ഗുരു പ്രശാന്ത് മിന്നി, കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ വീഴ്‌ത്തി ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ്
text_fieldsഹൈദരാബാദ്: കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ വീഴ്‌ത്തി റുപേ പ്രൈം വോളിബോൾ ലീഗിൽ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് മൂന്നാം ജയം കുറിച്ചു. 15‐-8, 13‐-15, 15-‐9, 15-‐12, 8‐-15 എന്ന സ്‌കോറിനാണ് ജയം. ഹൈദരാബാദിന് രണ്ട് പോയിന്റ് ലഭിച്ചു. തകർപ്പൻ പ്രകടനം നടത്തിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്റെ എസ്.വി ഗുരു പ്രശാന്ത് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യ സെറ്റിന്റെ തുടക്കത്തിൽതന്നെ ബ്ലാക്‌ഹോക്‌സ് 6‐4ന് ലീഡ് നേടി. ഗുരു പ്രശാന്ത് മിന്നും സ്‌പൈക്കിലൂടെ ലീഡുയർത്തുകയായിരുന്നു. അമിത് ഗുലിയ, ഇ ജെ ജോൺ ജോസഫ് എന്നിവരും ബ്ലാക് ഹോക്‌സിനായി തിളങ്ങി. പിന്നാലെ ലൂയിസ് അന്റോണിയോ അരിയാസിന്റെ തകർപ്പൻ ബ്ലോക്കിൽ അവർ 11‐6ന് ലീഡ് നേടി. ഒടുവിൽ 15-8ന് ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ കെ രാഹുലും മാത്യു അഗസ്‌റ്റും തകർപ്പൻ സ്‌പൈക്കിലൂടെ തണ്ടർബോൾട്ടിന് 9-8ന് ലീഡ് നൽകി. എന്നാൽ പ്രശാന്തിന്റെ തകർപ്പൻ സ്‌മാഷ് ബ്ലാക്ക് ഹോക്‌സിന് ഒരു സൂപ്പർ പോയിന്റ് നൽകി. 12-11 ന് ലീഡും നേടി. പിന്നാലെ ഒരു സൂപ്പർ പോയിന്റ് നേടി കൊൽക്കത്ത തണ്ടർബോൾട്ട് ലീഡ് തിരിച്ചുപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ അഗസ്‌റ്റിന്റെ മികവിലൂടെ തണ്ടർബോൾട്ട് 15‐13ന് സെറ്റ് നേടി.
മൂന്നാം സെറ്റിൽ ബ്ലാക് ഹോക്‌സ് തിരിച്ചുവന്നു. പ്രശാന്തിന്റെ മികവിൽ 5‐0ന് ലീഡ്. ഗൂലിയയും ജോസഫും മിന്നിയതോടെ 11-5ന് ഹൈദരാബാദ് ആധിപത്യം കാട്ടി. പിന്നാലെ 15‐9ന് സെറ്റ് സ്വന്തമാക്കി 2‐1ന് ലീഡ്‌നേടുകയും ചെയ്‌തു. നാലാം സെറ്റിൽ മികച്ച തുടക്കം കിട്ടി അവർക്ക്. 6‐3ന് മുന്നിൽ. കൊൽക്കത്തയുടെ അനു ജയിംസ് തകർപ്പൻ സ്‌പൈക്ക് പുറത്തെടുത്തെങ്കിലും ബ്ലാക്ക് ഹോക്‌സ് 11-‐9ന് ലീഡ് നിലനിർത്തി. ശേഷം, പ്രശാന്തിന്റെ മറ്റൊരു ഗംഭീരമായ സ്പൈക്ക് ബ്ലാക്‌ഹോക്‌സിന് നാലാം സെറ്റും നൽകി( 15-‐12).
അവസാന സെറ്റിൽ തണ്ടർബോൾട്ട് ആഞ്ഞുശ്രമിച്ചു. 8-5ന് മുന്നിൽ. വിനിത് കുമാർ ഒരു തകർപ്പൻ സ്‌പൈക്കിലൂടെ ലീഡ് നൽകി.മാത്യു അഗസ്‌റ്റ് മിന്നുന്ന ബ്ലോക് നടത്തി. അവസാന സെറ്റ് 15-8ന് തണ്ടർബോൾട്ട് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളിൽ മൂന്നാംജയമാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്.
ബുധൻ വൈകിട്ട് 6.50ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ ബ്ലിറ്റ്സുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

