ദേശീയ ഓപൺ അത്‍ലറ്റിക്സ്: മെയ്‌മോന്‍ പൗലോസിന് സ്വർണം
text_fieldsബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഓപണ്‍ അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സ്വർണനേട്ടവുമായി സർവിസസിന്റെ മലയാളി താരം മെയ്‌മോന്‍ പൗലോസ്. 13.97 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് നേട്ടം. സർവിസസിന്റെതന്നെ മലയാളി താരം സചിന്‍ ബിനുവിനാണ് (14.19 സെ.) വെങ്കലം. മഹാരാഷ്ട്രയുടെ തേജസ് അശോക് ഷിര്‍സെ (13.98 സെ.) വെള്ളി നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ റെയില്‍വേസിന്റെ ജ്യോതി യാരാജി (12.82 സെ.) സ്വര്‍ണം നേടിയപ്പോൾ ഝാര്‍ഖണ്ഡിന്റെ സപ്‌നകുമാരി (13.26 സെ.) വെള്ളിയും തെലങ്കാനയുടെ അഗസര നന്ദിനി (13.51 സെ.) വെങ്കലവും കരസ്ഥമാക്കി.
പുരുഷന്മാരുടെ 5000 മീറ്ററില്‍ മധ്യപ്രദേശിന്റെ സുനില്‍ ധവാര്‍ (14:10.45) സ്വർണവും സർവിസസ് താരങ്ങളായ ഗുല്‍വീര്‍ സിങ് (14:11.24), കിരണ്‍ മാട്രെ (14:14.35) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഈയിനത്തിൽ വനിത വിഭാഗത്തിൽ റെയില്‍വേസിന്റെ പാരുള്‍ ചൗധരി (16:24.90), ഹിമാചല്‍പ്രദേശിന്റെ സീമ (16:25.17), റെയില്‍വേസിന്റെ കോമള്‍ ചന്ദ്രകാന്ത് (16:28.89) എന്നിവർ ആദ്യ മൂന്നു മെഡലുകൾ കരസ്ഥമാക്കി.
വനിതകളുടെ 4x100 മീ. റിലേയിൽ റെയിൽവേസിന്റെ ദാനേശ്വരി, ലേഖ അനന്തൻ, ജ്യോതി യാരാജി, ഹിമശ്രീ റോയ് എന്നിവരടങ്ങുന്ന ടീം സ്വർണമണിഞ്ഞു. നവമി, സിമി, പി.ജെ. സ്നേഹ, എസ്.എസ്. സ്നേഹ എന്നിവരടങ്ങുന്ന കർണാടക ടീം വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. വനിതകളുടെ ഷോട്ട്പുട്ടിൽ 16.84 മീറ്റർ എറിഞ്ഞ പഞ്ചാബിന്റെ മൻപ്രീത് കൗറിനാണ് സ്വർണം. മഹാരാഷ്ട്രയുടെ അഭ കത്വ വെള്ളിയും റെയിൽവേസിന്റെ പരംജിത് കൗർ വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.