സബാഷിഷ്; അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്; ജാവലിൻ ത്രോയിൽ ആഷിഷ് യാദവിന് വെള്ളി
text_fieldsയൂജീൻ (യു.എസ്): അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ആഷിഷ് യാദവ് വെള്ളി നേടി. ഫൈനലിൽ 74.09 മീറ്റർ എറിഞ്ഞാണ് ഉത്തർപ്രദേശുകാരൻ രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോയിൽ മെഡൽ കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ആഷിഷ്. 2016ൽ സ്വർണം നേടിയ നീരജ് ചോപ്രയാണ് മുൻഗാമി.
പതുക്കെ തുടങ്ങി മെഡലിൽ
രണ്ട് ഇന്ത്യക്കാർ ഫൈനലിലുണ്ടായിരുന്നു, ആഷിഷും ടി. ധരണിധരനും. ആദ്യ രണ്ട് ശ്രമങ്ങളിലും 70 മീറ്റർ കടക്കാൻ ആഷിഷിനായില്ല. പതുക്കെ താളം കണ്ടെത്തി മൂന്നാമത്തെ ഏറിലാണ് 74.09ലെത്തി കരിയറിലെ ഏറ്റവും വലിയ മെഡൽ നേടിയത്. ധരണിധരൻ 72.35 മീറ്റർ എറിഞ്ഞ് ആറാംസ്ഥാനക്കാരനായി. ദക്ഷിണാഫ്രിക്കയുടെ ജാൻ ഹെൻഡ്രിക് ഹെയ്മൻസിനാണ് (80.50 മീ.) സ്വർണം. കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ അഡിസൻ ജെയിംസിന് (73.89) വെങ്കലവും ലഭിച്ചു.
എട്ടിൽ നിർത്തി അഷ്ഫാഖ്
പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിൽ മെഡൽ പ്രതീക്ഷയോടെയിറങ്ങി മലയാളി താരം മുഹമ്മദ് അഷ്ഫാഖ് എട്ടാം സ്ഥാനത്തായി. 46.20 സെക്കൻഡിലാണ് തൃശൂർ പെരിഞ്ഞനം സ്വദേശി ഫിനിഷ് ചെയ്തത്. ഒന്നും രണ്ടും സ്ഥാനങ്ങൾ യു.എസിനാണ്. 44.47 സെക്കൻഡിൽ ജയ്ഡെൻ ഡിലിയോൺ സ്വർണവും 44.62 സെക്കൻഡിൽ ക്വിൻസി വിൽസൺ വെള്ളിയും നേടി. ദക്ഷിണാഫ്രിക്കയുടെ ലീൻഡർട്ട് കൊക്കെമോറിനാണ് (44.96) വെങ്കലം. കഴിഞ്ഞ ദിവസം ഹീറ്റ്‌സിൽ ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് അഷ്ഫാഖ് ഫൈനലിൽ കടന്നത്. 45.81 സെക്കൻഡായിരുന്നു സമയം. 400 മീറ്ററിൽ 46 സെക്കൻഡിന് താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ അണ്ടർ 20 ഇന്ത്യൻ താരമായി ഇതോടെ അഷ്ഫാഖ്.
ഹൈജംപിൽ പൂജ ഫൈനലിൽ; ലോങ് ജംപിൽ ഇരട്ട ഫൈനൽ
വനിത ഹൈജംപിൽ ഇന്ത്യയുടെ പൂജ ഫൈനലിൽ പ്രവേശിച്ചു. യോഗ്യത റൗണ്ടിൽ 1.79 മീറ്റർ ചാടി മികച്ച 12ൽ ഒരാളായാണ് ഫൈനിലിൽ പ്രവേശിച്ചത്. യോഗ്യത നേടാനുള്ള യഥാർഥ ഉയരം 1.84 മീറ്ററായിരുന്നു. എന്നാൽ, ഈ ഉയരം ആരും ക്ലിയർ ചെയ്തില്ല. ഫൈനലിലെത്തിയ എല്ലാവരും 1.79 മീറ്ററാണ് ചാടിയത്. അതേസമയം, പുരുഷ ലോങ് ജംപിൽ ഇന്ത്യൻ താരങ്ങളായ ഷാനവാസ് ഖാനും ജിതിൻ അർജുനനും മെഡൽ റൗണ്ടിൽ കടന്നു. ഏറ്റവും മികച്ച 12 പേരിൽ ഇടംപിടിച്ചാണ് ഫൈനൽ പ്രവേശനം. ഷാനവാസ് 7.73ഉം ജിതിൻ 7.57ഉം മീറ്റർ ചാടി. 7.75 മീറ്ററായിരുന്നു സ്വാഭാവിക യോഗ്യത മാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

