന്ധുവിെൻറ കുതിപ്പ്. ഇക്കുറി ഇന്ത്യ ഒാപൺ, കോമൺവെൽത്ത് ഗെയിംസ്, തായ്ലൻഡ് ഒാപൺ എന്നിവയിൽ ഫൈനലിൽ കടന്നെങ്കിലും കിരീടനേട്ടമില്ല. ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ സെമിയിൽ പുറത്തായി. അതേസമയം, പരിക്കുകാലം കഴിഞ്ഞ് തിരിച്ചെത്തിയ സൈന നെഹ്വാൾ ഉജ്ജ്വല ഫോമിലാണ്. കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയ താരം നിലവിൽ പത്താം റാങ്കിലാണുള്ളത്.
പുരുഷ വിഭാഗത്തിൽ അഞ്ചാം റാങ്കുകാരനായ കെ. ശ്രീകാന്ത്, 11ാം റാങ്ക് താരം എച്ച്.എസ്. പ്രണോയ്, സമീർ വർമ, സായ് പ്രണീത് എന്നിവരാണ് കളത്തിലിറങ്ങുന്നത്. പുരുഷ-വനിത ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും നാല് ഇന്ത്യൻ ടീമുകൾ മത്സരിക്കും.
വീണ്ടും സിന്ധു x ഒകുഹര
സുപ്രധാന പോരാട്ടങ്ങളിലെല്ലാം സിന്ധുവിെൻറ വഴിമുടക്കിയ ജപ്പാൻ താരം ഒകുഹരയുമായി ഇക്കുറിയും സിന്ധു മുഖാമുഖമെത്തും. ഇതുവരെ 11 തവണ ഏറ്റുമുട്ടിയപ്പോൾ 6-5ന് ഒകുഹരയാണ് മുന്നിൽ. രണ്ടാം റൗണ്ട് എൻട്രി നേടിയ സിന്ധുവിന് മൂന്നാം റൗണ്ടിൽ കൊറിയയുടെ ഒമ്പതാം റാങ്ക് താരം സങ് ജി യുൻ ആവും എതിരാളി. ക്വാർട്ടർ ഫൈനലിൽ ഒരിക്കൽകൂടി സിന്ധു-ഒകുഹര പോരാട്ടത്തിന് ലോക ചാമ്പ്യൻഷിപ് വേദിയാവും.
സൈന x കരോലിൻ
രണ്ടു തവണ ലോകചാമ്പ്യനായ കരോലിൻ മരിനും സൈന നെഹ്വാളും ക്വാർട്ടറിൽ ഏറ്റുമുട്ടിയേക്കും. രണ്ടാം റൗണ്ടിൽ തുർക്കിയുടെ അലിയെ ദിമിർബാഗാണ് സൈനയുടെ എതിരാളി. മൂന്നാം റൗണ്ടും കടന്ന് മുന്നേറിയാൽ ക്വാർട്ടറിൽ സൈന x കരോലിന പത്താം പോരാട്ടമാവും. നിലവിൽ സൈനക്ക് അഞ്ചും കരോലിനക്ക് നാലും ജയമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.