Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജിത്ത് മഹേശ്വരിക്കും ജിന്‍സണ്‍ ജോണ്‍സനും ധരംബീര്‍ സിങ്ങിനും ഒളിമ്പിക്സ് യോഗ്യത

text_fields
bookmark_border
  • അത് ലറ്റിക്സില്‍ 39 പേര്‍ റിയോയിലേക്ക്
രഞ്ജിത്ത് മഹേശ്വരിക്കും ജിന്‍സണ്‍ ജോണ്‍സനും ധരംബീര്‍ സിങ്ങിനും ഒളിമ്പിക്സ് യോഗ്യത
cancel
camera_alt??????? ????????

ബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍നിന്ന് നാലാം ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയിലൂടെ ഒളിമ്പിക്സ് അത്ലറ്റിക്സ് മത്സരത്തിനുള്ള അവസാന ടിക്കറ്റ് ഇന്ത്യയുടെ മൂന്നു പേര്‍ക്കുകൂടി. ദേശീയ റെക്കോഡുമായി ട്രിപ്പ്ള്‍ ജംപില്‍ മലയാളിയായ രഞ്ജിത് മഹേശ്വരിയും പുരുഷ വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ ഹരിയാനയുടെ ധരംബീര്‍ സിങ്ങും റിയോ ഒളിമ്പിക്സിനുള്ള യോഗ്യത നേടി. 800 മീറ്ററില്‍ ഹൈദരാബാദിലെ മീറ്റില്‍ നഷ്ടമായ ഒളിമ്പിക്സ് യോഗ്യത ബംഗളൂരുവില്‍നിന്ന് നേടിയെടുത്ത് കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണും റിയോയിലേക്ക്.

പുരുഷ വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ജിന്‍സണ്‍ ജോണ്‍സണ്‍ ഒളിമ്പിക്സ് യോഗ്യത നേടിയത്. ഒരു മിനിറ്റ് 46 സെക്കന്‍ഡാണ് ഒളിമ്പിക്സ് യോഗ്യത. 1:45.98 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സെക്കന്‍ഡിലൊരംശത്തിന്‍െറ വ്യത്യാസത്തില്‍ ജിന്‍സണ്‍ തന്‍െറ ഒളിമ്പിക്സ് സ്വപ്നം യഥാര്‍ഥ്യമാക്കിയത്. 800 മീറ്ററില്‍ ഇന്ത്യന്‍ ട്രാക്കില്‍ 1:46.00 സെക്കന്‍ഡിനുള്ളില്‍ സമയം കണ്ടത്തെിയ ആദ്യ ഇന്ത്യന്‍ താരം കൂടിയായി ജിന്‍സണ്‍. 800 മീറ്ററില്‍ ഇന്ത്യന്‍ താരത്തിന്‍െറ മികച്ച രണ്ടാമത്തെ സമയമാണ് ജിന്‍സണ്‍ തിങ്കളാഴ്ച കുറിച്ചത്. 40 വര്‍ഷം മുമ്പ് മോണ്‍ട്രിയല്‍ ഒളിമ്പിക്സിസില്‍ ശ്രീരാം സിങ് കുറിച്ച 1:45.77 സെക്കന്‍ഡാണ് നിലവിലെ ദേശീയ റെക്കോഡ്.

തിങ്കളാഴ്ചത്തെ വനിതാ വിഭാഗം ലോങ്ജംപ് മത്സരത്തിലും 6.66 മീറ്ററെന്ന തന്‍െറ കരിയറിലെ മികച്ച പ്രകടനം നടത്തിയെങ്കിലും മലയാളിയായ വി. നീനക്ക് ഒളിമ്പിക്സ് യോഗ്യത നേടാനായില്ല. 6.70 മീറ്ററിന്‍െറ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് നാലു സെന്‍റിമീറ്ററിന്‍െറ വ്യത്യാസത്തിലാണ് നീനക്ക് നഷ്ടമായത്. സ്വന്തം പേരിലുള്ള 20.66 സെക്കന്‍ഡിന്‍െറ ദേശീയ റെക്കോഡ് മറികടന്നാണ് പുരുഷ വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ ധരംബീര്‍ സിങ് ഒളിമ്പിക്സ് യോഗ്യത നേടിയത്. 20.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് 20.50 സെക്കന്‍ഡിന്‍െറ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കും കടന്ന് ദേശീയ റെക്കോഡും തിരുത്തിയാണ് ധരംബീര്‍ തിളങ്ങിയത്. 2015 ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച റെക്കോഡാണ് ധരംബീര്‍ ബംഗളൂരുവില്‍ തിരുത്തിയത്.

തിങ്കളാഴ്ച നടന്ന നാലാം ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ ഉച്ചക്കുശേഷം രഞ്ജിത് മഹേശ്വരിയിലായിരുന്നു ഏവരുടെയും ശ്രദ്ധ. ട്രിപ്പ്ള്‍ജംപില്‍ ഓരോ തവണയും രഞ്ജിത് ചാടുമ്പോള്‍ നിര്‍ത്താത്ത കൈയടിയുമായി ഗാലറിയില്‍നിന്ന് പിന്തുണ ലഭിച്ചു. ആദ്യം തന്നെ 16.75 മീറ്റര്‍ ചാടി രഞ്ജിത് ട്രിപ്പ്ള്‍ ജംപിലെ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കായ 16.85 മീറ്ററിന്‍െറ അടുത്തത്തെി. അടുത്ത ചാട്ടത്തില്‍ 16.93 മീറ്ററിന്‍െറ ദൂരം കണ്ടത്തെി ഒളിമ്പിക്സ് യോഗ്യതയും മറികടന്നു. തുടര്‍ന്നുള്ള ചാട്ടത്തിലാണ് 17.30 മീറ്ററിന്‍െറ റെക്കോഡ് പ്രകടനം. 2016 ജൂണ്‍ എട്ടിന് ലഖ്നോവില്‍ ഹര്‍പ്രീത് സിങ് കുറിച്ച 17.17 മീറ്ററിന്‍െറ ദേശീയ റെക്കോഡാണ് രഞ്ജിത് മഹേശ്വരി മറികടന്നത്. തന്‍െറ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് മൂന്നാം തവണ രഞ്ജിത് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.

ട്രിപ്പ്ള്‍ ജംപില്‍ മലയാളിയായ രാകേഷ് ബാബു മത്സരിച്ചിരുന്നെങ്കിലും 16.26 മീറ്ററേ ചാടാനായുള്ളൂ. നേരത്തേ 24 പേര്‍ അത്ലറ്റിക്സില്‍ ഇന്ത്യയില്‍നിന്ന് ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. ഞായറാഴ്ച നടന്ന മൂന്നാമത് ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ 4x400 മീറ്റര്‍ പുരുഷ-വനിത ടീമുകളും യോഗ്യത നേടി. രണ്ടു റിലേ ടീമുകളിലെ 12 പേരും തിങ്കളാഴ്ച നാലാം ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ വ്യക്തിഗത ഇനങ്ങളില്‍ യോഗ്യത നേടിയ മൂന്നു പേരും ഉള്‍പ്പെടെ 39 പേരാണ് അത്ലറ്റിക്സില്‍ ഇന്ത്യക്കായി റിയോയില്‍ മത്സരിക്കുക. തിങ്കളാഴ്ചയോടെ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സമയപരിധി അവസാനിച്ചു. 4x100 മീറ്റര്‍ ഓട്ടത്തില്‍ വനിതാ ടീമിന് യോഗ്യത നേടാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story