ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന് തുടർച്ചയായ 20ാം കിരീടം
text_fieldsസംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിന് ഓവറോൾ കിരീടം. സീനിയർ വിഭാഗത്തിലെ മിന്നും പ്രകടനത്തിെൻറ മികവിലായിരുന്നു നേട്ടം. ദേശീയ സ്കൂൾ മീറ്റിൽ മൂന്നുവർഷം മുമ്പ് നിർത്തലാക്കിയ ഓവറോൾ കിരീടം ഇക്കുറി പുനരാരംഭിച്ചപ്പോൾ കേരളത്തെ വെല്ലാൻ ആരുമില്ല. തുടർച്ചയായി 20ാം തവണയാണ് കൗമാര കായികമേളയിലെ ഈ നേട്ടം. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കേരളം 273 പോയൻറ് നേടിയപ്പോൾ, രണ്ടാമതുള്ള മഹാരാഷ്ട്രക്ക് 247 പോയൻറാണുള്ളത്. സീനിയർ വിഭാഗം പെൺകുട്ടികളിൽ റിലേ ഉൾപ്പെടെ നാല് സ്വർണം നേടിയ കേരളത്തിെൻറ ആൻസി സോജൻ മികച്ച താരമായി. നേരത്തെ, സബ്ജൂനിയർ-ജൂനിയർ വിഭാഗങ്ങളിൽ കേരളം ഏറെ പിന്നിലായിരുന്നു. സീനിയർ വിഭാഗത്തിൽ മികച്ച ലീഡുമായി മുന്നേറിയാണ് ഓവറോൾ ചാമ്പ്യൻപട്ടം ചൂടിയത്.
‘സീനിയേഴ്സ്’ ഒടുവിൽ പൊളിച്ചടുക്കി
സംഗ്രൂർ (പഞ്ചാബ്): അനിയന്മാരും അനിയത്തിമാരും അൽപം പിറകിലായെങ്കിലും ‘സീനിയേഴ്സ്’ ഒടുവിൽ പൊളിച്ചടുക്കി. സീനിയർ വിഭാഗത്തിലെ മിന്നും താരങ്ങളുടെ ഉജ്ജ്വല നേട്ടത്തിനൊടുവിലാണ് തുടർച്ചയായ 20ാം തവണയും കൗമാര കായിക മേളയിൽ കേരളത്തിെൻറ ഓവറോൾ നേട്ടം. സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാമതായിരുന്ന ഹരിയാന ഓവറോൾ നേട്ടത്തിൽ (241) മൂന്നാം സ്ഥാനത്തായി. സീനിയർ വിഭാഗത്തിൽ 159 പോയൻറാണ് കേരളം വാരിയത്. സീനിയർ പെൺകുട്ടികളിൽ 101 പോയൻറുമായി മലയാളിപ്പട മുന്നിലെത്തി. സീനിയർ ആൺകുട്ടികളിൽ മഹാരാഷ്ട്രക്ക് പിറകിൽ രണ്ടാമതായി (58 പോയൻറ്). ആൺകുട്ടികളിൽ മഹാരാഷ്ട്രയുടെ ഷിർസെ തേജസും പെൺകുട്ടികളിൽ കേരളത്തിെൻറ ആൻസി സോജനും മേളയിലെ മികച്ച താരങ്ങൾ. 110 മീറ്റർ ഹർഡിൽസിലെ റെക്കോഡ് പ്രകടനമാണ് ഷിർസെക്ക് മികച്ച താരപദവി നേടിക്കൊടുത്തത്. ലോങ് ജംപിൽ 18 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത മികവ് ആൻസിക്ക് തുണയായി.
