Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്രതിഭയുടെ...

പ്രതിഭയുടെ പൊന്നുരുക്കുന്ന ടീച്ചര്‍

text_fields
bookmark_border
പ്രതിഭയുടെ പൊന്നുരുക്കുന്ന ടീച്ചര്‍
cancel


കോഴിക്കോട്: ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ വെയിലിന് പതിവിന് വിപരീതമായി തണുപ്പായിരുന്നു. മൂടിക്കെട്ടിയ ആകാശത്തിനു കീഴില്‍ തന്‍െറ ശിഷ്യരുടെ പോരാട്ടം കണ്ടിരുന്ന ഷിബി മാത്യുവിന്‍െറ മനസ്സ് തിളച്ചുമറിയുകയായിരുന്നു പക്ഷേ. വേലിക്കപ്പുറം മൂന്നാം ക്ളാസുകാരന്‍ മകന്‍ അമ്മയുടെ അടുത്തേക്ക് വരാന്‍ വാശിപിടിക്കുന്നു. കൂട്ടത്തിലുള്ളവര്‍ എന്തു പറഞ്ഞിട്ടും ആള്‍ക്ക് ഗ്രൗണ്ടിനകത്ത് വരണം, അമ്മ തന്നെ പറഞ്ഞിട്ടും അടങ്ങുന്നില്ല. ഒടുവില്‍ ആരോ പറഞ്ഞു, എടാ നിന്‍െറ അമ്മ കേരളത്തിലെ ഏറ്റവും നല്ല കോച്ചാണിപ്പോള്‍. നീ ഇങ്ങനെ ബഹളമുണ്ടാക്കാതെ. ഉടനത്തെി മറുപടി, ‘അമ്മയാ, ഏറ്റവും നല്ല കോച്ചാ... അതിനിപ്പ എന്താ?’
ഏഴു വയസ്സുകാരനായ ആ മകനറിയില്ലല്ളോ കായിക കേരളത്തിലെ വലിയ അഭിമാനങ്ങളിലൊന്നായ സംസ്ഥാന സ്കൂള്‍ മേളയിലെ ഏറ്റവും മികച്ച സ്കൂള്‍ എന്ന പദവിയിലേക്ക് മാര്‍ ബേസിലിനെ കൈപിടിച്ചുയര്‍ത്തുകയാണ് അപ്പോള്‍ അമ്മ ചെയ്യുന്നതെന്ന്. കഴിഞ്ഞ മൂന്നുവര്‍ഷമായി തുച്ഛമായ പോയന്‍റുകള്‍ക്ക് കൈവിട്ടുപോകുകയായിരുന്ന സ്കൂള്‍ കിരീടം ഇത്തവണ മാര്‍ ബേസില്‍ കൈയിലൊതുക്കുമ്പോള്‍ അതിനു പിന്നില്‍ ഷിബി മാത്യു എന്ന കോച്ചിന്‍െറ നിശ്ചയദാര്‍ഢ്യം എടുത്തുപറയണം. ഏഴും നാലും വയസ്സുള്ള മകനെയും മകളെയും സ്വന്തം അമ്മയെയേല്‍പിച്ച് സ്കൂളിലെ കുട്ടികളെ സ്വന്തം കുട്ടികളാക്കി രാവും പകലുമില്ലാതെ വിയര്‍പ്പൊഴുക്കിയതിനുള്ള പ്രതിഫലമാണ് ഷിബി ഏറ്റുവാങ്ങിയത്.
താന്‍ പഠിച്ച സ്കൂളില്‍ കഴിഞ്ഞ 16 വര്‍ഷമായി പൊരിവെയിലില്‍ പ്രതിഭയുടെ പൊന്നുരുക്കുകയാണ് ഷിബി. സംസ്ഥാന മേളയില്‍ ഒന്നുമല്ലാതിരുന്ന മാര്‍ ബേസിലിനെ മൂന്നു തവണ കിരീടം ചൂടിച്ച മിടുമിടുക്കി ടീച്ചര്‍. മകന് പേര് നല്‍കിയതുപോലും ബേസിലെന്ന്. ഇന്നലെ സ്റ്റേഡിയത്തില്‍ കണ്ടതുപോലെ, മക്കള്‍ ആഗ്രഹിക്കുന്ന നേരങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാനാകാത്തതിന്‍െറ ദു$ഖത്തെ തന്‍െറ മറ്റു ‘മക്കളുടെ’ നേട്ടം നല്‍കുന്ന ആഹ്ളാദത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് ഷിബി. ഇതിനെല്ലാം ഒപ്പംനില്‍ക്കുന്ന കുടുംബം തന്നെയാണ് കേരളത്തിലെ ചാമ്പ്യന്‍ കോച്ചായി അവരെ വളര്‍ത്തിയത്.
20ാം വയസ്സില്‍ ബേസിലിന്‍െറ കോച്ചായ കാലം മുതല്‍ എല്ലാ പിന്തുണയും നല്‍കിയ അമ്മ അന്നക്കുട്ടിയും അപ്പച്ചന്‍ മത്തായിയും വളര്‍ത്തിയെടുത്തതാണ് ഷിബിയുടെ കണ്ണുകളില്‍ തിളങ്ങുന്ന ആത്മവിശ്വാസം. ഭര്‍ത്താവ് ബെന്നിയും ഷിബിയുടെ വളര്‍ച്ചയുടെ പടവൊരുക്കി പിന്തുണയുമായി കൂടെനില്‍ക്കുന്നു.
അമ്മയുടെ സാമീപ്യത്തിനായി ഇടക്കിത്തിരി വാശിയൊക്കെയുണ്ടെങ്കിലും മകന്‍ ബേസിലും മകള്‍ യു.കെ.ജിക്കാരി അന്നയും അമ്മയുടെ വളര്‍ച്ചയുടെ ഊര്‍ജമായി ചിരിതൂകികൂടെയുണ്ട്. സ്കൂള്‍ മാനേജ്മെന്‍റ് മുതല്‍ ഒപ്പമുള്ള കോച്ചുമാരും കഴിഞ്ഞ 16 വര്‍ഷമായി സാരഥിയായ ജോര്‍ജച്ചായനും വരെ ബേസിലിന്‍െറ ജയത്തിന് സര്‍വവിധ പിന്തുണയുമായി ഷിബിയുടെ കരുത്തുകൂട്ടാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school meet
Next Story