യൂത്ത് ഒളിമ്പിക്സ്: മനു ഭാകറും ജെറമി ലാലും സ്വർണം നേടി
text_fieldsബ്വേനസ് എയ്റിസ്: എട്ടുവർഷത്തെ ഇന്ത്യയുടെ സുവർണ കാത്തിരിപ്പിന് ഒറ്റദിനത്തിൽ സാക്ഷാത്കാരം. യൂത്ത് ഒളിമ്പിക്സിൽ ഇരട്ട സ്വർണവുമായി ഒറ്റദിനം കൊണ്ട് ഇന്ത്യ ചരിത്രമെഴുതി. ആൺകുട്ടികളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിൽ 15കാരൻ ജെറമി ലാൽറിനുംഗ സ്വർണമണിഞ്ഞ് രാജ്യത്തിെൻറ ആദ്യ യൂത്ത് ഒളിമ്പിക്സ് സ്വർണനേട്ടക്കാരനായി മാറിയതിനു പിന്നാലെ ഷൂട്ടിങ്ങിൽ വിസ്മയ താരം മനു ഭാകറും സുവർണമണിഞ്ഞു.
ആൺകുട്ടികളുെട 62 കിലോ വിഭാഗത്തിലാണ് 274 കിലോ ഉയർത്തി ജെറമി ലാൽ ഒന്നാമതെത്തി. സ്നാച്ചിൽ 124ഉം ക്ലീൻ ആൻഡ് ജർക്കിൽ 150ഉം കിലോയാണ് ഉയർത്തിയത്. ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി മെഡൽ ഫേവറിറ്റായി അർജൻറീനയിലെ യൂത്ത് ഒളിമ്പിക്സിനെത്തിയ ഇന്ത്യൻ കൗമാരക്കാരൻ പ്രതീക്ഷകൾ തെറ്റിച്ചില്ല. തുർക്കിയുടെ ടോപ്തസ് കാനർ വെള്ളിയും (263 കിലോ) കൊളംബിയയുടെ വിയ്യാർ എസ്തിവൻ (260) വെങ്കലവും നേടി.
ശേഷം നടന്ന നടന്ന ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റളിൽ 236.5 പോയൻറ് നേടിയാണ് മനു ഭാകർ ഇന്ത്യയുടെ രണ്ടാം സ്വർണത്തിന് ഉടമയായത്. റഷ്യക്കാരി ലാന എനിനക്കാണ് വെള്ളി. ലോകകപ്പിൽ റെക്കോഡ് പ്രകടനത്തോടെ ഇരട്ട സ്വർണം നേടി വിസ്മയ താരമായി മാറിയ മനു ഭാകർ, കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി സ്വർണമണിഞ്ഞിരുന്നു. യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ പതാകവാഹക കൂടിയായിരുന്നു 16കാരിയായ മനു.
ഇൗ മാസം ആറിന് കൊടിയേറിയ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽനേട്ടം ഇതോടെ അഞ്ചായി. ഷൂട്ടിങ്ങിൽ തുഷാർമാനെയും മെഹുലി ഘോഷും 10 മീ. എയർ റൈഫിളിൽ വെള്ളി നേടി. ജൂഡോയിൽ താങ്ജം ദബായിലൂടെയാണ് മൂന്നാം വെള്ളിയെത്തിയത്. 2010ലെ പ്രഥമ യൂത്ത് ഒളിമ്പിക്സിൽ ആറു വെള്ളിയും രണ്ടു വെങ്കലവും 2014ൽ ഒരു വെള്ളിയും ഒരു വെങ്കലവുമായിരുന്നു ഇന്ത്യയുടെ നേട്ടം.
കഴിഞ്ഞ ദിവസം നടന്ന ഹോക്കിയിൽ ഇന്ത്യ ഒാസ്ട്രിയയെ 9-1ന് വീഴ്ത്തി. ബാഡ്മിൻറണിൽ ലക്ഷ്യ സെൻ യുക്രെയ്ൻ താരത്തെ വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നു. ബൾഗേറിയൻ ഒാപൺ ചാമ്പ്യനാണ് ഇൗ 17കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.