ശുഭദിനം
കിരീടം ഏറക്കുറെ ഉറപ്പിച്ചായിരുന്നു ദേശീയ സ്കൂൾ കായികമേളയിലെ സീനിയർ വിഭാഗം മത്സരങ്ങളുടെ അവസാന ദിനം കേരളം വാർ ഹീറോസ് സ്റ്റേഡിയത്തിൽ ഇറങ്ങിയത്. ആറ് ഫൈനലുകളാണ് അവസാനദിനം നടന്നത്. രണ്ടുവീതം സ്വർണവും വെള്ളിയും വെങ്കലവും കേരളം നേടി. എട്ട് സ്വർണവും ആറു വെള്ളിയും 10 വെങ്കലവും ആണ് സീനിയർ വിഭാഗത്തിലെ സമ്പാദ്യം. സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മൂന്ന് സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമായിരുന്നു നേടാനായത്. അവസാനദിനം മഹാരാഷ്ട്രക്ക് സ്വർണം കിട്ടരുതേ എന്നായിരുന്നു കേരള ക്യാമ്പിന് പ്രാർഥന. എന്നാൽ, ആൺകുട്ടികളുടെ 800 മീറ്ററിൽ ഗദാദെ പ്രകാശ് സ്വർണം നേടി കൊടുത്തു. അഭിഷേക് മാത്യു മൂന്നാം സ്ഥാനത്തോടെ നിർണായകമായ നാല് പോയൻറ് കേരളത്തിന് സമ്മാനിച്ചു. പിന്നീടുള്ള ഇനങ്ങളിൽ ഒന്നും മഹാരാഷ്ട്രക്ക് കരുത്തുകാട്ടാനായില്ല. പെൺകുട്ടികളുടെ 800 മീറ്ററിൽ പ്രിസ്കില്ല ഡാനിയേൽ വെങ്കലം നേടി. ഇതേയിനത്തിൽ സി. ചാന്ദ്നി അഞ്ചാമതായി.
ആൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിലായിരുന്നു അടുത്ത മത്സരം. കേരളത്തിനെ രണ്ടാം സ്ഥാനത്താക്കി തമിഴ്നാട് പൊന്നണിഞ്ഞു. കേരളത്തിനായി മുഹമ്മദ് സജീൻ, ആകാശ് എം. വർഗീസ്, മുഹമ്മദ് ഷനൂബ്, ആർ.കെ. സൂര്യജിത്ത് എന്നിവരാണ് ഓടിയത്. പെൺകുട്ടികളിൽ എ. എസ് സാന്ദ്ര, പി.ഡി. അഞ്ജലി ആൻ റോസ് ടോമി, ആൻസി സോജൻ എന്നിവരടങ്ങിയ സംഘം സ്വർണത്തിലേക്ക് ബാറ്റൺ കൈമാറിയതോടെ കേരളം കിരീടം ഉറപ്പിച്ചു. സ്പ്രിൻറ് ഡബിളിലും ലോങ് ജംപിലും സ്വർണം നേടിയ ആൻസിയുടെ നാലാം സ്വർണമായിരുന്നു ഇത്. അവസാനമായി നടന്ന 4 x 400 മീറ്റർ റിലേയിൽ ആൺകുട്ടികളിൽ കേരളം സ്വർണവും പെൺകുട്ടികളിൽ വെള്ളിയും സ്വന്തമാക്കി. ആൺകുട്ടികളുടെ 4 x 400 മീറ്റർ റിലേയിൽ മൂന്നാം ലാപ്പിൽ ഓടിയ ആർ. ഹരിശങ്കറിെൻറ കുതിപ്പാണ് അവസാന ലാപ്പിൽ എ. രോഹിത്തിന് എളുപ്പത്തിൽ ഫിനിഷ് ചെയ്യാൻ സഹായകമായത്. എം. മനൂപും ജിതിൻ രാജുമായിരുന്നു ടീമിലുണ്ടായിരുന്ന മറ്റുള്ളവർ. അവസാനം നടന്ന പെൺകുട്ടികളുടെ റിലേയിൽ കർണാടകയുടെ അന്താരാഷ്ട്ര താരം പ്രിയ എച്ച്. മോഹെൻറ തകർപ്പൻ ഫിനിഷ് കേരളത്തിന് സ്വർണം നിഷേധിച്ചു. എ.എസ്. സാന്ദ്ര, അയോക്ഷ സുദേവൻ, ട്രീസ മാത്യു, ഗൗരി നന്ദന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
ഓവറോൾ പോയൻറ്
1 കേരളം 273
2 മഹാരാഷ്ട്ര 247
3 ഹരിയാന 241
4 തമിഴ്നാട് 203
5 ഉത്തർപ്രദേശ് 155.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.