ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ; ഹീനക്കും ഭരത്പ്രീതിനും സ്വർണം
text_fieldsയെച്യോൺ (ദക്ഷിണ കൊറിയ): ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. ആദ്യ ദിനം രണ്ട് സ്വർണവും ഒരു വെങ്കലവും യുവതാരങ്ങൾ സ്വന്തമാക്കി. കൗമാര വിസ്മയമായ ഹീന റെസോവന മല്ലിക് വനിതകളുടെ 400 മീറ്ററിലും ഭരത്പ്രീത് സിങ് പുരുഷന്മാരുടെ ഡിസ്കസ് ത്രോയിലും സ്വർണം നേടി.
വനിതകളുടെ 5000 മീറ്ററിൽ അന്റിമ പാലിനാണ് വെങ്കല നേട്ടം. ഭാവിയിലെ സൂപ്പർ താരമായി വിലയിരുത്തുന്ന ഹീന റെസോവന മല്ലിക് വനിതകളുടെ 400 മീറ്ററിൽ സ്വർണമണിഞ്ഞു. 53.31 സെക്കൻഡിലാണ് ഈ ബംഗാളുകാരിയുടെ അഭിമാന നേട്ടം. താഷ്ക്കൻഡിൽ ഏപ്രിലിൽ നടന്ന യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 52.98 സെക്കൻഡിൽ സ്വർണം നേടിയ ഹീന അണ്ടർ 18 വിഭാഗത്തിൽ ദേശീയ റെക്കോഡ് നേടിയിരുന്നു. കേരളത്തിൽ വേരുകളുള്ള അജയ് അരുണാണ് ബംഗളൂരുവിൽ ഹീനയെ പരിശീലിപ്പിക്കുന്നത്.
പഞ്ചാബുകാരനായ ഭരത് പ്രീത് 55.66 മീ. എറിഞ്ഞാണ് ഡിസ്കസ് ത്രോയിൽ ഒന്നാമനായത്. 17.11 സെക്കൻഡിലായിരുന്നു 5000 മീറ്ററിൽ വെങ്കലത്തിലേക്ക് അന്റിമ പാലിന്റെ കുതിപ്പ്. അതേസമയം, പോൾ വാൾട്ടിൽ ദേവ് കുമാർ മീണ പ്രാഥമിക റൗണ്ടിൽ പുറത്തായി. വിമാനത്തിൽ പോൾ കൊണ്ടുപോകാൻ അനുവദിക്കാത്തിനാൽ സംഘാടകർ നൽകിയ പോൾ ഉപയോഗിച്ചായിരുന്നു ദേവ് കുമാർ മത്സരിച്ചത്. വനിതകളുടെ നൂറു മീറ്ററിൽ അഭിനയ രാജരാജൻ ഫൈനലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.