800 മീറ്ററിൽ ടിൻറു ലൂക്ക സെമി കാണാതെ പുറത്ത്
text_fieldsറിയോ: ഒളിമ്പിക്സ് ട്രാക്കില്‍ വീണ്ടും പരാജയമായി മലയാളി താരം ടിന്‍റു ലൂക്ക. വനിതകളുടെ 800 മീറ്റര്‍ ഹീറ്റ്സിലിറങ്ങിയ ടിന്‍റു ആറാമതായാണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 64 പേരുടെ പട്ടികയില്‍ 29ാം സ്ഥാനം. മൂന്നാം ഹീറ്റ്സില്‍ മത്സരിച്ച ഇന്ത്യന്‍ താരം 2 മിനിറ്റ് 00.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തു. പതിവുപോലെ ആദ്യ 400 മീറ്ററില്‍ സ്പ്രിന്‍റ് റേസുമായി കുതിച്ചുപാഞ്ഞ ടിന്‍റുവായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍, അവസാന 200 മീറ്ററില്‍ ഓരോരുത്തരായി മറികടന്ന് മുന്നേറിയപ്പോള്‍ ഇന്ത്യന്‍ താരത്തിന്‍െറ ഓട്ടം പിന്നോട്ടായി.
സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സെലിന ബുഷല്‍ (1:59.00 മി), കെനിയയുടെ മാര്‍ഗരറ്റ് വാംബുയി (1:59.66 മി) എന്നിവരാണ് ടിന്‍റുവിനൊപ്പം മത്സരിച്ച് ഒന്നും രണ്ടും സ്ഥാനക്കാരായി യോഗ്യത നേടിയത്. ഒന്നാം ഹീറ്റ്സില്‍ ആദ്യമത്തെിയ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ലിന്‍സി ഷാര്‍പിനെക്കാള്‍ (2:00.83മി) മികച്ച പ്രകടനം ടിന്‍റുവിന് കാഴ്ചവെക്കാനായെങ്കിലും സെമി യോഗ്യത നേടാനായില്ല. എട്ട് ഹീറ്റ്സില്‍ നിന്നുള്ള ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ഇതോടെ, ട്രാക്കില്‍ ഇന്ത്യയുടെ വ്യക്തിഗത പ്രകടനങ്ങള്‍ അവസാനിച്ചു. പുരുഷ-വനിതാ വിഭാഗം 4x400 മീറ്റര്‍ റിലേ മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.