ഗോളടി മേളം; ഏഷ്യൻ ഗെയിംസിൽ തകർപ്പൻ വിജയങ്ങളുമായി ഇന്ത്യൻ വനിത - പുരുഷ ഹോക്കി ടീമുകൾ
text_fieldsനഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിത - പുരുഷ ഹോക്കി ടീമുകൾ മികച്ച തുടക്കം. വനിതാ ടീം ഉസ്‌ബെക്കിസ്താനെ ഏകപക്ഷീയമായ 19 ഗോളുകൾക്ക് തകർത്തപ്പോൾ പുരുഷ ടീം 13 - 1ന് ഇന്തോനേഷ്യയെ പരാജയപ്പെടുത്തി.
എട്ട് ഗോളുകൾ അടിച്ച ദീപിക സെഹ്‌റാവതാണ് വനിതകൾക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിൽ എട്ട് ഗോളുകൾ അടിച്ചതോടെ ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഒരൊറ്റ മത്സരത്തിൽ ഏറ്റവും ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ദീപിക സ്വന്തമാക്കി. 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം.
ദീപികയ്ക്ക് പുറമെ, ഇഷിക ഹാട്രിക് നേടിയപ്പോൾ നവനീത് കൗർ രണ്ടും ലാൽറംസിയാമി, നേഹ, ബൽജീത് കൗർ, , ലാൽതന്ത്‌ലൂംഗി, സാക്ഷി റാണ എന്നിവർ ഓരോ ഗോളും കണ്ടെത്തി. തിങ്കളാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ വനിതകൾ ഇന്തോനേഷ്യയെ നേരിടും.
അതേസമയം, പുരുഷ ടീമിനായി ഇന്തോനേഷ്യക്കെതിരെ എട്ട് വിവിധ താരങ്ങൾ സ്കോർ ചെയ്തു. ദിൽപ്രീത് സിങ് നാല് ഗോളുകൾ അടിച്ചപ്പോൾ ഷിലാനന്ദ്, സുഖജീത് സിങ് എന്നിവർ രണ്ടും ഗോളും നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, അഭിഷേക്, രജീന്ദർ സിങ്, മൻദീപ് സിങ്, ജുഗ്രാജ് സിങ് എന്നിവരും ഗോളുകൾ കണ്ടെത്തി. ഇന്തോനേഷ്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഔലിയ അൽ അർദ് ഗോൾ നേടി. ഇന്ത്യക്കെതിരെയുള്ള ഇന്തോനേഷ്യയുടെ ആദ്യ ഗോളാണിത്.
ചൊവ്വാഴ്ച നടക്കുന്ന പൂൾ ബി മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം ശ്രീലങ്കയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

