Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightറിയോ ഒളിമ്പിക്സ്:...

റിയോ ഒളിമ്പിക്സ്: 20ഓളം രാജ്യങ്ങള്‍ക്ക് മൂന്നില്‍ താഴെ അംഗങ്ങളുടെ ടീം

text_fields
bookmark_border
ഒളിമ്പിക്സിലെ പ്രധാന മെഡല്‍വേട്ടക്കാര്‍ ആരെന്നു ചോദിച്ചാല്‍ എല്ലാവരും എളുപ്പം ഉത്തരം പറയും. അമേരിക്ക, റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്‍, ആസ്ട്രേലിയ, ഫ്രാന്‍സ് എന്നിങ്ങനെ. എന്നാല്‍, അതിമോഹങ്ങളൊന്നുമില്ലാതെ ‘പങ്കെടുക്കലാണ് പ്രധാനം’ എന്ന മുദ്രാവാക്യം പാലിച്ചത്തെുന്ന കൊച്ചുകൊച്ചു സംഘങ്ങളുണ്ട്. ദേശീയ പതാക വഹിക്കുന്നയാളല്ലാതെ പിന്നില്‍ നില്‍ക്കാന്‍ ഒരാള്‍പോലുമില്ലാതെ ലോക കായിക ഭൂപടത്തില്‍ സാന്നിധ്യമറിയിക്കാനത്തെുന്ന രാജ്യവും ബ്രസീലിലുണ്ടാകും. ടുവാലു എന്നാണ് രാജ്യത്തിന്‍െറ പേര്. ദക്ഷിണ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യം.

 26 ച. കിലോമീറ്റര്‍ വലുപ്പമുള്ള രാജ്യത്തെ ആകെ ജനസംഖ്യ 10,600 മാത്രം. അവിടത്തെ പ്രമുഖ ഫുട്ബാള്‍ താരമായ എറ്റിമോണി തിമുവാനിയാണ് റിയോയില്‍ 100 മീറ്ററില്‍ ഓടാന്‍ വരുന്നത്. 2008ല്‍ ബെയ്ജിങ്ങിലായിരുന്നു ഒമ്പതു ദ്വീപുകളുടെ കൂട്ടമായ ഈ രാജ്യം അരങ്ങേറ്റം കുറിച്ചത്. അന്നും കഴിഞ്ഞ തവണ ലണ്ടനിലും മൂന്നു പേരെ പങ്കെടുപ്പിച്ചിരുന്നെങ്കിലും ഇത്തവണ ഒരാള്‍ക്ക് മാത്രമാണ് യോഗ്യത ലഭിച്ചത്. രണ്ടു മത്സരാര്‍ഥികളെ  അയക്കുന്ന ഒമ്പത് രാജ്യങ്ങളുണ്ട്. ഭൂട്ടാന്‍, ഛാദ്, ഡൊമിനിക്ക, ഇക്വറ്റോറിയല്‍ ഗിനി, ലൈബീരിയ, മോറിത്താനിയ, നഊറു, സോമാലിയ, സ്വാസിലന്‍ഡ് എന്നിവയാണിവ.

ഭൂട്ടാന്‍ അവരുടെ ദേശീയ ഇനമായ അമ്പെയ്ത്തില്‍ മത്സരിക്കാനാണ് രണ്ടു വനിതകളെ അയക്കുന്നത്. 1984 മുതല്‍ മാത്രം ഒളിമ്പിക് പ്രാതിനിധ്യമുള്ള ഭൂട്ടാന്‍ അന്ന് ആറുപേരെ പങ്കെടുപ്പിച്ചെങ്കിലും 1996 മുതല്‍ രണ്ടംഗ സംഘമാണ് പതാക പിടിക്കാന്‍ എത്തുന്നത്. മുകളില്‍ പറഞ്ഞ രാജ്യങ്ങളൊന്നും തന്നെ ഇതുവരെ മെഡല്‍പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. മൂന്നു പേരെ മാത്രം അയക്കുന്ന രാജ്യങ്ങളാണ് അഫ്ഗാനിസ്താന്‍, ബെലീസ്, ഗാംബിയ, ദക്ഷിണ സുഡാന്‍ തുടങ്ങിയവ. ആഭ്യന്തര സംഘര്‍ഷത്തിനൊടുവില്‍ 2011ല്‍ സുഡാനില്‍നിന്ന് സ്വാതന്ത്ര്യം നേടി പുതിയ രാജ്യമായ ദക്ഷിണ സുഡാന്‍ ഇതാദ്യമായാണ് ഒളിമ്പിക്സില്‍ മത്സരിക്കുന്നത്. കൊസോവേയാണ് ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കുന്ന മറ്റൊരു രാജ്യം.

