ഋഷിരാജ് സിങ്, ബിഗ് സല്യൂട്ട്, ആ നന്മക്ക്...
text_fieldsതിരുവനന്തപുരം: ജില്ല അത്ലറ്റിക് മീറ്റിൽ നടത്ത മത്സരത്തിനിറങ്ങുമ്പോൾ അപമാനവും നാണക്കേടും കൊണ്ട് തലകുനിഞ്ഞ അവസ്ഥയിലായിരുന്നു ഷിജിലയും സ്റ്റലീനയും. എല്ലാവരും മുന്തിയ ഇനം സ്പൈക്കുകളിട്ട് ട്രാക്കിൽ നിൽക്കുമ്പോൾ നഗ്നപാദങ്ങളിൽ നോക്കിനിൽക്കേണ്ട ഗതികേട്. ട്രാക്ക് പരിപാലകരുടെ കുത്തുവാക്കുകളും എതിരാളികളുടെ മുനവെച്ചുള്ള കള്ളച്ചിരികളും നന്നേ വേദനിപ്പിച്ചെങ്കിലും അതൊന്നും കണ്ണീരായി പുറത്തുവരരുതേ എന്ന പ്രാർഥനയായിരുന്നു മനസ്സുനിറയെ. ഒപ്പം ഒരുതവണയെങ്കിലും സിന്തറ്റിക് ട്രാക്കിൽ മത്സരിക്കണമെന്ന മോഹവും.
ഇല്ലായ്മകളിൽനിന്ന് മത്സരിക്കാനെത്തിയ ഇരുവരുടെയും നിറകണ്ണുകൾക്ക് മുന്നിൽ അവസാനം ചട്ടങ്ങൾ മറക്കാൻ സംഘാടകർ തയാറായതോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. പെൺകുട്ടികളുടെ അണ്ടർ-16 വിഭാഗം നടത്തത്തിൽ അരുമാനൂർ എം.വി.എച്ച്.എസ്.എസിലെ ഷിജില ഒന്നാമതും സ്റ്റലീന മൂന്നാമതുമെത്തി. ഒടുവിൽ എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിെൻറ അപ്രതീക്ഷിത സമ്മാനവും.
ഷൂ ഇല്ലാത്ത ഇരുവരെയും സിന്തറ്റിക് ട്രാക്കിൽ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സംഘാടകർ. മാതാപിതാക്കൾ മത്സ്യത്തൊഴിലാളികളാണെന്നും ഷൂ വാങ്ങുനുള്ള കാശില്ലെന്നും കോച്ച് സജീവ് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതിനിടയിലാണ് പതിവ് പ്രഭാതസവാരിക്കായി ഋഷിരാജ് സിങ് സ്റ്റേഡിയത്തിൽ എത്തിയത്. സംഘാടകരുടെയും കോച്ചിെൻറയും വാദങ്ങൾ മാറിനിന്ന് കേട്ട അദ്ദേഹം പക്ഷേ സംഭവത്തിൽ ഇടപെട്ടില്ല.
ഷിജിലയുടെയും സ്റ്റലീനയുടെയും കണ്ണീരിന് മുമ്പിൽ ഒടുവിൽ സംഘാടകരുടെ മനസ്സുമാറി. മത്സരം തുടങ്ങിയതുമുതൽ ഷിജിലയായിരുന്നു ഒന്നാമത്. കാലിൽ മുറിവേറ്റിട്ടും പതറാതെ നടന്ന് സ്റ്റലീന മൂന്നാമതുമെത്തി. സംഘാടകരുടെ അഭ്യർഥന പ്രകാരം വിജയികൾക്ക് ഋഷിരാജ് സിങ് തന്നെ മെഡലുകൾ സമ്മാനിച്ചു. ഇരുവർക്കും താൻ ഷൂ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉച്ചയോടെ കോച്ച് സജീവിനെയും താരങ്ങളെയും ഓഫിസിലേക്ക് വിളിച്ചുവരുത്തിയ അദ്ദേഹം ഇരുവർക്കും ഇഷ്ട ഷൂ വാങ്ങാൻ 10,000 രൂപ വീതം നൽകി. സമാപന സമ്മേളനത്തിൽ ഡോ. എ. സമ്പത്ത് എം.പിയാണ് ഇരുവർക്കും ഋഷിരാജ് സിങ് സമ്മാനിച്ച ഷൂ വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.