പ്രൈം വോളി: മുംബൈ മിറ്റിയോഴ്‌സിന് ആദ്യ തോല്‍വി
text_fieldsപ്രൈം വോളിബോള്‍ ലീഗില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍നിന്ന്
ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗിന്റെ നാലാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. നാല് സെറ്റ് പോരാട്ടത്തിലാണ് അഹ്മദാബാദിന്‍റെ ജയം. നന്ദഗോപാലാണ് കളിയിലെ താരം. 12 പോയിന്റുമായി അഹമ്മദാബാദ് രണ്ടാമതെത്തി. മുംബൈ മൂന്നാമതായി. സ്കോർ: 12-15, 15-7, 15-12, 21-20.
മത്സരത്തിന്‍റെ ആദ്യ സെറ്റില്‍ അഹ്മദാബാദ് മികച്ച തുടക്കം നേടി. മുത്തുസ്വാമി അപ്പാവു അവസരമൊരുക്കിയപ്പോള്‍ നന്ദഗോപാല്‍ കിടയറ്റ അറ്റാക്കിലൂടെ അഹ്മദാബാദിന് പോയിന്റുകള്‍ നല്‍കി. അഭിനവും മിന്നി. മറുവശത്ത് വിടവുകള്‍ കണ്ടെത്തി മുംബൈ ആക്രമിച്ചു. മത്തിയാസ് ലോഫ്‌റ്റെന്‍സസിന്റെ സൂപ്പര്‍ സെര്‍വിലൂടെയായിരുന്നു തുടക്കം. പീറ്റര്‍ ഒസ്റ്റവിക് രണ്ട് തവണ അംഗമുത്തുവിനെ ബ്ലോക്ക് ചെയ്തു. പിന്നാലെ മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ മുംബൈ ആദ്യ സെറ്റ് പിടിച്ചു. രണ്ടാം സെറ്റില്‍ അഹമ്മദാബാദ് കളി മാറ്റി. ബട്ടുര്‍ ബറ്റ്‌സുറിയുടെ പ്രത്യാക്രമണമാണ് കണ്ടത്. മുംബൈ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി അംഗമുത്തുവും തൊടുക്കാന്‍ തുടങ്ങി. ഇതിനിടെ നന്ദയുടെ സൂപ്പര്‍ സ്‌പൈക്കില്‍ അഹ്മദാബാദ് സൂപ്പര്‍ പോയിന്റും നേടി. കളി മുറുകി.
ബറ്റ്‌സുറിയും അംഗമുത്തുവും നിരന്തരം ആക്രമണം നടത്തിയതോടെ കളി അഹ്മദാബാദിന്റെ കൈയിലായി. പിന്നിലായതോടെ മുംബൈ ബ്ലോക്കര്‍ കാര്‍ത്തികിനെ രംഗത്തിറക്കി. സൂപ്പര്‍ സെര്‍വിലൂടെ കാര്‍ത്തിക് ഉടന്‍തന്നെ കളിയില്‍ സ്വാധീനമുണ്ടാക്കി. പിന്നാലെ നിഖിലിന്റെ ഇടംകൈ സ്‌പൈക്ക് മുംബൈക്ക് പ്രതീക്ഷ പകര്‍ന്നു. പക്ഷേ, നന്ദ വിട്ടുകൊടുത്തില്ല. ഒന്നാന്തരം സെര്‍വിലൂടെ നന്ദ അഹ്മബാദിനെ ട്രാക്കിലെത്തിച്ചു. ആവേശകരമായ നാലാം സെറ്റില്‍ ലീഡും നേടി. ഒടുവില്‍ ലോഫ്‌റ്റെന്‍സിന്റെ തകര്‍പ്പന്‍ അടി ബ്ലോക്ക് ചെയ്തു അംഗമുത്തു കളി അഹമ്മദാബാദിന്റെ പേരിലാക്കി.
ഞായറാഴ്ച കേരള ഡെര്‍ബി
പ്രൈം വോളിബാള്‍ ലീഗ് നാലാം സീസണിലെ കേരള ഡെര്‍ബി ഞായറാഴ്ച നടക്കും, രാത്രി 8.30ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കാലിക്കറ്റ് ഹീറോസിനെ നേരിടും. ഇക്കുറി നിരാശപ്പെടുത്തിയ കാലിക്കറ്റിനും കൊച്ചിക്കും നിലവില്‍ നാല് പോയന്റ് വീതമാണുള്ളത്. കാലിക്കറ്റ് ഏറ്റവും അവസാന സ്ഥാനത്തും കൊച്ചി ഒമ്പതാമതും. ഇരുടീമിനും ആകെ ജയിക്കാനായത് ഒരു മത്സരം മാത്രം. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റിന് ഇന്ന് അവസാന മത്സരമാണ്. ടീം നേരത്തേ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. അതേസമയം അവസാന നാലിലെത്താനുള്ള കൊച്ചിയുടെ സാധ്യത ഇനിയും അവസാനിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