അതേസമയം, 14ാം ഒളിമ്പിക്സിനത്തെുന്ന അഫ്ഗാനിസ്താന്‍ സ്വന്തം പേരില്‍ രണ്ടു വെങ്കല മെഡലുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 2008ലും 2012ലും തൈക്വാന്‍ഡോയില്‍ റൂഹുല്ല നിക്പായിയാണ് രാജ്യത്തിന്‍െറ അഭിമാനമായത്. റിയോയില്‍ മത്സരിക്കുന്ന 206 രാജ്യങ്ങളില്‍ 75ഓളം ഇതുവരെ ഒരു മെഡല്‍പോലും നേടാത്തവരാണ്. കഴിഞ്ഞ തവണ ലണ്ടനില്‍ 204 രാജ്യങ്ങള്‍ പങ്കെടുത്തതില്‍ 85 രാജ്യങ്ങള്‍ മാത്രമാണ് മെഡല്‍പട്ടികയില്‍ ഇടംപിടിച്ചത്. ഏറ്റവും വലിയ സംഘത്തെ പങ്കെടുപ്പിക്കുന്നത് അമേരിക്കയാണ്. 292 വനിതകള്‍ ഉള്‍പ്പെടുന്ന 555 അംഗ സംഘമാണ് സ്വന്തം ഭൂഖണ്ഡം വിട്ട് തെക്കോട്ട് യാത്ര ചെയ്യുന്നത്. 30 ഇനങ്ങളില്‍ അവര്‍ മത്സരിക്കുന്നു. 1976ലും ’88ലുമൊഴിച്ച് പങ്കെടുത്ത മേളകളിലെല്ലാം ഒന്നോ രണ്ടോ സ്ഥാനത്തത്തെിയ കായികശക്തിയാണ് അമേരിക്ക. കഴിഞ്ഞ തവണ ലണ്ടനില്‍ 46 സ്വര്‍ണമുള്‍പ്പെടെ 103 മെഡലുകളായിരുന്നു അമേരിക്കയുടെ സമ്പാദ്യം.

ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഒളിമ്പിക്സിനയക്കുന്നത് (119). ചൈനക്ക് പുറംരാജ്യത്തെ ഒളിമ്പിക്സിന് അയക്കുന്ന ഏറ്റവും വലിയ കായിക സംഘമാണ് ഇത്തവണ- 416 പേര്‍. കൂടുതലും വനിതകള്‍-256. 14കാരി നീന്തല്‍ താരം അല്‍ യാന്‍ഹാന്‍ മുതല്‍ 39കാരന്‍ ഷൂട്ടര്‍ ചെന്‍യിങ് വരെ ടീമിലുണ്ട്. മെഡല്‍പട്ടികയില്‍ ലണ്ടനില്‍ അമേരിക്കക്കു പിറകില്‍ രണ്ടാം സ്ഥാനത്തത്തെിയ ചൈന 38 സ്വര്‍ണം ഉള്‍പ്പെടെ 88 മെഡലാണ് നേടിയത്.
ആതിഥേയരായ ബ്രസീലിനും വലിയ സംഘമുണ്ട്. 209 വനിതകള്‍ ഉള്‍പ്പെടെ 462 കായികതാരങ്ങളടങ്ങുന്നതാണ് മഞ്ഞപ്പട. ആതിഥേയരെന്ന നിലയില്‍ എല്ലാ ഇനങ്ങളിലും മത്സരിക്കാന്‍ സാധിക്കുന്നതിനാലാണ് സംഘം വലുതായത്. 2008ല്‍ ലണ്ടനിലയച്ചതായിരുന്നു ഇതുവരെ ഏറ്റവും വലിയ ബ്രസീല്‍ ടീം -277 പേര്‍. ജര്‍മനി -371, ഫ്രാന്‍സ് -369, ബ്രിട്ടന്‍ -331, ജപ്പാന്‍ -326 എന്നിവയാണ് മറ്റു വലിയ ടീമുകള്‍. റഷ്യ 387 അംഗ സംഘത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തേജക വിവാദത്തത്തെുടര്‍ന്ന് അംഗബലത്തില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiario olympics
Next Story